Monday, 18 June 2012

പുകവലി ചികിത്സിക്കേണ്ട രോഗമോ?


മെയ് 31 ലോക പുകയില വിരുദ്ധദിനമായി ആചരിക്കുകയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
'പുകയില നിയന്ത്രണത്തിനെതിരെ
വ്യാവസായിക തലത്തിലെ ഇടപെടലുകള്‍' എന്നതാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിനത്തിന്റെ പ്രമേയമായി ലോകാരോഗ്യസംഘടന അംഗീകരിച്ചിരിക്കുന്നത്. പുകയില നിയന്ത്രണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം പുകയിലജന്യ രോഗങ്ങളും തന്മൂലമുണ്ടായേക്കാവുന്ന മരണങ്ങളും തടയുക എന്നതാണ്. പുകയിലയുടെ ഉപയോഗം തടയുന്നതിനും ഈ ശീലത്തിന് അടിമപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള അടിയന്തര നടപടികളിലൂടെ മാത്രമേ ഈ ലക്ഷ്യം സാധ്യമാവുകയുള്ളൂ.
ഇത്തരം നടപടികള്‍ തീര്‍ച്ചയായും പുകയിലക്കമ്പനികളുടെയും അനുബന്ധമേഖലകളുടെയും താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാകുമെന്നതില്‍ സംശയമില്ല. ആയതുകൊണ്ടുതന്നെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് ഇവയെ അതിജീവിക്കാനുള്ള വിപണനതന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കായികമത്സരങ്ങള്‍ മുതല്‍ ശാസ്ത്ര ഗവേഷണങ്ങള്‍വരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഈ തന്ത്രങ്ങളുടെ ഭാഗമാണ്. ഇത്തരം കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയാണ് പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെയും അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.
ആഗോളതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരുടെ മരണഹേതുവാകുന്നതും എന്നാല്‍ തടയപ്പെടാവുന്നതുമായ മാരകവിപത്താണ് പുകയിലജന്യരോഗങ്ങള്‍. വര്‍ഷംതോറും ആറ് ദശലക്ഷം ആളുകളുടെ മരണത്തിന് ഇത് കാരണമാവുന്നു. ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളില്‍ ഏറിയപങ്കും വികസ്വര രാഷ്ട്രങ്ങളിലാണ്. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2030-ഓടെ മരണനിരക്ക് എട്ട്ദശലക്ഷം കവിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2003-ല്‍ നടന്ന കണ്‍വെന്‍ഷന്‍ അന്തര്‍ദേശീയ തലത്തില്‍ പുകയില ഉപയോഗ നിയന്ത്രണം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുകയുണ്ടായി. ഈ രേഖ ഏറ്റവുമാദ്യം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. 2010-ല്‍ പൂര്‍ത്തിയായ സര്‍വേ ഫലമനുസരിച്ച് ഏകദേശം 275 ദശലക്ഷം ഇന്ത്യക്കാര്‍ പുകയില ഉപയോഗിക്കുന്നു. പുരുഷന്മാരില്‍ 48 ശതമാനവും സ്ത്രീകളില്‍ 20 ശതമാനവുമാണ് ഇതിന്റെ തോത്. പുകവലിക്കാരുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടുപിറകെയാണ് നമ്മുടെ സ്ഥാനം. 19 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ മൂന്നിലൊരാള്‍ പുകയില ഉപഭോക്താവാണ്. പ്രതിവര്‍ഷം 10 ലക്ഷം ഇന്ത്യക്കാര്‍ പുകയിലജന്യ രോഗങ്ങളാല്‍ മരിക്കുന്നു.
ഒരു സിഗരറ്റോ ബീഡിയോ എരിയുമ്പോഴുണ്ടാകുന്ന പുകയില്‍ നാലായിരത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കാന്‍സറിന് കാരണമായേക്കാവുന്ന അറുപതില്‍പ്പരം വസ്തുക്കള്‍ ഇതില്‍പ്പെടുന്നു. വാതകരൂപത്തിലുള്ള ചില ഘടകങ്ങള്‍ ശ്വസന നാളികളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ക്രമേണ വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, വലിവ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ശ്വാസകോശാര്‍ബുദങ്ങളില്‍ 95 ശതമാനം പുകവലിമൂലമുണ്ടാകുന്നവയാണ്. ഇത് കൂടാതെ വായ, തൊണ്ട, മൂത്രസഞ്ചി, വൃക്ക, ആമാശയം എന്നിവയെ ബാധിക്കുന്ന കാന്‍സറിനും പ്രധാനകാരണം പുകയിലയുടെ ഉപയോഗമാണ്. ആധുനികസമൂഹം ഏറെ ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ മുഖ്യകാരണവും പുകവലിയാണ്.
എന്തുകൊണ്ടാണ് ഒരാള്‍ പുകവലിക്കാരനാകുന്നത്? പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന പദാര്‍ഥം തലച്ചോറില്‍ പ്രവര്‍ത്തിച്ച് താത്കാലികമായ ഉന്മേഷവും അനുഭൂതിയും പ്രദാനം ചെയ്യുന്നതോടൊപ്പംതന്നെ തീവ്രമായ ആശ്രയത്വവും ഉണ്ടാകുന്നു.

Monday, 4 June 2012

പ്രകൃതിയെ സ്‌നേഹിക്കാം സംരക്ഷിക്കാം

അമിതമായ പ്രകൃതിചൂഷണത്തിന്റെ ദുഷ്ഫലങ്ങള്‍ ആഗോളസമൂഹം അനുഭവിച്ചുകൊണ്ടിരിക്കെ, ലോകമെങ്ങും ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണമെന്നാല്‍ അതിനെ നശിപ്പിക്കാതിരിക്കലാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത് കഴിയുന്നത്ര പ്രകൃതിയോടിണങ്ങിയുള്ള ജീവനം തന്നെ. ദൗര്‍ഭാഗ്യവശാല്‍, ഭൗതിക നേട്ടങ്ങളുടെയും വികസനത്തിന്റെയും പേരില്‍ മനുഷ്യര്‍ പ്രകൃതിയോട് പിണങ്ങാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പ്രകൃതിവിഭവങ്ങള്‍ ഒരിക്കലും തീരില്ലെന്ന ധാരണയില്‍ പരമാവധി കവര്‍ന്നെടുക്കാന്‍ പലരും തുനിയുന്നതാണ് പിന്നീട് കണ്ടത്. മനുഷ്യന്റെ ന്യായമായ ആവശ്യങ്ങള്‍ പ്രകൃതി നിറവേറ്റും. അത്യാര്‍ത്തി പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കും. പ്രകൃതി സ്‌നേഹികളുടെയും പരിസ്ഥിതി വിദഗ്ധരുടെയും ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ആദ്യകാലത്ത് പരക്കെ അവഗണിക്കപ്പെട്ടു. എന്നാല്‍ വിദഗ്ധരും മറ്റും മുന്‍പ് ചൂണ്ടിക്കാണിച്ചതെല്ലാം യാഥാര്‍ഥ്യമായപ്പോഴാണ് ഭരണകൂടങ്ങളും സമൂഹവും തങ്ങള്‍ ചെയ്തു വന്നതെന്തെന്ന് തിരിച്ചറിഞ്ഞത്. ശുദ്ധജലക്ഷാമം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, കൃഷിപ്പിഴ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ വിഷമിക്കുന്ന പല രാജ്യങ്ങളും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിത്തുടങ്ങിയിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനപോലുള്ള അന്താരാഷ്ട്ര സമിതികളും ഇക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സാര്‍ഥകമായ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകളായി ഈ തിരിച്ചറിവിനെ കാണാം.

ദൂരക്കാഴ്ചയില്ലാത്ത പദ്ധതികളും മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗവും ഇന്ത്യയിലുണ്ടാക്കിയ പാരിസ്ഥിതികാഘാതം വലുതാണ്. ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം ഇന്ത്യയും കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണെന്ന് ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനത്തില്‍ പറയുന്നു. നാശത്തിലേക്കു നീങ്ങുന്ന ലോകത്തെ പത്ത് പ്രമുഖ നദികളില്‍ ഗംഗയും ഉള്‍പ്പെടുന്നു. രാജ്യത്തെ മറ്റു പല പ്രധാനനദികളും മലിനീകരണം മൂലം ശോചനീയമായ സ്ഥിതിയിലാണ്. വനങ്ങള്‍ പലേടത്തും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ഭൂമിയില്‍ പ്രകൃതി ഒരുക്കിയ നിമ്‌നോന്നതങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇല്ലാതാക്കുന്നു. പുകയും ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങളും കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ഇങ്ങനെ പ്രകൃതി ചൂഷണവും മണ്ണിലും വെള്ളത്തിലും വായുവിലും ഉണ്ടാക്കുന്ന മലിനീകരണവും പരിസ്ഥിതി സന്തുലനത്തെയും ആവാസവ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 

പാരിസ്ഥിതിക പഠനം നടത്താതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വനനശീകരണവും മണല്‍ക്കൊള്ളയും മറ്റുമാണ് കേരളത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്തത്. നദികളും മറ്റ് പൊതു ജലാശയങ്ങളും മലിനമായതോടെ പലേടത്തും കുടിവെള്ളക്ഷാമം സാധാരണമായി. മാലിന്യം നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മാത്രമല്ല, 




വനങ്ങളിലും കുഴപ്പമുണ്ടാക്കുന്നു. വാഴച്ചാല്‍ വനമേഖലയില്‍ സഞ്ചാരികള്‍ വലിച്ചെറിയുന്ന കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ തിന്ന് മാനുകളും കുരങ്ങുകളും മറ്റും വയര്‍ പൊട്ടി ചാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിക്കുന്നതും ചതുപ്പുകള്‍ നികത്തുന്നതും തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതും ഇവിടത്തെ പ്രകൃതിയെ ഞെരുക്കുകയാണ.് ഇവയ്‌ക്കെല്ലാമെതിരായ പ്രചാരണവും പ്രവര്‍ത്തനവും അടുത്തകാലത്ത് കൂടുതല്‍ ഊര്‍ജിതമായിരിക്കുന്നു എന്നതാണ് ഈ ഘട്ടത്തില്‍ ആശ്വാസമേകുന്നത്.ആഗോള താപനത്തിന് മരമാണ് മറുപടി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മരങ്ങള്‍ നട്ടു വളര്‍ത്താന്‍ പരിസ്ഥിതി സംരക്ഷണ സംഘടനകളും മറ്റും മുന്നോട്ടു വരുന്നുണ്ട്. വിദ്യാര്‍ഥികളില്‍ പ്രകൃതിസംരക്ഷണം ഒരു ശീലമായി വളര്‍ത്താന്‍ ലക്ഷ്യമിട്ട് 'മാതൃഭൂമി' സ്‌കൂളുകള്‍ തോറും നടപ്പാക്കുന്ന 'സീഡ്' പദ്ധതി അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകാരം നേടിക്കഴിഞ്ഞു. അത്യാര്‍ത്തിക്കാര്‍ ശുഷ്‌കമാക്കിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയെ വീണ്ടും പച്ച അണിയിക്കാന്‍ തങ്ങള്‍ക്കാവുമെന്നാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും ഇതൊരു പാഠമാണ്. പരിസ്ഥിതിസംരക്ഷണത്തില്‍ ഭരണകൂടങ്ങള്‍ക്കും സംഘടനങ്ങള്‍ക്കും മാത്രമല്ല ഓരോ വ്യക്തിക്കും പങ്കുവഹിക്കാനാവും. എല്ലാവരും അത് നിറവേറ്റുമ്പോഴാണ് പരിസ്ഥിതിദിനാചരണം അര്‍ഥവത്താകുക.