Tuesday, 17 May 2011

ശരിയായ ഡ്രൈവിങ്ങിലൂടെ ഇന്ധനം ലാഭിക്കാം

വാഹനം അധികദൂരം ഓടാതെതന്നെ ഇന്ധനം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?. വാഹനത്തിന്റെ ഇന്ധനക്ഷമത പെട്ടെന്ന് കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കേണ്ട. വാഹനവുമായി സര്‍വീസ് സെന്ററിലേക്ക് പോകുന്നതിനു മുന്‍പ് ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ വന്‍തോതില്‍ ഇന്ധനം പാഴാകുന്നതിന് കാരണമാകും. ഡ്രൈവിങ് ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ ഒരളവുവരെ ഇന്ധനം ലാഭിക്കാം. അടിക്കടി ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധനം ലാഭിക്കാന്‍ ശീലിക്കുന്നത് ഏറെ നന്നായിരിക്കും.

ഇന്ധനം പാഴാകുന്നത് തടയാനുള്ള ചില പോംവഴികള്‍ ഇതാ.

വേഗം നിയന്ത്രിക്കുക

ഇടയ്ക്കിടെ വേഗം കൂട്ടുന്നതും കുറയ്ക്കുന്നതും ഒഴിവാക്കുക. വേഗത്തിന് അനുസരിച്ച് കൃത്യമായ ഗിയറില്‍ത്തന്നെ വാഹനം ഓടിക്കുക. തെറ്റായ ഗിയറില്‍ വാഹനം ഓടിക്കുന്നതുമൂലം 20 ശതമാനംവരെ ഇന്ധന നഷ്ടമുണ്ടാകുന്നു. പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. മണിക്കൂറില്‍ 45 - 50 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 40 ശതമാനംവരെ ഇന്ധനം ലാഭിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് വേഗം നിയന്ത്രിക്കാന്‍ സഹായിക്കും.
ശരിയായ വാഹന പരിചരണം

നിശ്ചിത ഇടവേളകളില്‍ വാഹനം ട്യൂണ്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ആറ് ശതമാനംവരെ ഇന്ധനം ലാഭിക്കാന്‍ സഹായിക്കും. 5,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാന്‍ വാഹനം സര്‍വ്വീസ് ചെയ്യുക. നിശ്ചിത ഇടവേളകളില്‍ വീല്‍ അലൈന്‍മെന്റ് പരിശോധിക്കുന്നതും നല്ലത്. സര്‍വീസ് ചെയ്യുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ മെക്കാനിക്കിനെ ഓര്‍മ്മപ്പെടുത്തിയാല്‍ മതി. സ്പാര്‍ക്ക് പ്ലഗ്ഗുകളും നിശ്ചിത ഇടവേളകളില്‍ മാറ്റുവാന്‍ ശ്രദ്ധിക്കുക.
ക്ലച്ച് ഉപയോഗം

ക്ലച്ചിനു മുകളില്‍ കാല്‍വച്ച് വാഹനം ഓടിക്കരുത്. അനാവശ്യമായി ക്ലച്ച് ഉപയോഗിക്കുകയും വേണ്ട. ഗിയര്‍ മാറ്റുമ്പോള്‍ മാത്രം ക്ലച്ച് ഉപയോഗിക്കുക. അനാവശ്യ ക്ലച്ച് ഉപയോഗം ഇന്ധനം പാഴാകുന്നതിനും ക്ലച്ച് ഡിസ്‌ക് തേയ്മാനത്തിനും വഴിതെളിക്കും.

ടയറുകള്‍

ടയറിന്റെ മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതായിരിക്കും. ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍ വളരെവേഗം മര്‍ദ്ദം കുറയുന്നത് ഒഴിവാക്കാം. റേഡിയല്‍ ടയറുകള്‍ ഉപയോഗിക്കുന്നതുവഴിയും ഇന്ധനം ലാഭിക്കാം. റേഡിയല്‍ ടയറുകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്നതിനൊപ്പം യാത്രാ സുഖവും നല്‍കും.

ഹാന്‍ഡ് ബ്രേക്ക് ഉപയോഗം

വാഹനം നിര്‍ത്തിയിടുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍ യാത്ര തുടരുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് എടുക്കാന്‍ മറക്കരുത്. രണ്ടു മിനിറ്റിലേറെനേരം വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുക.



തിരക്കുകുറഞ്ഞ വഴി തിരഞ്ഞെടുക്കാം

യാത്രചെയ്യാന്‍ തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കുക. തിരക്കേറിയ വഴിയിലൂടെ പതുക്കെയുള്ള യാത്ര ഇന്ധനം കുടിച്ചുതീര്‍ക്കും. അനാവശ്യ ഭാരം വാഹനത്തില്‍ കയറ്റുന്നതും ഒഴിവാക്കുക. ഇടയ്ക്കിടെ ചെറിയ അളവില്‍ പെട്രോള്‍ നിറയ്ക്കുന്നതിലും നല്ലത് ടാങ്ക് നിറയെ ഇന്ധനം നിറയ്ക്കുന്നതാണ്. എപ്പോഴും പെട്രോള്‍പമ്പില്‍ പോകുന്നതിന്റെ ഇന്ധനനഷ്ടം ഇങ്ങനെ ഒഴിവാക്കാം. വാഹനം പൊരിവെയിലത്ത് നിര്‍ത്തിയിടുന്നത് ഒഴിവാക്കി തണലത്ത് പാര്‍ക്ക് ചെയ്യാം. ഇന്ധനം ബാഷ്പീകരിച്ച് നഷ്ടമാകുന്നത് ഇത്തരത്തില്‍ ഒഴിവാക്കാം.

എ.സി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക

കൊടുംചൂടില്‍ എ.സി ഉപയോഗിക്കാതെ കാറില്‍ യാത്രചെയ്യുന്നത് പ്രായോഗികമല്ല. എന്നാല്‍ ബുദ്ധിപരമായി എ.സി ഉപയോഗിച്ചാന്‍ ഇന്ധന നഷ്ടം ഒരു പരിധിവരെ ഒഴിവാക്കാം. വാഹനത്തിന്റെ ഉള്‍വശം നന്നായി തണുത്താല്‍ എ.സി ഓഫ് ചെയ്യുക. ചൂട് അനുഭവപ്പെടുമ്പോള്‍ വീണ്ടും ഓണ്‍ ചെയ്യാം. രാവിലെയും വൈകീട്ടും ചൂട് കുറവുള്ള സമയത്തുള്ള യാത്രകളില്‍ എ.സി ഉപയോഗം ഒഴിവാക്കാം. എ.സി ഉപയോഗം പത്തു ശതമാനം ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കാറില്‍ ധാരാളം സ്ഥലമുണ്ടെന്നുവച്ച് അനാവശ്യ ലഗേജ് കരുതേണ്ട. ഭാരമുള്ള വസ്തുക്കള്‍ വാഹനത്തില്‍ സ്ഥിരമായി സൂക്ഷിക്കുകയും വേണ്ട. ലഗേജ് ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന് ഓര്‍ക്കുക.

Monday, 16 May 2011

ആത്മഹത്യാ നിരക്കില്‍ രണ്ടാം സ്ഥാനം

ആത്മഹത്യാനിരക്കില്‍ (ഒരുലക്ഷം ആളുകളില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം) കേരളം രണ്ടാം സ്ഥാനത്ത് (25.3). സിക്കിം ആണ് കേരളത്തെക്കാള്‍ മുന്നിലുള്ളത് (39.9). നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2009ലെ കണക്കുപ്രകാരം കേരളത്തില്‍ ഒരുലക്ഷം ആളുകളില്‍ 25 പേര്‍ 2009ല്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. ഇത് ദേശീയ ശരാശരിയുടെ (10.9) ഇരട്ടിയിലധികമാണ്. 60 വയസ്സിനു മുകളിലുള്ളവരുടെ ആത്മഹത്യാനിരക്കും കേരളത്തില്‍ ദേശീയ ശരാശരിയുടെ (8 ശതമാനം) ഏകദേശം ഇരട്ടിയാണ് (15 ശതമാനം). കേരളത്തില്‍ ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാരും 28 ശതമാനം സ്ത്രീകളുമാണെന്നാണ് കാണുന്നത്. കേരളത്തില്‍ ആത്മഹത്യയുടെ മുഖ്യ കാരണമായി കാണുന്നത് കുടുംബപ്രശ്നമാണ്. ദേശീയതലത്തില്‍ 24 ശതമാനം ആളുകള്‍ കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യചെയ്തതായി കാണുന്നു. എന്നാല്‍ കേരളത്തിലിത് 40.2 ശതമാനമാണ്. കൂടാതെ രോഗത്തിന് അടിമപ്പെടല്‍ (33.8 ശതമാനം), സാമ്പത്തിക പ്രതിസന്ധി (6.5 ശതമാനം) എന്നിവയും കേരളത്തിലെ ആത്മഹത്യകള്‍ക്കു കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിടി പഠനവിഭവ ഡിവിഡികള്‍ ലഭ്യമാക്കും

സംസ്ഥാനത്ത് ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി) അധിഷ്ഠിത പഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും ഐടി അറ്റ് സ്കൂള്‍ പ്രത്യേക പഠന വിഭവ ഡിവിഡികള്‍ ലഭ്യമാക്കും. ഐടി അറ്റ് സ്കൂള്‍ എഡ്യൂബുണ്ടുവിനും ഐസിടി വിഭവങ്ങള്‍ക്കും പ്രത്യേകം ഡിവിഡികളാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. ഐസിടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊപ്പം മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും അതത് വിഷയങ്ങളിലെ ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് പഠന വിഭവ ഡിവിഡികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഐടി അറ്റ് സ്കൂള്‍ എഡ്യൂബുണ്ടു 10.04 ഡിവിഡിയില്‍ ഓപ്പറേറ്റിങ് സിസ്റ്റം, വേര്‍ഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ്- പ്രസന്റേഷന്‍ - ഡേറ്റാബേസ് ആപ്ലിക്കേഷനുകള്‍ , ഡിടിപി- ഗ്രാഫിക്സ്- ഇമേജിങ് സോഫ്റ്റ്വെയറുകള്‍ , സൗണ്ട് റെക്കോഡിങ്- വീഡിയോ എഡിറ്റിങ്- അനിമേഷന്‍ പാക്കേജുകള്‍ , എഡ്യൂക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങി ആവശ്യമുള്ള എല്ലാ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പാക്കേജുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ ലൈസന്‍സ് ഫീ നല്‍കി വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 30,000 രൂപയെങ്കിലും വിലവരുന്നതിന് സമാനമായ സോഫ്റ്റ്വെയറുകളാണ് ഡിവിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയറുകളുടെയും മൊഡ്യൂളുകളുടെയും ശേഖരണമാണ് രണ്ടാമത്തെ റിസോഴ്സ് ഡിവിഡി. ജിയോജിബ്ര, ഫെറ്റ്, ഒഡാസിറ്റി, ഓപണ്‍ഷോട്ട്, പീരിയോഡിക് ടേബിള്‍ , കാത്സ്യം തുടങ്ങിയവയോടൊപ്പം ഐസിടി പുസ്തകം വിനിമയം ചെയ്യാന്‍ ആവശ്യമായ കൊളാഷ് ചിത്രങ്ങള്‍ , ഓപ്പണ്‍ ഓഫീസ് ടെംപ്ലേറ്റുകള്‍ , വിവിധ ഫോര്‍മാറ്റുകളിലുള്ള ശബ്ദ-ചലച്ചിത്ര ഫയലുകള്‍ , പാഠപുസ്തകങ്ങള്‍ , അധ്യാപകസഹായി, പരിശീലന മൊഡ്യൂള്‍ തുടങ്ങിയവയും ഈ ഡിവിഡിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അനായാസേന ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഡിവിഡികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒമ്പതാംക്ലാസിലെ ഐസിടി പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് പരിശീലനസമയത്തുതന്നെ ഡിവിഡികള്‍ സൗജന്യമായി നല്‍കും. 2670 ഹൈസ്കൂളുകളില്‍നിന്ന് 31740 അധ്യാപകര്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 260 പരിശീലനകേന്ദ്രങ്ങളിലായി 6800 അധ്യാപകര്‍ പരിശീലനം പൂര്‍ത്തിയാക്കി. സൗണ്ട് റെക്കോഡിങ്, വീഡിയോ എഡിറ്റിങ്, അനിമേഷന്‍ തുടങ്ങിയ സങ്കീര്‍ണമെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ലളിതമായി പരിശീലിക്കാന്‍ കഴിയുന്ന രൂപത്തില്‍ തയ്യാറാക്കിയതാണ് ഒമ്പതാംക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം. ഐടി അറ്റ് സ്കൂള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലൈസന്‍സിലാണ് ഡിവിഡികള്‍ റിലീസ് ചെയ്യുന്നത്.

കാര്‍ഷിക സര്‍വകലാശാലയില്‍ അഗ്രി-ബിസിനസ് മാനേജ്മെന്റില്‍ എംബിഎ

കേരള കാര്‍ഷിക സര്‍വകലാശാല അഗ്രി-ബിസിനസ് മാനേജ്മെന്റില്‍ എം ബി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സാണിത്. തൃശൂര്‍ വെള്ളാനിക്കരയില്‍ മെയിന്‍ ക്യാമ്പസിലുള്ള കോളേജ് ഓഫ് കോ-ഓപ്പറേഷന്‍ , ബാങ്കിങ്ങ് ആന്റ് മാനേജ്മെന്റിലാണ് കോഴ്സ് നടത്തുന്നത്. മൊത്തം 40 സീറ്റാണ് ഉള്ളത്. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍ , ഇന്റര്‍വ്യൂ, യോഗ്യതാപരീക്ഷയിലെ അക്കാദമിക് മെറിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. 55% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.kau.edu , www.kaumba.com എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അപേക്ഷാഫീസും ( കണ്‍ട്രോളര്‍ , കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി , വെള്ളാനിക്കര എന്ന പേരില്‍ എസ് ബി ടിയുടെ വെള്ളാനിക്കര കെ എ യു ക്യാമ്പസ് ബ്രാഞ്ചില്‍ മാറാവുന്ന വിധം എടുത്ത 750 രൂപയുടെ ഡി ഡി ) രജിസ്ട്രാര്‍ , കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി , കെ എ യു (പി ഒ) , വെള്ളാനിക്കര , തൃശൂര്‍ -680656 , കേരളം എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകന്‍ ഒപ്പ് വെച്ച സ്വന്തം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷയില്‍ ഒട്ടിച്ചിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനദിവസം ജൂണ്‍ ഏഴ്. എഴുത്തുപരീക്ഷ ജൂണ്‍ 25ന് വെള്ളാനിക്കര കെ എ യു മെയിന്‍ ക്യാമ്പസില്‍ നടത്തും. ഓരോ സെമസ്റ്ററിനും ട്യൂഷന്‍ഫീസ് 25000രൂപയാണ്. അഡ്മിഷന്‍ ഫീസ് അയ്യായിരം രൂപ. പ്രവേശനസമയത്ത് അടക്കേണ്ട മൊത്തം ഫീസ് 36,500 രൂപയാണ്. വിശദവിവരങ്ങള്‍ www.kau.edu , www.kaumba.com എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

Monday, 9 May 2011

ഒരമ്മയുടെ കാത്തിരിപ്പിന് പുസ്തകരൂപം

ലണ്ടന്‍ : നാലുവര്‍ഷംമുന്‍പു കാണാതായ മകളെ അന്വേഷിക്കുന്ന ഒരമ്മയുടെ നൊമ്പരങ്ങള്‍ പുസ്തകരൂപത്തിലിറങ്ങി. പോര്‍ച്ചുഗലിലെ വേനല്‍ക്കാലവസതിയില്‍ നിന്നുമാണ് കേറ്റ് മകാനനിന് തന്റെ മകള്‍ മാഡിയെ നഷ്ടമായത്. കേറ്റും ഭര്‍ത്താവ് ഗാരിയും ചേര്‍ന്ന് നാലുവര്‍ഷമായി തങ്ങളുടെ മകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. പുസ്തകം വായിക്കുന്നവര്‍ക്ക് മകളെക്കുറിച്ച് എന്തെങ്കിലും വിവരം തരാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.കുഞ്ഞിനെ കാണാതായതു മുതല്‍ തങ്ങളനുഭവിക്കുന്ന വേദനയുടെ ആഴം ഈ പുസ്തകത്തിലുണ്ട്. കഴിഞ്ഞദിവസംപുസ്തകംപ്രസിദ്ധീകരിച്ചു.പുസ്തകംവിറ്റുകിട്ടുന്ന പണമുപയോഗിച്ച് കുട്ടിയെ തെരയുവാനുള്ള തീരുമാനത്തിലാണ് കുടുംബം. പുസ്തകം സണ്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. മാഡിയുടെ ഏട്ടാം പിറന്നാള്‍ ദിനത്തിലാണ് പുസ്തകമിറങ്ങിയത്.

ചൂട് കൂടുന്നു

ചൂടുകൂടിയ കാലാവസ്ഥയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കൊച്ചിയില്‍ 31 ഡിഗ്രി ചൂടനുഭവപ്പെട്ടു. 34 വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞതാപം 24 സെല്‍ഷ്യസാണ് രേഖപ്പെടുത്തുന്നത്.തിരുവനന്തപുരത്ത് 31 ഡിഗ്രി ചൂടാണ്.കൂടിയ താപനില 34 ഉം കുറഞ്ഞത് 24 ഡിഗ്രിയും അനുഭവപ്പെടുന്നു.കോഴിക്കോട് 32 ഡിഗ്രിയും ചൂടനുഭവപ്പെട്ടു.

ലോ അക്കാദമി അപേക്ഷാഫോറം 9 മുതല്‍ ലഭിക്കും

കേരള ലോ അക്കാദമി ലാ കോളേജില്‍ പഞ്ചവത്സര എല്‍എല്‍ബി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷാഫോറം പേരൂര്‍ക്കടയിലുള്ള കോളേജ് ഓഫീസില്‍നിന്ന് തിങ്കളാഴ്ചമുതല്‍ ലഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയോ അതിനു തത്തുല്യമായ മറ്റു പരീക്ഷയോ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ . വിവരങ്ങള്‍ക്ക് ഫോണ്‍ : 0471- 2433166, 2330478 (www.keralalawacademy.in) പൂരിപ്പിച്ച അപേക്ഷാഫോറം 30ന് വൈകിട്ട് അഞ്ചുവരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും.

ഈ വര്‍ഷവും 5 വയസ്സുകാര്‍ക്ക് ഒന്നാം ക്ലാസ് പ്രവേശനം

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറുവയസ്സാണെങ്കിലും ഈ വര്‍ഷവും അഞ്ചുവയസ്സു പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് പ്രവേശനം നല്‍കാം. അടുത്ത വര്‍ഷംമുതല്‍ ആറുവയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്കു മാത്രമായിരിക്കും ഒന്നാംക്ലാസ് പ്രവേശനം. ഹയര്‍സെക്കന്‍ഡറി തലംവരെ മലയാളപഠനം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സ്ട്രീമുകളില്‍ ഇതിനുള്ള സിലബസ്, പുതിയ പാഠപുസ്തകങ്ങള്‍ എന്നിവയും തയ്യാറാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ സ്ട്രീമുകളിലുമുള്ള സ്കൂളുകളില്‍ മലയാളപഠനം നിര്‍ബന്ധമാക്കണമെന്ന് ഡോ. ആര്‍ വി ജി മേനോന്‍ ചെയര്‍മാനായ കമ്മിറ്റി സംസ്ഥാനസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മലയാള പഠനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

Sunday, 8 May 2011

മൂര്‍ഖന്‍ : ഡോ.കെ.ജി.അടിയോടി

ഇന്ത്യ എന്നു കേട്ടാല്‍ വിദേശികള്‍ക്ക് ആദ്യം ഓര്‍മവരിക ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെയും, തുമ്പിക്കൈ ചുഴറ്റി ചന്തത്തില്‍ നടക്കുന്ന ആനകളെയും, പ്രതാപികളെങ്കിലും ബുദ്ധി കുറവായ മഹാരാജാക്കന്മാരെയുമാണത്രേ. നമ്മെ ഭരിച്ച വെള്ളക്കാരായ 'സാഹബു'മാരാണ് ഇന്ത്യയുടെ ഈ ചിത്രം മറുനാടുകളില്‍ വരച്ചുവെച്ചത്. പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖപ്പാമ്പിനെ കാണുകയെന്നത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുന്നവരാണ് ഇന്നാട്ടിലേക്ക് വരുന്ന വിദേശസഞ്ചാരികള്‍ ഏറിയകൂറും. അതിന്റെ ഊറയ്ക്കിട്ട തോലോ സ്റ്റഫ്‌ചെയ്ത മൂര്‍ഖപ്പാമ്പിനെത്തന്നെയോ ഇന്ത്യയുടെ ഓര്‍മയ്ക്കായി കൂടെ കൊണ്ടുപോകാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പറഞ്ഞ വില കിട്ടുന്നതിനാല്‍ ഈ കുടില്‍വ്യവസായം ഇന്ത്യയില്‍ ദിനംപ്രതി അഭിവൃദ്ധിപ്പെട്ടുവരുന്നു. ഫലമോ? ആയിരക്കണക്കില്‍ മൂര്‍ഖപ്പാമ്പുകളെ നമ്മുടെ പുത്തന്‍ ജനമേജയന്മാര്‍ ആണ്ടുതോറും കൊന്നൊടുക്കുന്നു.



മതേതിഹാസങ്ങളിലൂടെ മൂര്‍ഖപ്പാമ്പ് അനിതരസാധാരണമായ ഒരു സ്ഥാനം ഹിന്ദുക്കളുടെ ഇടയില്‍ സമ്പാദിച്ചുവെച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് എന്റെ തറവാട്ടിലെ ഒരു കാരണവര്‍ ഫണത്തിന്മേല്‍ കുരു (പരു) വന്ന ഒരു സര്‍പ്പത്തെ വീട്ടില്‍ കൊണ്ടുവന്നു ചികിത്സിച്ചു ഭേദപ്പെടുത്തിയത്രേ. ഇതില്‍ സന്തുഷ്ടനായ ആ പാമ്പുകാരണവര്‍ എന്റെ തറവാട്ടിലുണ്ടാവുന്ന ഒരാള്‍ക്കും വിഷം തീണ്ടില്ലെന്നു വരം കൊടുത്തു. ഈ ഉറപ്പ് ആ നല്ലവനായ പാമ്പുകാരണവരുടെ അനന്തിരവന്മാര്‍ പലതവണ ലംഘിച്ചതായി എനിക്കറിയാം. അല്ലെങ്കില്‍, മരുമക്കളുണ്ടോ ഇക്കാലത്ത് അമ്മാമന്മാരെ അനുസരിക്കുന്നു?

ലോകത്തിലാകെ പന്ത്രണ്ടു ജാതി മൂര്‍ഖപ്പാമ്പുകളുള്ളതില്‍ നാലുപേരേ ഇന്ത്യയിലുള്ളൂ: മൂന്നു ജാതി മൂര്‍ഖപ്പാമ്പുകളും കരിനാടനും. സര്‍പ്പങ്ങളുടെ നാടെന്ന ബഹുമതി ഭാരതം നേടിയിട്ടുണ്ടെങ്കിലും ഏഴു ജാതി സര്‍പ്പങ്ങളുള്ള 'ഇരുണ്ട വന്‍കര'യ്ക്കല്ലേ ആ സ്ഥാനം നല്‍കേണ്ടത് എന്ന് ആരും ചോദിച്ചുപോകും. സെലിബിസ്‌കാരനാണ് ഇനിയൊരു പുള്ളി. മൂര്‍ഖന്‍, മൂര്‍ക്കന്‍, മൂര്‍ഖപ്പാമ്പ് എന്നിവയ്ക്കു പുറമെ സര്‍പ്പം, നാഗം, നാഗപ്പാമ്പ്, നല്ല നാഗം, നല്ല പാമ്പ്, പുല്ലാനി, പുല്ലാഞ്ഞി, വെമ്പാല എന്നീ പേരുകള്‍ കേരളത്തില്‍ മൂര്‍ഖനു നടപ്പിലുണ്ട്. നജാ നജാ എന്ന മൂര്‍ഖന്റെ സാങ്കേതികനാമത്തിന്റെ ഉറവിടം നാഗം എന്ന സംസ്‌കൃതപദമല്ല, 'നയാ' എന്ന സിംഹളനാമമാണത്രേ.

എങ്ങനെ തിരിച്ചറിയാം?
കഴിഞ്ഞ ആറേഴു കൊല്ലങ്ങളിലായി ധാരാളം മൂര്‍ഖപ്പാമ്പുകളെ ശേഖരിക്കാനും നിരീക്ഷിക്കാനും നാലെണ്ണത്തെ വളര്‍ത്താനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. നല്ലപോലെ വളര്‍ന്നാല്‍ ആറരയടി വരെ എത്തുമെങ്കിലും കേരളക്കരയില്‍ നാലര- അഞ്ച് അടിയിലധികം വരുന്ന മൂര്‍ഖന്മാരെ കണ്ടിട്ടില്ല. നീണ്ടു മെലിഞ്ഞ ശരീരപ്രകൃതിയാണ് മൂര്‍ഖന് (ചിത്രം 16). നിറത്തെ സംബന്ധിച്ചിടത്തോളം ഇത്രയധികം തമ്മില്‍ തമ്മില്‍ വ്യത്യാസം കാണിക്കുന്ന വിഷപ്പാമ്പുകള്‍ ചുരുങ്ങും. ഡക്കാന്‍ പീഠഭൂമിയിലെ കറുത്തമണ്ണില്‍ മൂര്‍ഖന്റെ നിറം കറുപ്പാണ്. കേരളത്തില്‍ മഞ്ഞയിനവും കറുത്തതരവുമാണ് പ്രധാനം. മഞ്ഞ ഇനത്തെ പുല്ലാനി (ഞ്ഞി) എന്നും കറുത്ത വകയെ കരിമൂര്‍ഖനെന്നും കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വിളിക്കുന്നു. ഖാസിക്കുന്നുകള്‍, ബര്‍മ്മ, സയാം എന്നിവിടങ്ങളിലെ മൂര്‍ഖന്മാര്‍ക്കു പച്ചയോ നീലയോ ആണ് നിറം. സിലോണിലെ നാഷനല്‍ മ്യൂസിയങ്ങളുടെ ഡയറക്ടറും പ്രസിദ്ധ സര്‍പ്പശാസ്ത്രജ്ഞനുമായ ഡോ.ഡെറാണിയാഗാലയുടെ ആവശ്യപ്രകാരം, കേരളക്കരയിലെ മൂര്‍ഖന്മാരെക്കുറിച്ചു ഞാന്‍ നടത്തിയ പഠനത്തില്‍നിന്ന്, നൂറിന്ന് പത്ത് എന്ന തോതില്‍ മാത്രമേ കരിമൂര്‍ഖന്മാര്‍ കേരളത്തിലുള്ളു എന്നു വ്യക്തമാവുകയുണ്ടായി. കരിമൂര്‍ഖന്മാരെയും പുല്ലാനിമൂര്‍ഖന്മാരെയും അനുസ്മരിപ്പിക്കുന്ന ചേരകള്‍ അതാതു പ്രദേശങ്ങളിലുണ്ടെന്നും, ആളെ കളിപ്പിക്കുന്നതില്‍ വിദഗ്ധമാം വിധം അവ വിജയിക്കാറുണ്ടെന്നും അനുഭവത്തില്‍ നിന്നു പറയാന്‍ കഴിയും. മൂര്‍ഖനെപ്പോലെ ചേരയും നിലത്തുനിന്ന് ഒന്നൊന്നരയടി ഉയരം പൊന്തി കഴുത്ത് അല്‍പം വികസിപ്പിച്ച് നാവു നീട്ടിക്കൊണ്ട് ചീറ്റിനില്‍ക്കും. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മൂര്‍ഖനാണെന്നേ തോന്നൂ. സൂക്ഷിച്ചുനോക്കിയാല്‍ മാത്രമല്ലേ ഫണം ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയൂ? മൂര്‍ഖന്റെ നിറത്തിനു പ്രായത്തിനനുസരിച്ച് മാറ്റംവരിക അസാധാരണമല്ല. ഉറയൂരേണ്ട കാലമായാല്‍ ദേഹത്തിന് ആകപ്പാടെ കറുപ്പുനിറം ബാധിച്ചപോലെ തോന്നും. മഞ്ഞനിറമുള്ള പുല്ലാനികളെ അപ്പോള്‍ കണ്ട് കരിമൂര്‍ഖന്‍ എന്നു തെറ്റിദ്ധരിച്ചാല്‍ അത്ഭുതമില്ല. മാസത്തില്‍ ഒന്നെന്ന തോതിലാണ് മൂര്‍ഖന്‍ തന്റെ കുപ്പായം അഴിച്ചുമാറ്റുന്നത്. കൂട്ടിലിട്ടടച്ച ഉടനെയാണെങ്കില്‍ ഉറയൂരാന്‍ രണ്ടുമൂന്നു മാസം പിടിച്ചെന്നുവരാം.

നല്ല പത്തിയുള്ള മറ്റൊരു പാമ്പും നാട്ടുമ്പുറങ്ങളില്‍ ഇല്ലാത്തതിനാല്‍ ഫണമുണ്ടോ ഇല്ലയോ എന്നു നോക്കി മൂര്‍ഖനെ തിരിച്ചറിയാന്‍ കഴിയും. പേടിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്താല്‍ മൂര്‍ഖന്‍ ഫണം വിരുത്തും. കഴുത്തിലെ നീളമേറിയ വാരിയെല്ലുകള്‍ വിലങ്ങനെ വിടര്‍ത്തി വെയ്ക്കുമ്പോള്‍ ഉളവാകുന്നതാണ് ഫണം. ഫണം വിടര്‍ന്നാല്‍ അതിന്മേല്‍ കറുത്ത ഒരു ഇരട്ടക്കണ്ണട അടയാളം കാണാം. ചാവുമ്പോള്‍ പൂട്ടുന്നതിനാല്‍ ചത്ത പാമ്പില്‍ പത്തി വ്യക്തമല്ല. എങ്കിലും ഫണത്തിന്റെ സ്ഥാനത്ത് തൊലി അയഞ്ഞിരിക്കുന്നതായും, കണ്ണട അടയാളത്തിന്റെ സ്ഥാനത്ത് കറുത്തപാടുകളുള്ളതായും, സൂക്ഷിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. ഇരട്ടക്കണ്ണട അടയാളമുള്ള തരമേ എന്റെ അറിവില്‍ പെട്ടിടത്തോളം കേരളത്തിലുള്ളൂ. എന്നെഴുതിയതുപോലെ ഒറ്റക്കണ്ണട അടയാളം മാത്രമുള്ള ഇനത്തെ ഇന്ത്യയില്‍ ബംഗാള്‍, ആസ്സാം, നാഗഭൂമി എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. തൃശ്ശൂരിനടുത്ത് ചില ഭാഗങ്ങളില്‍ ഒറ്റക്കണ്ണടക്കാരന്‍ മൂര്‍ഖനുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ കിട്ടാതെ ഒന്നും പറയാന്‍ വയ്യ. പത്തിയുടെ വലിപ്പത്തെ ആസ്​പദിച്ച് മൂര്‍ഖപ്പാമ്പുകളെ ഒറ്റപ്പത്തിയായും ഇരട്ടപ്പത്തിയായും വ്യവഹരിക്കുക പതിവുണ്ട്. സാധാരണഗതിയില്‍ ഫണം കഴുത്തിന്റെ രണ്ടുഭാഗത്തും ഒരേപോലെ വികസിച്ചുനില്‍ക്കും. പാമ്പിനെ പത്തി വിടര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ശത്രു ഏതെങ്കിലും ഒരു വശത്താണെങ്കില്‍ ആ വശത്തെ പത്തി കൂടുതല്‍ വികസിച്ചുവെന്നും മറുവശത്തേത് ഏറെക്കുറെ വിടരാതിരുന്നുവെന്നും വരും. ഇതു രണ്ടും ഒരേ പാമ്പില്‍ സംഭവിക്കാമെന്നിരിക്കെ ഒറ്റപ്പത്തി, ഇരട്ടപ്പത്തി എന്നിങ്ങനെ മൂര്‍ഖന്മാരെ രണ്ടായി തിരിക്കുന്നതിന് അര്‍ത്ഥമില്ലല്ലോ. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മൂര്‍ഖന്മാര്‍ക്കു ഫണത്തിന്മേല്‍ കണ്ണട അടയാളമേ ഇല്ല! കണ്ണട അടയാളത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ മൂന്നു ജാതികളായി ഡെറാണിയാഗാലയെപ്പോലുള്ള സര്‍പ്പശാസ്ത്രജ്ഞന്മാര്‍ കണക്കാക്കുന്നു. ഇരട്ടക്കണ്ണടക്കാരനു നജാ നജാ എന്നും ഒറ്റക്കണ്ണടക്കാരനു നജാ കാവുതിയ എന്നും നജാ ഓക്‌സിയാന എന്നും പേരിട്ടിരിക്കുന്നു. മിക്ക സര്‍പ്പശാസ്ത്രജ്ഞന്മാരും ഈ മൂന്നു തരങ്ങളെയും നജാ നജാ ജാതിയുടെ ഉപജാതികളായാണ് കണക്കാക്കുന്നത്. പുതിയ നാമകരണ സമ്പ്രദായപ്രകാരം നമ്മുടെ നാട്ടിലെ മൂര്‍ഖന്റെ മുഴുവന്‍ പേര്‍ നജാ നജാ മദ്രാസിയന്‍സിസ് എന്നാണ്. കേരളം വന്നിട്ടും 'മദ്രാസി' എന്ന പേര്‍ നമുക്കാവാമെങ്കില്‍ നമ്മുടെ പ്രധാനപ്പെട്ട പാമ്പിനെ എന്തുകൊണ്ട് 'മദ്രാസിയന്‍സിസ്' എന്നു വിളിച്ചുകൂടാ?

ഫണത്തിന്റെ കാര്യം പാമ്പിനെ പരിശോധിച്ചാല്‍ വ്യക്തമല്ലെന്നു വരികില്‍ മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് നോക്കുക (ചിത്രം 17). മൂര്‍ഖനാണെങ്കില്‍ ആ ഷീല്‍ഡിനു സാമാന്യം വലിപ്പമുണ്ടാകും; കൂടാതെ കണ്ണിനെയും മൂക്കിനെയും അത് ഒരേപോലെ സ്​പര്‍ശിക്കുകയും ചെയ്യും. എങ്കിലും കീഴ്ച്ചുണ്ടില്‍ നാലാമത്തെയും അഞ്ചാമത്തെയും ഷീല്‍ഡുകള്‍ക്കിടയില്‍, ത്രികോണാകൃതിയില്‍ മടങ്ങിയ ഒരു ചെറുഷീല്‍ഡുണ്ടോ എന്നു നോക്കിയിട്ടു മതി മൂര്‍ഖന്‍ എന്നു വിധിയെഴുതാന്‍. പവിഴപ്പാമ്പുകളിലും മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് കണ്ണിനേയും മൂക്കിനേയും തൊടുന്നു എന്നതു തന്നെ കാരണം. വാല്‍ ഷീല്‍ഡുകള്‍ മൂര്‍ഖനു രണ്ടുവരിയിലാണെന്ന കാര്യവും ഓര്‍മിക്കുക. അടിഭാഗം വൃത്തികെട്ട വെളുപ്പോ മഞ്ഞയോ ആകുന്നു. തവിട്ടുനിറം കലര്‍ന്നതോ കറുപ്പുഛായ ഉള്ളതോ ആയ ധാരാളം കൊച്ചു പാടുകള്‍ അടിഭാഗത്തു കാണാം. കഴുത്തിനു താഴെ കറുത്തുതടിച്ച രണ്ടോമൂന്നോ വരകള്‍ നമ്മുടെ നാടന്‍ മൂര്‍ഖന്മാര്‍ക്കുണ്ട്. ഫണത്തിന്മേല്‍ പുറത്ത് ഉള്ളതുപോലെ അകത്ത് അവയുടെ സ്ഥാനത്തുതന്നെ രണ്ടു കറുത്ത പുള്ളികള്‍ ഇരട്ടക്കണ്ണട അടയാളമുള്ള സര്‍പ്പങ്ങള്‍ക്കെല്ലാം കാണാം. ഇരട്ടക്കണ്ണട അടയാളത്തെ സംബന്ധിച്ചിടത്തോളം ഒരേ പ്രദേശത്തുള്ള മൂര്‍ഖന്മാര്‍ തമ്മില്‍തന്നെ എത്ര വ്യത്യാസമുണ്ടെന്നോ! ചില മൂര്‍ഖന്മാര്‍ക്കു കണ്ണിനു പിറകിലായി കണ്ണട അടയാളത്തിനു മീതെ രണ്ടോ അതില്‍ കൂടുതലോ പുള്ളികള്‍ കണ്ടെന്നു വരും.

എവിടെയെല്ലാം കാണാം?
നമ്മുടെ നാടന്‍മൂര്‍ഖന്റെ അടുത്തതും അകന്നതുമായ ബന്ധുക്കളെ സിലോണ്‍, പാകിസ്താന്‍, നേപ്പാള്‍, ബര്‍മ്മ, മലേഷ്യ, ചൈന, സയാം, അന്തമാന്‍ എന്നിവിടങ്ങളില്‍ കാണാം. എവിടെയും കേറി പാര്‍പ്പുറപ്പിക്കാന്‍ മൂര്‍ഖനു സങ്കോചമില്ല. മലങ്കാടുകള്‍ തൊട്ടു തിക്കുംതിരക്കും നിറഞ്ഞ നഗരമധ്യങ്ങള്‍ വരെ മൂര്‍ഖന്റെ സങ്കേതങ്ങളാകുന്നു. വേനല്‍ക്കാലത്തു കലശലായ ദാഹം അനുഭവപ്പെടുന്നതു നിമിത്തം വെള്ളം ധാരാളം ലഭിക്കുന്ന പ്രദേശങ്ങളോട് ഇവയ്ക്കു ഇഷ്ടം കൂടും. കുളത്തിനടുത്തുവെച്ച് പാമ്പുകടിച്ചാല്‍ സാരമായി ഗണിക്കണമെന്ന പഴയ വിശ്വാസം ഈ ശാസ്ത്രസത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കുളിമുറിയിലേക്ക് ഉഷ്ണകാലത്ത് അവന്‍ കേറിവരുന്നതിന്റെയും കാരണം മറ്റൊന്നല്ല. വെള്ളം കുടിക്കാന്‍ കുളക്കടവിലെ പൊത്തുകളില്‍ നിന്ന് ഇവ ഇറങ്ങിവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വേണമെങ്കില്‍ അപ്പോള്‍ ഒരു കുളികൂടി പാസ്സാക്കുകയും ചെയ്യും. ചെറുവത്തൂരിനടുത്ത് ഒരു ഗ്രാമത്തില്‍ ഒരു വീട്ടിന്റെ മൂന്നാം നിലയില്‍ അടയ്ക്ക വെള്ളത്തിലിട്ടു വെച്ചിരുന്ന ഒരു കുട്ടുവത്തില്‍ ഒരു വിരുതന്‍ കേറി പാര്‍പ്പുറപ്പിച്ച സംഭവം വെളിക്കു വരികയുണ്ടായി. വേണ്ടിവന്നാല്‍ പുഴ നീന്തിക്കടക്കാന്‍കൂടി മൂര്‍ഖന്‍ മുതിരും. ഏകദേശം എഴുപതുകൊല്ലങ്ങള്‍ക്കു മുമ്പ്, വളപട്ടണം പുഴ നീന്തിക്കടക്കുന്ന സംരംഭത്തില്‍ ഒരു മൂര്‍ഖപ്പാമ്പിനെ കണ്ട കഥ ഒരു ദൃക്‌സാക്ഷി, പറയുകയുണ്ടായി. മൂന്നു കൊല്ലം മുമ്പു കേരളത്തില്‍ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അവ നീന്തി രക്ഷപ്പെടുന്നത് ആളുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിലും അപൂര്‍വമായി ഇവയെ കണ്ടിട്ടുള്ളതായി ചില പ്രകൃതിനിരീക്ഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വയലില്‍ എലി, പെരുച്ചാഴി, തവള എന്നിവയെ പിടിക്കാന്‍ ചേരയെപ്പോലെ മൂര്‍ഖനും വന്നുചേരും. ഇരയെ അന്വേഷിച്ചുതന്നെയാണ് വീട്ടിലേക്കും അവന്റെ വരവ്. ഇടിഞ്ഞുപൊളിഞ്ഞ കോട്ട, അമ്പലം, പള്ളി എന്നിവിടങ്ങളിലും ശ്മശാനങ്ങളിലും അവയുടെ തകൃതി തന്നെയാണെന്നു പറയാം. അഴിയെറിഞ്ഞതും വീതി കുറഞ്ഞതുമായ ശ്രീകോവിലിന്റെ ഇരുളടഞ്ഞ മൂലകളില്‍ അവ നിര്‍ബാധം ഇഴഞ്ഞു നടക്കുന്നത് ഒരു സാധാരണ സംഭവമാകുന്നു. നാരകപ്പുല്‍ത്തോട്ടത്തോട് ഇവയ്ക്കു വല്ല മമതയുമുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. ചിതല്‍പ്പുറ്റുകളില്‍ കേറിപ്പാര്‍ക്കാന്‍ ഇവ ഔത്സുക്യം കാണിക്കുന്നതിനാല്‍, കാട്ടിലായാലും നാട്ടിലായാലും ചിതല്‍പുറ്റുകളില്‍ അബദ്ധത്തില്‍ ചെന്നു ചവിട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.

മരത്തിന്മേല്‍ ഒരു വിഷമവും കൂടാതെ ഇവയ്ക്കു കേറാന്‍ കഴിയും. അതുകൊണ്ട് മരപ്പൊത്തില്‍ താമസമാക്കുന്നവയും കുറവല്ല. അഞ്ചുകൊല്ലം മുമ്പ് ദേവഗിരി കോളേജിനടുത്ത ഒരു പറമ്പിലെ പുളിമരപ്പൊത്തില്‍ സ്ഥിരം പാര്‍പ്പുകാരനായ ഒരു കൂറ്റന്‍ മൂര്‍ഖന്‍ ആ പറമ്പില്‍ പാര്‍ക്കുന്ന വിധവയ്ക്കു ഒടുങ്ങാത്ത മനഃക്ലേശത്തിന് കാരണമായി. സര്‍പ്പമല്ലേ, കൊന്നാല്‍ പാപമാണ്! പക്ഷേ എങ്ങനെ കൊല്ലാതിരിക്കും? രാത്രികാലത്തോ മറ്റോ അബദ്ധത്തില്‍ ചവിട്ടിയാല്‍ മരണമാണ് ഗതി. ആര്‍ നോക്കി നില്‍ക്കുന്നുണ്ടായാലും ശരി, ഒരു കൂസലുമില്ലാതെ പാമ്പ് മരത്തില്‍ കേറുകയും ഇറങ്ങുകയും ചെയ്യും. ഒടുവില്‍ ഒരു ദിവസം അവര്‍ മനംനൊന്ത് അതിനെ കശാപ്പുചെയ്യിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവത്രേ. അവര്‍ പറഞ്ഞതാണ്: മൂര്‍ഖന്‍ അതു കേള്‍ക്കേണ്ട താമസം, ഇറങ്ങി വന്ന് പത്തി വിരുത്തി ആടി. വായില്‍ നിന്നു വീണുപോയ തെറ്റിന് ആ വിധവ മാപ്പപേക്ഷിച്ചു. കാവുകളില്‍ നേര്‍ച്ചകള്‍ നേര്‍ന്നു. ഇനിയൊരിക്കലും തന്റെ കണ്‍മുമ്പില്‍ കണ്ടുപോകരുതെന്ന് താക്കീതും ചെയ്തു. മൂര്‍ഖന്‍ ഇഴഞ്ഞുപോയി. പ്രാര്‍ഥന ഫലിച്ചു! പിന്നീടൊരിക്കലും അവന്‍ അങ്ങോട്ടു കടക്കുകയുണ്ടായില്ല. എന്റെ പക്കലുള്ള ആ മൂര്‍ഖന്റെ വലിയ ശവശരീരം കണ്ടാല്‍ അവര്‍ തിരിച്ചറിയുമോ, ആവോ!!

മൂര്‍ഖന്റെ പക
മൂര്‍ഖപ്പാമ്പിനു പകയുണ്ടെന്ന രൂഢമൂലമായ വിശ്വാസം ഭാരതീയര്‍ നൂറ്റാണ്ടുകളായി വെച്ചു പുലര്‍ത്തുന്നുണ്ട്. സര്‍പ്പം പൂജിക്കപ്പെടുന്ന ഒരു നാട്ടില്‍ എന്തെല്ലാം ഗുണങ്ങള്‍ അതിന്മേല്‍ വെച്ചു കെട്ടിയാലും അത്ഭുതപ്പെടാനില്ലല്ലോ. 'ജന്മാന്തരത്തിങ്കല്‍ വൈരമുള്ള പാമ്പു കടിക്കുകില്‍' മരണം നിശ്ചയമാണെന്നു നമ്മുടെ വിഷചികിത്സാഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ജന്മാന്തരങ്ങളിലേയ്ക്കു പോലും നീണ്ടുനില്‍ക്കുന്ന പക മൂര്‍ഖനുണ്ടെന്ന് സ്ഥാപിക്കാന്‍ വിഷചികിത്സാഗ്രന്ഥങ്ങള്‍ മാത്രമല്ല, പുരാണങ്ങള്‍ കൂടി പാടുപെട്ടിട്ടുണ്ട്. അര്‍ജ്ജുനന്‍ ഖാണ്ഡവദാഹകാലത്ത് കുറെ പാമ്പുകളെ ഒടുക്കി എന്ന കുറ്റത്തിനു, അദ്ദേഹത്തിന്റെ പൗത്രനായ പരീക്ഷിത്തിന് കാശ്യപന്റെ വിദഗ്ധ ചികിത്സ ലഭിക്കാതെ തക്ഷകന്റെ കടിയേറ്റു മരിക്കേണ്ടി വന്നു! പക വീട്ടിയ മൂര്‍ഖന്‍ ശത്രുവിന്റെ ജഡം കത്തി ചാമ്പലാവുന്നതു കണ്ടേ അടങ്ങുകയുള്ളുവത്രെ! മൂര്‍ഖനു പകയേ ഇല്ലെന്ന് ജന്തുശാസ്ത്രജ്ഞന്മാരും ഉണ്ടെന്ന് സാധാരണക്കാരും പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാമ്പിന്റെ പകയെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ കഥകള്‍ ശേഖരിക്കാനും വസ്തുദൃഷ്ട്യാ അവയെ പഠിക്കാനും ഇതെന്നെ പ്രേരിപ്പിച്ചു.

ഇണചേരുകയായിരുന്ന രണ്ടു മൂര്‍ഖപ്പാമ്പുകളെ കണ്ടു കൗതുകം തോന്നിയ ബാലചന്ദ്രന്‍ എന്ന കുട്ടി കല്ലെടുത്തെറിഞ്ഞ് അവയെ വേദനിപ്പിച്ചു. ബാലചന്ദ്രന്, ഉന്നം കുറിക്കു കൊണ്ടതില്‍ വളരെ സന്തോഷം തോന്നി. അവന്‍ സ്വന്തം വഴിക്കുപോയി. കുറെ നേരം കഴിഞ്ഞ് ബാലചന്ദ്രന്‍ ഈ സംഭവം നടന്ന വഴിയിലൂടെ തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു. ഒരു മൂര്‍ഖപ്പാമ്പ് ഓടിവരലും ആഞ്ഞു രണ്ടു മൂന്നു തവണ, പരിഭ്രാന്തനായ ആ കുട്ടിയെ കൊത്തലും ഒന്നിച്ചു കഴിഞ്ഞു. വീട്ടില്‍ തിരിച്ചെത്തും മുമ്പെ ബാലചന്ദ്രന്റെ ജീവന്‍ പോയി. വടക്കെ മലബാറിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് ആ കുട്ടിയുടെ ബന്ധുക്കള്‍ വേദനയോടെ ഈ കഥ എനിക്കു പറഞ്ഞു തന്നത്.

അമ്പലത്തോടനുബന്ധിച്ച നാഗത്തില്‍ ഒരു ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിക്കേണ്ടിയിരുന്നു. അതിനു വേണ്ടി കാടു നീക്കിക്കളയാന്‍ നിയുക്തനായ രാഘവന്‍ എന്ന യുവാവാണ് മറ്റൊരു കഥയിലെ നായകന്‍. വളരെ വിമ്മിഷ്ടത്തോടുകൂടിയാണ് രാഘവന്‍ ആ ജോലി ഏറ്റെടുത്തത്. എങ്കിലും എജമാനന്റെ ഇംഗിതം മാനിച്ച് അയാള്‍ അന്തിയാവോളം പണിയെടുത്തു. സപ്താഹം വായന കുറച്ചകലെ മഠത്തില്‍ പൊടിപൊടിപ്പനായി നടക്കുന്നുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞപ്പോള്‍ സപ്താഹക്കാര്‍ക്കു വേണ്ടി കുറച്ചു ഇളനീരും തൂക്കിയെടുത്തു രാഘവന്‍ പുറപ്പെട്ടു. മഠത്തിന്റെ വളപ്പിലെത്തുമ്പോഴേയ്ക്കു രണ്ടു പരിചയക്കാരെ കണ്ടുമുട്ടി. ഒരാള്‍ അയാള്‍ക്കു മുമ്പിലും മറ്റേയാള്‍ പിറകിലുമായി നടന്നു. ഒരു മൂര്‍ഖപ്പാമ്പ് പകവെച്ചെന്നോണം വഴിയിലേക്കോടി വന്ന് രാഘവനെ കൊത്തി. നേരത്തോടു നേരം കിടന്ന് ആ സാധുമനുഷ്യന്‍ ഈ ലോകത്തോടു യാത്രപറഞ്ഞു.

പറമ്പില്‍ കിടന്നു ശല്യമുണ്ടാക്കിയ ഒരു മൂര്‍ഖപ്പാമ്പിനെ പരിക്കേല്‍പ്പിക്കാനല്ലാതെ കൊല്ലാന്‍ തോമസ്സിനു കഴിഞ്ഞില്ല. മൂര്‍ഖനു പകയുണ്ടല്ലോ എന്ന കാര്യം മനസ്സിനെ ഇടയ്ക്കിടെ അലട്ടിയിരുന്നെങ്കിലും മറ്റു കൃത്യങ്ങളില്‍ തോമസ്സ് വ്യാപൃതനായി. രാത്രിയില്‍ പതിവുപോലെ നായയെ മുറിയില്‍ നിലത്തു കിടത്തി തോമസ്സ് കട്ടിലില്‍ കിടന്നുറങ്ങി. നായയും പാമ്പും തമ്മിലുള്ള സമരം കേട്ടാണ് ഉണര്‍ന്നത്. മൂര്‍ഖനെ കൊല്ലുന്നതില്‍ നായ വിജയിച്ചു. പരിക്കേല്‍പ്പിച്ച മൂര്‍ഖന്‍ തന്നെയാണ് മുറിയില്‍ കടന്നുവന്നതെന്ന് തോമസ്സ് വിശ്വസിക്കുന്നു.

പ്രഥമദൃഷ്ടത്തില്‍ ഈ കഥകളെല്ലാം തന്നെ മൂര്‍ഖനു പകയുണ്ടെന്നു സ്ഥാപിക്കുന്നവയാണെന്നു തോന്നുമെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല പാകപ്പിഴകളും അവയില്‍ ഉണ്ടെന്നു കാണാം. വേദന പറ്റിയ മൂര്‍ഖന്‍ തന്നെയാണോ ബാലചന്ദ്രനെയും രാഘവനെയും കടിച്ചത്? കുട്ടിയെ കടിച്ചത് കല്ലേറുകൊണ്ട പുള്ളി തന്നെ ആവാനാണ് സാധ്യത. പാമ്പിനെ എറിഞ്ഞ സ്ഥലത്തുവെച്ചു തന്നെയാണല്ലോ കടിയും നടന്നത്. രാഘവനെ കടിച്ചത് മൂര്‍ഖനാണോ എന്നുറപ്പില്ല. വെളിച്ചമില്ലാത്തതിനാല്‍ എന്തു പാമ്പാണ് കടിച്ചതെന്ന് രാഘവനോ, കൂട്ടുകാരോ കണ്ടിരുന്നില്ല. നാടന്‍ വിഷവൈദ്യന്മാര്‍ ലക്ഷണങ്ങള്‍ നോക്കി (ദൂതലക്ഷണവും ഉള്‍പ്പെടും) മൂര്‍ഖനാണെന്നു വിധി കല്‍പിച്ചതൊഴിച്ചാല്‍, പാമ്പു മൂര്‍ഖനാണെന്നതിനു തെളിവില്ല. ഇനി മൂര്‍ഖനാണ് കടിച്ചതെന്നു വാദത്തിനു വേണ്ടി സമ്മതിച്ചുകൊടുത്താല്‍ പോലും അതു നാഗത്തില്‍ വെച്ചു പരിക്കു പറ്റിയ മൂര്‍ഖന്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. തന്റെ അറിവില്‍ പെട്ടിടത്തോളം ഒരു പാമ്പിനും പരിക്കുപറ്റിയതായി രാഘവന്‍ പ്രസ്താവിച്ചിട്ടേ ഇല്ല. മഠത്തിലേക്കു അമ്പലത്തില്‍ നിന്ന് കഷ്ടിച്ചു അരനാഴിക ദൂരമുണ്ട്. രാഘവന്‍ രാത്രി 'സപ്താഹം' വായന കേള്‍ക്കാന്‍ വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് അവിടെ ചെന്നു കിടക്കാനുള്ള ബുദ്ധി മൂര്‍ഖനുണ്ടായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? തോമസ്സിന്റെ കാര്യത്തിലും മൂര്‍ഖനു 'കുറ്റകരമായ നരഹത്യ'ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നു വിധി കല്‍പിക്കുക സാഹസമാണ്. പരിക്കേറ്റ മൂര്‍ഖന്‍ തന്നെയാണോ തോമസ്സിന്റെ കിടപ്പുമുറിയിലേക്കു കടന്നുചെന്നത് എന്നതില്‍ സംശയത്തിനു വകയുണ്ട്. എലിയെയുമന്വേഷിച്ച് തോമസ്സിന്റെ വീട്ടില്‍ എപ്പോഴെങ്കിലും ആ രസികന്‍ കടന്നു ചെന്നിട്ടുണ്ടാവില്ലെന്നു തോമസ്സിന് ഉറപ്പിച്ചു പറയാന്‍ വയ്യ. ഇനി പരിക്കേറ്റ മൂര്‍ഖന്‍ തന്നെയാണെന്നു വെച്ചാലും ഇര പിടിക്കാന്‍ വന്ന അവന്‍ നീങ്ങാനുള്ള വിഷമം മൂലം നായക്കിരയായി എന്നു വന്നു കൂടെ?

അനേക കൊല്ലക്കാലം നീണ്ടുനില്‍ക്കുന്ന പകയ്ക്കു ഉദാഹരണങ്ങളായി കിട്ടിയ കഥകള്‍ അവിശ്വസനീയങ്ങളാകയാല്‍ അവ ഇവിടെ ഉദ്ധരിക്കുന്നില്ല. പകയുണ്ടെന്നു പറയുന്ന പാമ്പു തന്നെയാണ് കടിച്ചതെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു പാമ്പിനെ നിങ്ങള്‍ എപ്പോഴെങ്കിലും ഉപദ്രവിച്ചുവെന്നിരിക്കട്ടെ. കുറേ കൊല്ലം കഴിഞ്ഞശേഷം അബദ്ധത്തില്‍ എവിടെ നിന്നെങ്കിലും ഒരു മൂര്‍ഖന്‍ നിങ്ങളെ കടിക്കാനിട വന്നാല്‍ (ആ ദൗര്‍ഭാഗ്യം നിങ്ങള്‍ക്കു വരാതിരിക്കട്ടെ!) അതു നെടുനാള്‍ പുലര്‍ത്തിയ പക കൊണ്ടാണെന്നു പറയുന്നതെങ്ങനെ?

ഇനി വേറൊരു കാര്യം: പകവെച്ചുപുലര്‍ത്താന്‍, ബുദ്ധിശക്തിയുള്ള ഒരു ജന്തുവിനേ കഴിയൂ. മറ്റു പാമ്പുകളെ അപേക്ഷിച്ചു മൂര്‍ഖനു ബുദ്ധിശക്തി കൂടുമെന്നതില്‍, അവന്റെ സ്വഭാവം അറിവുള്ള ആര്‍ക്കും, പക്ഷാന്തരമുണ്ടാവില്ല. ചുറ്റുപാടിലുണ്ടാവുന്ന നേരിയ ചലനം പോലും അവനു ഗ്രഹിക്കാന്‍ കഴിയും. ഈ ജാഗരൂകത നിമിത്തമാണ് ആപത്തിന്റെ ചെറിയൊരു സൂചന ലഭിച്ചാല്‍ കടന്നുകളയാന്‍ അവനു കഴിയുന്നത്. ഏറെക്കാലം നീണ്ടു നില്‍ക്കുന്ന പക വെച്ചു പുലര്‍ത്താനുള്ള കെല്‍പ്പ് ബുദ്ധിക്കില്ലെങ്കിലും ഏതാനും മണിക്കൂറുകളോ, ഒരുപക്ഷേ ദിവസങ്ങളോ അതു 'മനസ്സില്‍' നിര്‍ത്താന്‍ മൂര്‍ഖനു സാധിച്ചുകൂടെന്നില്ല.

ബുദ്ധി ഉണ്ടായതുകൊണ്ടു മാത്രമായില്ലല്ലോ. മൂര്‍ഖനു ആളുകളെ തിരിച്ചറിയാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. നാം ആളെ തിരിച്ചറിയുന്നത് സാധാരണഗതിയില്‍ രണ്ടുതരത്തിലാണ്: ഒന്നുകില്‍ കണ്ടിട്ട്, അല്ലെങ്കില്‍ ശബ്ദം കേട്ടിട്ട്. ഒരു പ്രത്യേക വാസനദ്രവ്യം പതിവായി ഉപയോഗിക്കുന്ന നിങ്ങളുടെ ഒരു സ്‌നേഹിതനെ, അയാള്‍ മിണ്ടുന്നില്ലെങ്കിലും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടത്തു വെച്ചുപോലും തിരിച്ചറിയാന്‍ നിങ്ങള്‍ക്കു വിഷമമുണ്ടാവില്ല. മണത്തറിയാനുള്ള കെല്‍പ്പാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. സ്​പര്‍ശിച്ചുനോക്കി ആളെ തിരിച്ചറിയുന്നവര്‍ അന്ധര്‍ക്കും ബധിരര്‍ക്കുമിടയില്‍ എത്രയോ പേരുണ്ട്. സ്​പര്‍ശിച്ചു നോക്കി ആളെ കണ്ടുപിടിക്കാന്‍ മൂര്‍ഖന്നു സ്വാതന്ത്ര്യമോ സൗകര്യമോ കിട്ടാത്തതിനാല്‍ അത് കണ്ടിട്ടോ, കേട്ടിട്ടോ, മണത്തിട്ടോ തിരിച്ചറിയുന്നത് എന്നതു മാത്രമാണ് നാം ചിന്തിക്കേണ്ടത്. മൂര്‍ഖന്റെ കാഴ്ച കേമമാണ്. പകലെപ്പോലെ രാത്രിയിലും അതിന്നു കാണാന്‍ കഴിയും. നിറങ്ങള്‍ തിരിച്ചറിയാന്‍ പോലും മൂര്‍ഖനു സാധിക്കുമെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ചുകപ്പുനിറമുള്ള ടൈ കെട്ടിയോ, ചുകപ്പു ബോര്‍ഡറുള്ള സാരിയുടുത്തോ കൂട്ടിനടുത്തു സന്ദര്‍ശകര്‍ വന്നാല്‍ അവ പത്തി വിടര്‍ത്തി കൊത്തുന്നതു സാധാരണയാണ്. ഏതു ജീവിയായാലും നീങ്ങാതെ മുമ്പില്‍ നിന്നാല്‍ അവന്‍ ശ്രദ്ധിച്ചെന്നു വരില്ല. നേരിയൊരു ചലനം മതി: അവന്‍ ആകപ്പാടെയുള്ള പുറപ്പാട് സൂക്ഷിച്ചുനോക്കി, എന്താണ് മുമ്പിലുള്ള വസ്തു എന്ന കാര്യം ഗ്രഹിച്ചു യുക്തം പോലെ പെരുമാറും.

ശബ്ദംകേട്ടു തിരിച്ചറിഞ്ഞ് മൂര്‍ഖന്‍ പകരം വീട്ടിയതിന് ഉദാഹരണമായി ചില കഥകള്‍ പ്രചാരത്തിലുണ്ട്. മറ്റു പാമ്പുകളെപ്പോലെ മൂര്‍ഖന്റെയും ചെവിയുടെ കാര്യം പരുങ്ങലിലാകുന്നു. വായുവിലൂടെ വരുന്ന ഒരു ശബ്ദവും അവനു കേള്‍ക്കാന്‍ സാധ്യമല്ല. ഭൂമിയിലൂടെ കടന്നു വരുന്ന ശബ്ദവീചികളെ മാത്രമേ പാമ്പുകള്‍ക്കു സ്വീകരിക്കാനൊക്കൂ എന്നു സൂചിപ്പിച്ചുവല്ലോ. കുറവന്‍ കുഴലൂതി മൂര്‍ഖനെ കളിപ്പിക്കുമ്പോള്‍, മൂര്‍ഖന്‍ തലയാട്ടുന്നത് പാട്ടു കേട്ടിട്ടല്ല എന്നും കുറവന്റെ കാല്‍മുട്ടിന്റെ താളാത്മകമായ അനക്കമോ കുഴലിന്റെ ആട്ടമോ കണ്ടിട്ടാണെന്നും, കേണല്‍ വാള്‍ പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കുകയുണ്ടായി. കണ്ണു മൂടിക്കെട്ടിയ മൂര്‍ഖന്റെ മുമ്പില്‍വെച്ച് കുറവനെക്കൊണ്ട് കുഴലൂതിച്ചപ്പോള്‍ പാമ്പ് ഫണം താഴ്ത്തി അനങ്ങാതെ കിടക്കുകയാണ് ചെയ്തത്. പാട്ടയ്ക്കു കൊട്ടി ഒച്ചയുണ്ടാക്കിയപ്പോഴും ബ്യൂഗിള്‍ വിളിച്ചപ്പോഴും അവന്‍ ഫണം വിടര്‍ത്തിയില്ല. നിലത്തുനിന്നും കസേര വലിച്ചെടുത്തപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവനു നിശ്ചയമായി; പത്തി വിടര്‍ത്തുകയും ചെയ്തു. കേണല്‍ വാളിന്റെ നിഗമനങ്ങള്‍ ഞങ്ങളുടെ പരീക്ഷണാലയത്തില്‍ വെച്ചു ചെറിയ തോതില്‍ പരീക്ഷണത്തിനു വീണ്ടും വിധേയമാക്കുകയുണ്ടായി. കാണാന്‍ പറ്റാത്ത സ്ഥലത്തു നിന്ന് പലതരം ശബ്ദം ഉണ്ടാക്കിയപ്പോള്‍ കൂട്ടില്‍ കിടക്കുകയായിരുന്ന മൂര്‍ഖന്‍ അതു ഗൗനിച്ചതേ ഇല്ല. കൂട്ടിനു മുമ്പിലെ കണ്ണാടിച്ചില്ലിനു തൊട്ടടുത്തു ചെന്നുനിന്ന് കൈകൊട്ടിയും വിസിലടിച്ചും ശബ്ദമുണ്ടാക്കിയപ്പോള്‍ അവന്റെ സ്വഭാവം പകര്‍ന്നു. ഫണം വികസിപ്പിച്ച് അവന്‍ ആടിത്തുടങ്ങി. ശബ്ദം പുറപ്പെടുവിക്കാതെ മുമ്പില്‍ നിന്നു കൊണ്ട് കൈ അടിക്കുകയോ, വിസിലടിക്കുന്നപോലെ അഭിനയിക്കുകയോ ചെയ്തപ്പോഴും ഫണം വിടര്‍ത്തിയാടുന്നതില്‍ ഒരുകുറവും അവന്‍ വരുത്തിയില്ല. കൂട്ടിനു മുമ്പില്‍ നിശ്ചലനായി നിന്ന് ഒരു കൈ മാത്രം പൊക്കുകയും താഴ്ത്തുകയും അങ്ങോട്ടുമിങ്ങോട്ടും നീക്കുകയും ചെയ്ത് അവനെക്കൊണ്ട് എത്രനേരം വേണമെങ്കിലും 'കഥകളി' നടത്തിക്കാന്‍ നിങ്ങള്‍ക്കു വിഷമമുണ്ടാവില്ല. അപ്പോള്‍ ശബ്ദമല്ല, മുദ്രയാണ് പ്രധാനം. പാമ്പിനെ ചക്ഷുഃശ്രവസ്സ് എന്നു വിളിച്ച അമരകോശക്കാരന്‍ തരക്കേടില്ല, അല്ലേ? ശബ്ദം കൊണ്ട് മൂര്‍ഖനു നാളേറെ കഴിഞ്ഞാലും ആളെ തിരിച്ചറിയാന്‍ സാധിക്കുമെന്നു പറയുന്നതിന് എന്താണ് അടിസ്ഥാനം? നടന്നുവരുന്ന ഒരാളുടെ കാലൊച്ച നിലത്തു കിടക്കുന്ന മൂര്‍ഖനു 'കേള്‍ക്കാന്‍' കഴിയും. ആളുകള്‍ക്കു കാലൊച്ചയെ സംബന്ധിച്ച് പരസ്​പരം വ്യത്യാസമുണ്ടായിക്കൂടെന്നില്ല. സ്വരതന്തുക്കളുടെ ഘടന ഏതാണ്ട് ഒരേ തരത്തിലായിട്ടു കൂടി സ്വരത്തെ സംബന്ധിച്ചു മനുഷ്യര്‍ തമ്മില്‍ എത്ര വൈവിധ്യമുണ്ട്! കാലൊച്ച കേട്ട് ആളെ തിരിച്ചറിയാന്‍ നമുക്കു കഴിയുന്നതുപോലെ മൂര്‍ഖനും സാധിക്കുമോ? ആര്‍ക്കും അറിഞ്ഞുകൂടാ.

മൂര്‍ഖന്റെ ഘ്രാണശക്തി നായയുടേതുപോലെ കേമമാകുന്നു. കുറെക്കാലം നിങ്ങളെ സ്‌നേഹിച്ച ഒരു നായ ഏതു കൂരിരുട്ടില്‍ വെച്ചും നിങ്ങളെ തിരിച്ചറിയും. കാഴ്ച രാത്രികാലത്തു മോശമാകയാല്‍ കാഴ്ചയെയല്ല, ഘ്രാണ ശക്തിയെയാണ് നായ മുഖ്യമായും ആസ്​പദിക്കുന്നത്. ഘ്രാണശക്തിക്കു രാപകല്‍ വ്യത്യാസമില്ലല്ലോ. ശബ്ദവും നായയ്ക്കു സഹായകമായിത്തീരുന്നു എന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. പാമ്പ്, നാവിടയ്ക്കിടെ പുറത്തേയ്ക്കിടുന്നത് മറ്റു ജീവികളെ പേടിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, വായുവില്‍ അലിഞ്ഞു ചേര്‍ന്ന മണങ്ങള്‍ 'നന്നിച്ചെടുക്കാന്‍' കൂടിയാകുന്നു. ഇരയേയും ഇണയേയും ശത്രുവിനേയും കണ്ടുപിടിക്കാന്‍ ഇതുകൊണ്ട് പാമ്പിനു സാധിക്കും. പക്ഷേ, തന്നെ ഉപദ്രവിച്ച ഒരു മനുഷ്യന്റെ മണം, വേണ്ടപ്പോള്‍ ഉപയോഗപ്പെടുത്താനായി, മനസ്സില്‍ തന്നെ വെയ്ക്കാന്‍ മൂര്‍ഖന്നു കഴിവുണ്ടോ എന്ന്, കൂടുതല്‍ വിവരങ്ങള്‍ ഗവേഷണം ചെയ്തു ലഭിച്ചാലേ തീര്‍ത്തു പറയാന്‍ കഴിയൂ. മൂര്‍ഖന്മാര്‍ അവയുടെ സൂക്ഷിപ്പുകാരെ തിരിച്ചറിയുമെന്നു ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഞങ്ങള്‍ വളര്‍ത്തിയ ഒരു മൂര്‍ഖപ്പാമ്പും അവന്റെ സൂക്ഷിപ്പുകാരനോട് ഒരു പ്രത്യേകതയും കാണിച്ചതായി അറിവില്‍ പെട്ടിട്ടില്ല.

പകയുണ്ടെന്നു ഖണ്ഡിതമായി സ്ഥാപിക്കണമെങ്കില്‍ ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ പോര. മൂര്‍ഖന്‍ സ്വന്തമായൊരു ഇടമൊക്കെ വേണമെന്ന പക്ഷക്കാരനാണ്. തന്റെ സാമ്രാജ്യത്തിലേക്കു നുഴഞ്ഞുവരുന്ന മറ്റു പാമ്പുകളെ- പ്രത്യേകിച്ചു തന്റെ ജാതിക്കാരെ- അവന്‍ തുരത്തിക്കളയും. പാമ്പുകളുമായി ഇടപഴകി ശീലിച്ചവര്‍ക്ക് ഈ കാര്യം പുത്തരിയായി തോന്നാനിടയില്ല. ഒരേ മൂര്‍ഖപ്പാമ്പിനെത്തന്നെ ഒരു പ്രദേശത്ത് കൊല്ലങ്ങളോളം സ്ഥിരതാമസക്കാരനായി കണ്ടതായി പലര്‍ക്കും അനുഭവമുണ്ടാകും. തന്റെ സാമ്രാജ്യത്തിലേയ്ക്കു ഇഴഞ്ഞുവരാന്‍ സാധാരണഗതിയില്‍ പെണ്‍പാമ്പിനെ മാത്രമേ ആണ്‍മൂര്‍ഖന്‍ അനുവദിക്കൂ. ഒരു ആണ്‍മൂര്‍ഖന്‍ നുഴഞ്ഞുകയറി വന്നാല്‍ ഫണം വിടര്‍ത്തി അവനെ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ മൂര്‍ഖന്‍ മുതിരും. അല്‍പം മര്യാദക്കാരനാണ് കൈയേറ്റക്കാരനെങ്കില്‍, കാര്യം പന്തിയല്ലെന്നോര്‍ത്ത് പിന്‍വാങ്ങും. മറിച്ച് അധികപ്രസംഗിയാണ് കേറിവരുന്ന പുള്ളിയെങ്കില്‍ ബലംപ്രയോഗിച്ചു അവനെ ഇറക്കിവിടേണ്ടതായിവരും. ഇണചേരലാണെന്നു നാം വിധിയെഴുതുന്ന ചില 'കൊണിക്കലുകളെ'ങ്കിലും ഇത്തരം ദ്വന്ദ്വയുദ്ധമാവാന്‍ വഴിയുണ്ട്. ഇണചേരുന്ന അവസരത്തില്‍ ഉപദ്രവിച്ചാല്‍ പിന്തുടര്‍ന്നു കടിക്കാന്‍ മൂര്‍ഖന്‍ ഒരുമ്പെടും. ബാലചന്ദ്രനു സംഭവിച്ചതിതായിരുന്നു. അല്‍പം താമസിച്ചു എന്നു മാത്രം.

ദുഷ്‌പേരിന്റെ രഹസ്യം
തരംകിട്ടിയാല്‍ കടിക്കണം എന്ന വ്രതക്കാരനാണ് മൂര്‍ഖന്‍ എന്നൊരു ധാരണ എങ്ങനെയോ നമ്മുടെ ഇടയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഉപദ്രവിച്ചാല്‍ മാത്രമേ മൂര്‍ഖനും കടിയ്ക്കൂ. മൂര്‍ഖനു ഈ ദുഷ്‌പേരു നേടിക്കൊടുത്തത് അവന്റെ പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. ശത്രുവിനെ അടുത്തു കണ്ടാല്‍ ദേഹത്തിന്റെ മുന്‍ഭാഗം മേല്‍പോട്ടുയരും; ഫണം വിടരും; ഫുട്‌ബോള്‍ ബ്ലാഡറില്‍ നിന്നു കാറ്റഴിച്ചിട്ട മാതിരി അവന്‍ ശക്തിയില്‍ ഊതും. ഇതിനെല്ലാം പുറമെ മൂപ്പര്‍ക്കു സ്വന്തമായൊരു അടവുണ്ട്. ദൃഷ്ടികളുറപ്പിച്ച് അവന്‍ ശത്രുവെ തുറിച്ചു നോക്കും; നാവിടയ്ക്കിടെ പുറത്തേക്കിടും; ദേഹം മുഴുവന്‍ അരിശം കൊണ്ട് വീര്‍ക്കും; തക്കം കിട്ടിയാല്‍ അവന്‍ ആഞ്ഞു കൊത്തും. ഉയര്‍ത്തിപ്പിടിച്ച ഫണവുമായി എത്രനേരം വേണമെങ്കിലും അവന്‍ നിന്നുകൊള്ളും: ശത്രു മുമ്പില്‍, ഒരു ഭീഷണിപോലെ, ഉണ്ടായിരിക്കണമെന്നു മാത്രം. ഇതെല്ലാമായാലും മൂര്‍ഖന്‍ ഒരു സാധുവാണെന്ന കാര്യം ആരും മനസ്സിലാക്കാറില്ല. സൗമ്യമായി അവനെ സമീപിച്ചു നോക്കൂ. ഒരെടുത്തു ചാട്ടവും അവന്നില്ല. ഭീരുവായ അവന്‍ തടി തപ്പാനാണ് ആദ്യം ശ്രമിക്കുക. ചവിട്ടിയെന്നിരിക്കിലും വേദന പറ്റിയില്ലെങ്കില്‍ അവന്‍ നിങ്ങളെ ഉപദ്രവിക്കില്ല.

മൂര്‍ഖനെ ഒരളവുവരെ ഇണക്കിയെടുക്കാം. മയപ്പെടുത്തിയെടുക്കാമെന്നു പറയുന്നതാവും കൂടുതല്‍ ശരി. പക്ഷേ, മെരുങ്ങിയ ഒരു കീരിയേയോ അണ്ണാനേയോ പോലെ അടുപ്പിക്കാന്‍ അവനെ പറ്റില്ലെന്നു പറയേണ്ടതില്ലല്ലോ. മനുഷ്യനോട് അടുക്കാന്‍ അവനു സാധ്യവുമല്ല. പിടിച്ചുകൊണ്ടുവന്ന ഉടനെയാണെങ്കില്‍ ചെറിയൊരനക്കം മതി, അവന്റെ കോപം കാണേണ്ടതാണ്! കൂട്ടിന്റെ കണ്ണാടിച്ചില്ലിലോ കമ്പിവലയിലോ കൊത്തിക്കൊത്തി അവന്റെ മോന്ത മുഴുവന്‍ പൊട്ടി ചോര ഒലിക്കും. എന്നാലും അടങ്ങില്ല അമര്‍ഷം. ക്രമേണ അവനു സംഗതികളൊക്കെ മനസ്സിലാവും. മാറിയ പരിതഃസ്ഥിതികളോടു ഇണങ്ങിച്ചേരുകയേ നിര്‍വ്വാഹമുള്ളു എന്നു ബോധ്യപ്പെടുന്നതോടെ കൂടിന്റെ ഒരു മൂലയില്‍ പകല്‍ മുഴുവന്‍ ആരും ഉപദ്രവിച്ചില്ലെങ്കില്‍ അവന്‍ ചുരുണ്ടുകൂടി ഉറങ്ങും. അത്തരം മൂര്‍ഖന്റെ ഫണം ഒന്നുയര്‍ത്തിക്കാണണമെങ്കില്‍ എന്തു പാടുപെടണമെന്നോ! കമ്പിയിട്ടു കുത്തി ഭേദ്യംചെയ്താലേ പള്ളിക്കുറുപ്പില്‍ നിന്നുണര്‍ന്ന് അവന്‍ തന്റെ വിശ്വരൂപം കാണിക്കൂ.

ഭക്ഷണം
മൂര്‍ഖന്നു ചുണ്ടെലി, എലി, പക്ഷി, ഓന്ത്, പല്ലി, തവള എന്നിവയുടെ ഇറച്ചിയാണ് പഥ്യം. പേക്കന്‍ തവള, മാരണ (ചൊറി)ത്തവള എന്നിവയാണ് സാധാരണ ഗതിയില്‍ ഭക്ഷണം. ഞാന്‍ വളര്‍ത്തിയിരുന്ന ഒരു കരിമൂര്‍ഖന്‍ ഒരേ 'ഇരിപ്പില്‍' അഞ്ചു മുഴുത്ത തവളകളെ ശാപ്പിടുന്നതു കണ്ടിട്ടുണ്ട്. തവളയ്ക്കു പാമ്പിനെ കണ്ടാല്‍ പരിഭ്രമമായി. കൂട്ടിന്റെ ഒരു മൂലയില്‍ അതു പതുങ്ങിക്കൂടും, അനങ്ങിയാലാണ് ഉപദ്രവം. ഇല്ലെങ്കില്‍ അത്രപെട്ടെന്നു കണ്ടുപിടിക്കാന്‍ മൂര്‍ഖനെക്കൊണ്ടാവില്ല. ചിലജാതി തവളകള്‍ വയര്‍ വീര്‍പ്പിച്ച് നാലുകാലില്‍ എഴുന്നേറ്റു നിന്നു പൊന്തുകയും താഴുകയും ചെയ്യും. പാമ്പിനെ പേടിപ്പിക്കാനാണ് ഈ പ്രഹസനം. അതു കുറച്ചൊക്കെ വിജയിക്കാറുമുണ്ട്.

മുമ്പോട്ടാഞ്ഞു ചാടി വായില്‍ ഇരയെ അമര്‍ത്തിപ്പിടിക്കുകയാണ് അടുത്ത പടി. കാലിലാണ് പിടിച്ചതെങ്കില്‍ ശബ്ദമുണ്ടാക്കി തവള കുതറി രക്ഷപ്പെടാന്‍ ശ്രമിക്കും. വിഷം കൊത്തിവെച്ചാലേ ഈ 'കൊക്കില്‍ ഒതുങ്ങാത്ത' ഇര അടങ്ങൂ എന്നു കണ്ടാല്‍ ഒടുക്കം അവന്‍ അതും പ്രയോഗിക്കും. വായില്‍നിന്നു നുരയും പതയും വന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തവളയുടെ പണി ഒടുങ്ങുകയായി. തവളയുടെ കാല്‍ വിട്ട് അതിന്റെ തലയ്ക്കു പിടികൂടി അകത്താക്കാന്‍ പിന്നെ താമസമില്ല. കീഴ്ത്താടിയിലെ ഓരോ ഭാഗത്തെയും പല്ലുകള്‍ യഥാക്രമം തറപ്പിച്ചാണ് ഇരയെ അകത്തേക്കുന്തിവിടുന്നത്. ദേഹത്തിലെ മുന്‍ഭാഗത്തെ മാംസപേശികള്‍ തരംഗരൂപേണ താഴോട്ടു ചുരുങ്ങുന്നതോടെ ഇര വയറ്റിലേക്കു വളരെ വേഗത്തില്‍ തള്ളപ്പെടുന്നു. ദേഹത്തിന്റെ മുന്‍ഭാഗത്തെ മാംസപേശികളെ പ്രവര്‍ത്തിപ്പിച്ച് ഇരയെ കീഴ്‌പോട്ടു തള്ളുന്നതിന് തല ഇടയ്ക്കിടെ നിലത്തമര്‍ത്തേണ്ടിവരുന്നു. ഒരു തവള അകത്തായി കഴിഞ്ഞാല്‍ വായ ഒന്നു രണ്ടു പ്രാവശ്യം പിളര്‍ന്നു സുഖം വരുത്തി 'കരിനാക്ക്' ഇടയ്ക്കിടെ പുറത്തേക്കു നീട്ടി വേറൊന്നിനു വേണ്ടി നോക്കുകയായി. മൃഷ്ടാന്നഭോജനം കഴിഞ്ഞാല്‍ കുറച്ചുനേരം കൂട്ടിലെല്ലാം ഒന്നു വലിഞ്ഞു നടക്കും. ഒരു മൂലയില്‍ ചുരുണ്ടുകൂടി ഭക്ഷണം ദഹിപ്പിക്കലാണ് പിന്നത്തെ ജോലി. വിഷമേല്‍പിച്ചു കൊന്ന ഇരയെ ചിലപ്പോള്‍ മൂര്‍ഖന്‍ വിഴുങ്ങാതെ കൂട്ടില്‍ തന്നെ ഇട്ടേക്കും. കൂട്ടിലിട്ട മൂര്‍ഖന്‍ വെള്ളം വര്‍ജിക്കുമെന്ന ഒരു തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. പക്ഷേ കൂട്ടിലെ മണ്‍ചട്ടിയില്‍ വെള്ളമൊഴിച്ചു കൊടുക്കുകയോ, അതില്‍ വിരിച്ച മണ്ണില്‍ വെള്ളം തളിക്കുകയോ ചെയ്താല്‍ അവന്റെ സന്തോഷമൊന്നു വേറെത്തന്നെ. ഉഷ്ണകാലമാണെങ്കില്‍ ചേരയെപ്പോലെ കൂട്ടിലെ വെള്ളത്തില്‍ അവന്‍ കേറിക്കിടക്കും.

എന്റെ കരിമൂര്‍ഖന്റെ ഭക്ഷണപ്രിയത്തില്‍ അത്ഭുതകരമായൊന്നുമില്ല. രണ്ടു ചെറുതവള, മൂന്നു നടുപ്രായത്തിലുള്ള തവള, രണ്ട് അണ്ണാന്മാര്‍- ഇവയെല്ലാം കൂടി ഒറ്റയടിക്കു ശാപ്പിട്ട ഒരു മൂര്‍ഖപ്പാമ്പിനെപ്പറ്റി പാമ്പുകളെ വളര്‍ത്തി പരിചയമുള്ള ഫാദര്‍ ലീ പറയുന്നു. 14മ്മ അംഗുലം നീളമുള്ള ഒരു വിരുതന്‍ 13മ്മ അംഗുലം നീളമുള്ള ഒരു വെള്ളിവരയനെ ശാപ്പിട്ടതായറിയാം. 5 അടി 7 അംഗുലം നീളമുള്ള വേറൊരുത്തന്‍ 6 അടി നീളമുള്ള ചേരയെയാണ് തിന്നാന്‍ കണ്ടത്! മൂര്‍ഖന്‍ വേറൊരു മൂര്‍ഖനെ വിഴുങ്ങുന്നത് അപൂര്‍വമാണെങ്കിലും അസംഭാവ്യമല്ല.
മൂര്‍ഖനു പാല്‍ പഥ്യമാണെന്നു സാധാരണ പറയാറുണ്ട്. വെള്ളത്തിനോടുള്ളതിലധികം പ്രിയം മൂര്‍ഖനു പാലിനോടില്ല എന്നതാണ് വാസ്തവം. പാല്‍ മൂര്‍ഖന്റെ ആരോഗ്യത്തിന് അത്ര പറ്റുകയുമില്ല. രസമറിഞ്ഞു ഭക്ഷിക്കാനുള്ള കഴിവു പാമ്പുകള്‍ക്ക് പൊതുവെ തുലോം പരിമിതമാകുന്നു. കോഴിക്കൂട്ടില്‍ കടന്നു മുട്ട കക്കാന്‍ അവന്‍ സമര്‍ത്ഥനാണ്. ഒരു മൂര്‍ഖപ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടുകിട്ടിയ കോഴിമുട്ടകള്‍ പൊരുത്തിനു വെച്ചപ്പോള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായതായി ചിലര്‍ രേഖപ്പെടുത്തിയിരിക്കുന്നു!

അഷ്ടിപ്രിയനാണ് മൂര്‍ഖനെങ്കിലും രണ്ടോ, മൂന്നോ മാസം നിരാഹാരവ്രതം അനുഷ്ഠിക്കുന്നതിന് അവനു പ്രയാസമില്ല. പരീക്ഷണാര്‍ഥം ഞങ്ങള്‍ കുറച്ചുകാലം പട്ടിണിയിട്ടിരുന്ന ഒരു മൂര്‍ഖനെ കീറി നോക്കിയപ്പോള്‍ ആമാശയത്തിന്റെ ചില ഭാഗങ്ങള്‍ ദ്രവിച്ചുപോവുന്നതായി കാണുകയുണ്ടായി. പുള്ളിയുടെ ശൗര്യത്തിനോ വീര്യത്തിനോ, വയര്‍ ദ്രവിക്കാന്‍ തുടങ്ങിയിട്ടും ഒരു കുറവുമുണ്ടായിരുന്നില്ല!

ദാമ്പത്യ ജീവിതം
മൂര്‍ഖന്‍ ആണും ചേര പെണ്ണുമാണെന്നാണ് നമ്മുടെ നാട്ടില്‍ ധാരണ. മൂര്‍ഖനും ചേരയും ഇണകൂടുന്നതു കണ്ടാല്‍ കാഴ്ച നഷ്ടപ്പെട്ടുപോകുമെന്ന വിശ്വാസവും ഇന്ത്യയിലുണ്ട്. മൂര്‍ഖപ്പാമ്പുകളില്‍ തന്നെ ആണും പെണ്ണും ഉണ്ടായിരിക്കെ മൂര്‍ഖന്‍ എന്തിന് ചേരത്തരുണിയെ വേള്‍ക്കണം? മൂര്‍ഖനും മണ്ഡലിയും ഇണചേര്‍ന്നുണ്ടാവുന്നതാണ് വേന്തിരന്‍ (വേന്ദ്രന്‍) എന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇതും ശരിയല്ല. ആണ്‍ മൂര്‍ഖന്‍ പെണ്‍മൂര്‍ഖനുമായി മാത്രമേ ഇണചേരൂ. ആണിനെയും പെണ്ണിനെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക നമുക്കു സാധ്യമല്ല. എങ്കിലും മൂര്‍ഖന് അതു വിഷമമുള്ള കാര്യമല്ല. കേരളത്തില്‍ ആണ്‍മൂര്‍ഖന്മാരാണ് കൂടുതല്‍ എന്നു തോന്നുന്നു. ആണും പെണ്ണും ഇണകൂടുന്ന കാലത്ത് ഒന്നിച്ചു താമസിക്കുന്നു.

ഇണചേരല്‍ നടക്കുന്നത് കേരളത്തില്‍ ജനവരി, ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ്. നവംബര്‍ ഒടുക്കം ഒരു രാത്രിയില്‍ ഇവ ഇണചേര്‍ന്നതായി ഒരു സംഭവം എനിക്കറിയാം. ഇണചേരല്‍ ജൂണ്‍മാസം വരെ ചിലപ്പോള്‍ വൈകിയേക്കും. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവില്‍ ജനവരി 17ാംനു രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4.20വരെ ആലിംഗനബദ്ധരായി ഇവയെ കണ്ടതായി കേണല്‍ ഡോസണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിയില്‍ നിന്നു കുറെ പൊങ്ങി പിണഞ്ഞുകൊണ്ടാണവ ഇണചേരുക. ഈ സന്ദര്‍ഭത്തില്‍ ഫണം വിടര്‍ത്തുക പതിവില്ല. മൂര്‍ഖന്‍ ഇണചേരുന്നത് കണ്ടാല്‍ കണ്ണുപൊട്ടുമെന്ന അന്ധവിശ്വാസം നിങ്ങള്‍ക്കില്ലെങ്കില്‍ സാമാന്യം ദൂരെനിന്ന് അതു നോക്കിനില്‍ക്കുന്നതില്‍ മൂര്‍ഖദമ്പതികള്‍ക്കു വിരോധമില്ല. ഒന്നുണ്ട്: അവരുടെ രാസക്രീഡക്കു വിഘ്‌നം വരുത്തരുത്. വരുത്തിയാല്‍ ഭാവം മാറും. ഒരിക്കല്‍ ഇണചേര്‍ന്നാല്‍ അവ തൃപ്തിപ്പെടില്ലെന്നു തോന്നുന്നു. മൂന്നു ദിവസം തുടരെത്തുടരെ ഈ കര്‍മം നിര്‍വഹിച്ച ഒരു കൂട്ടം ദമ്പതികളെക്കുറിച്ച് ഹാംടണ്‍ വിവരിച്ചിട്ടുണ്ട്.

ഇണചേരുന്നതോടെ കര്‍ത്തവ്യബോധമുള്ള ഒരു ഗൃഹനായകനെപ്പോലെ പ്രാണപ്രേയസിയെ ചുറ്റിപ്പറ്റി മൂര്‍ഖന്‍ കഴിഞ്ഞുകൂടും. മുട്ടകളെ രക്ഷിച്ച് 'ആളാക്കാന്‍' അവളെ സഹായിച്ചില്ലെങ്കില്‍ മോശമല്ലേ? ഒരു ഈറ്റില്‍ ചുരുങ്ങിയത് എട്ടു മുട്ടയെങ്കിലും കാണും. ദീര്‍ഘവൃത്താകൃതിയില്‍, വെളുപ്പുനിറം കലര്‍ന്നു പതമുള്ള ഈ മുട്ടകള്‍ നിക്ഷേപിക്കാന്‍ കൂടു മിനഞ്ഞെടുക്കുന്ന പതിവ് ഇല്ലെന്നുതന്നെ പറയാം. നിലത്തുള്ള മാളങ്ങളാണ് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. രണ്ടംഗുലം നീളവും ഒരംഗുലം വീതിയുമുണ്ടാവും മുട്ടയ്ക്ക്. 45 മുട്ടവരെ ഒരു ഈറ്റില്‍ ഇട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 12 മുതല്‍ 25 വരെയാണ് 'ക്വോട്ട'. ഏപ്രില്‍-മെയ് മാസങ്ങളിലാണ് മുട്ടയിടാറെങ്കിലും അതല്‍പം നേരത്തെയോ, വൈകിയോ ആയെന്നു വരാം. സമാഗമം നടന്നതിനുശേഷം രണ്ടു മാസം കഴിഞ്ഞാല്‍ മുട്ടയിടാന്‍ തുടങ്ങും. ചിലപ്പോള്‍ അഞ്ചോ ആറോ മാസം കഴിഞ്ഞുവെന്നും വന്നേക്കും. മുട്ട വിരിയാന്‍ രണ്ടുമാസം വേണ്ടിവരുന്നു. വിരിയുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് 7 മുതല്‍ 10 അംഗുലം വരെ നീളം കാണും. 'പാകത' വന്ന മൂര്‍ഖക്കാരണവരെ ഒരതിര്‍ത്തിവരെ വിശ്വസിക്കാം; പക്ഷേ, എടുത്തുചാട്ടക്കാരായ കുട്ടിമൂര്‍ഖന്മാരോടു പെരുമാറുമ്പോള്‍ സൂക്ഷിക്കുകതന്നെ വേണം. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും നായയെപ്പോലെ തുരുതുരെ കടിക്കാന്‍ മടിക്കാത്ത കൂട്ടരാണവര്‍. 'സര്‍പ്പം ചെറുതായാലും വിഷം കഠിനമാണ്' എന്ന പഴമൊഴി അക്ഷരം പ്രതി ശരിയാകുന്നു. ഇതെല്ലാം കൊണ്ടാണ് കുറവന്മാര്‍ കുട്ടിമൂര്‍ഖന്മാരുടെ ലോഗ്യം പിടിക്കാത്തത്. ഒന്നാം കൊല്ലത്തിലാണ് മൂര്‍ഖന്മാര്‍ നന്നായി വളരുന്നതെന്നു തോന്നുന്നു. കഷ്ടിച്ചു ഒരടി നീളമുള്ളപ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയ ഒരു കരിമൂര്‍ഖന്‍ മൂന്നാം കൊല്ലാവസാനമാകുമ്പോഴേക്കും നാലരയടിയോളം വളരുകയുണ്ടായി.

കുറവനും മൂര്‍ഖനും
കടി ഭയന്ന് കുറവന്മാര്‍ മൂര്‍ഖന്റെ വിഷപ്പല്ലുകള്‍ താല്‍ക്കാലികാശ്വാസ നടപടിയെന്ന നിലയില്‍ നീക്കം ചെയ്യാറുണ്ട്. വിഷപ്പല്ലുകള്‍ പറിച്ചുകളഞ്ഞാലും മൂര്‍ഖന്‍ തികച്ചും നിരുപദ്രവിയാണെന്നു കരുതരുത്. കാരണം വിഷസഞ്ചിയില്‍ നിന്നു വേണമെന്നു തോന്നുമ്പോള്‍ പാമ്പിനു വിഷം വായിലേയ്ക്കു വരുത്താവുന്നതേയുള്ളു. മറ്റു പല്ലുകള്‍ കൊണ്ടുണ്ടാവുന്ന മുറിവില്‍ കൂടി ചെറിയൊരംശം വിഷം അകത്തു കയറിക്കൂടെന്നില്ല. വിഷപ്പല്ലുകളും വിഷസഞ്ചിയും നശിപ്പിക്കാന്‍ മുന്‍കാലങ്ങളില്‍ ചില പാമ്പാട്ടികള്‍ ചുട്ടു പഴുത്ത ഇരുമ്പുകോല്‍ മൂര്‍ഖന്റെ വായില്‍ തിരുകാറുണ്ടായിരുന്നുവത്രെ. മറ്റു ചിലരാകട്ടെ വായ തുന്നിക്കെട്ടുകയാണ് ചെയ്തിരുന്നത്. വിഷപ്പല്ലുകള്‍ നീക്കം ചെയ്യാതെ തന്നെ സര്‍പ്പങ്ങളെ കളിപ്പിക്കുന്ന പാമ്പാട്ടികള്‍ മറുനാട്ടിലെന്നപോല ഇന്ത്യയിലും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പാമ്പിനെ കൈകൊണ്ട് പിടിച്ചെടുക്കുന്നവര്‍ അപൂര്‍വ്വമായെങ്കിലും നമ്മുടെ ഇടയിലുണ്ടല്ലോ. മൂര്‍ഖന്റെ സ്വഭാവത്തെക്കുറിച്ചുള്ള പ്രായോഗികപരിജ്ഞാനവും അസാമാന്യധൈര്യവും പ്രവര്‍ത്തനവേഗവുമാണ് പാമ്പിനെ പിടിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെ കൈമുതല്‍. ബോംബെയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സര്‍പ്പങ്ങളെ കൈകൊണ്ട് പിടിച്ചു വിഷം കറന്നെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ കേട്ടിരിക്കും.

വിഷപ്പല്ലുകള്‍ പറിച്ചുകളഞ്ഞ മൂര്‍ഖപ്പാമ്പുകളെ സൂത്രത്തില്‍ പറമ്പില്‍ ഇറക്കിവിട്ട് പിന്നീട് അവയെ വീട്ടുടമയുടെ മുമ്പില്‍ വെച്ച് പിടിച്ചെടുത്ത് പണം പിടുങ്ങുന്ന ഒരു തട്ടിപ്പു വ്യവസായം കേരളത്തില്‍ വേരൂന്നിയത് ഇന്നോ, ഇന്നലെയോ അല്ല. 1895നടുത്ത് തിരുവനന്തപുരത്തുവെച്ച് ഇത്തരം ഒരു കേസ്സു വെളിച്ചത്തുവന്നത് ഫര്‍ഗൂസണ്‍ സരസമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വേര്‍പാടിന്റെ കഥ
ഒരു മൂര്‍ഖപ്പാമ്പ് വേറൊരു മൂര്‍ഖപ്പാമ്പിനെ കടിച്ചാല്‍ കടിയേറ്റ പാമ്പ് ചാവുമോ? ചാവുമെന്നാണ് എന്റെ അനുഭവം. നടുവില്‍ വലിച്ചു തുറക്കാവുന്ന വാതിലോടു കൂടിയ രണ്ടു മുറികളുള്ള ഒരു കൂട്ടിലായിരുന്നു, ഓരോ മുറിയില്‍ ഓരോന്നു വീതം രണ്ടെണ്ണത്തെ ഞങ്ങള്‍ താമസിപ്പിച്ചിരുന്നത്. അഞ്ചു കൊല്ലത്തോളം ഞങ്ങളോട് ഇടപഴകി കുടുംബാംഗത്തെപ്പോലെ അടുത്തുപോയ അഷ്ടിപ്രിയനായ ആ കരിമൂര്‍ഖനായിരുന്നു ഒരു വശത്ത്. മറ്റേ വശത്ത് രണ്ടു മാസം മുമ്പ് കിട്ടിയ ഒരു പുല്ലാനി മൂര്‍ഖനും. കൂട്ടിലായിട്ട് അധികകാലം കഴിയാത്തതുകൊണ്ട് പുല്ലാനി മൂര്‍ഖന്‍ എടുത്തുചാട്ടക്കാരനായിരുന്നു. എങ്കിലും ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ 'പകുതിക്കച്ചേരി'കളില്‍ അന്യോന്യം കാണാതെ അവര്‍ ജീവിക്കുകയായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്കടുത്ത് ഏതോ വികൃതിക്കുട്ടി നടുവിലെ വലിച്ചു തുറക്കാവുന്ന വാതില്‍ തുറന്നുവെച്ചത് സൂക്ഷിപ്പുകാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. പിറ്റേന്നു കാലത്തു നോക്കിയപ്പോള്‍ രണ്ടും ചത്തുകിടക്കുന്ന കാഴ്ചയാണ് ഞങ്ങളെ എതിരേറ്റത്. പുത്രതുല്യം ആ കരിമൂര്‍ഖനെ സ്‌നേഹിച്ചിരുന്ന സൂക്ഷിപ്പുകാരന്റെ കണ്ണില്‍ വെള്ളം കിനിഞ്ഞതും തൊണ്ട ഇടറിയതും വേദനയോടുകൂടി മാത്രമേ ഇന്നും സ്മരിക്കാനാവൂ.

വിഷവും വിഷപ്പല്ലും
വിഷപ്പല്ലിന് ഒരംഗുലത്തിന്റെ പത്തില്‍ മൂന്നോഹരിയോളമേ വലുപ്പമുള്ളൂ. ഓരോ അണയിലും വിഷപ്പല്ലിനു പിറകില്‍ ഉള്ളില്‍ ദ്വാരമില്ലാത്ത ഒരു ചെറുപല്ലുകൂടി കാണാവുന്നതാണ്. 20 മുതല്‍ 30 വരെ തുള്ളി വിഷമാണ് മൂര്‍ഖനില്‍ നിന്ന് ഒരിക്കല്‍ കറന്നെടുക്കാവുന്നത്. ഇത് പതിന്നാലോ പതിനഞ്ചോ ആളുകളെ കൊല്ലാന്‍ പര്യാപ്തമാകും. ചില മുഴുത്ത മൂര്‍ഖന്മാര്‍ക്കു നാല്‍പതോ നാല്‍പത്തഞ്ചോ ആളുകളെ കൊല്ലാന്‍ വേണ്ടത്ര വിഷം ഒരേ സമയത്തുണ്ടാകുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വിഷം പറങ്കിമാവിന്‍ പശപോലുള്ള ഒരു ദ്രവപദാര്‍ഥമാണ്. കയ്പ് (ചവര്‍പ്പ്?) ആണ് രസം. അതിന്റെ തൂക്കത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമാകുന്നു. ഉറച്ചു കട്ടിയായ വിഷം പതിനഞ്ചു കൊല്ലത്തോളം അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ നില്‍ക്കുമത്രെ. ഉണങ്ങിയ വിഷം വായില്‍ പുണ്ണൊന്നുമില്ലെങ്കില്‍ ചവച്ചിറക്കുന്നതു കൊണ്ട് കുഴപ്പമില്ല. ഉണങ്ങിയാല്‍ 15 മില്ലിഗ്രാം തൂക്കം വരുന്നത്ര വിഷം മതി മനുഷ്യനു മരിക്കാന്‍. സാധാരണഗതിയില്‍ ഒരു മൂര്‍ഖന്‍, ഉണങ്ങിയാല്‍ ശരാശരി 211 മില്ലിഗ്രാം വരുന്നത്ര വിഷം കുത്തിവെക്കാറുണ്ട്.

16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ രാജ്യം സന്ദര്‍ശിച്ച ബാര്‍ബോസ കേരളത്തിലെ ചില പാമ്പുകളുടെ ശ്വാസംതട്ടിയാല്‍ മനുഷ്യന്‍ മരിച്ചുപോകുമെന്ന് രേഖപ്പെടുത്തിയത് മൂര്‍ഖനെയും കരിനാടനെയും ഉദ്ദേശിച്ചാണെന്ന് തോന്നുന്നു. 'ആ പാമ്പു കടിക്കുകയൊന്നും വേണ്ട, ഊതിയാല്‍ മാത്രം മതി' എന്നു മുഴുത്ത മൂര്‍ഖന്മാരെ ഉദ്ദേശിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. ആഫ്രിക്കയിലെ 'തുപ്പുന്ന മൂര്‍ഖനെ'പ്പോലെ വിഷം ഒരരുവിയെപ്പോലെ തുപ്പി തെറിപ്പിക്കാനുള്ള കഴിവ് നമ്മുടെ മൂര്‍ഖന്മാര്‍ക്കില്ല. എങ്കിലും ഒന്നോ, രണ്ടോ തുള്ളി വിഷം ദൂരെയുള്ള ശത്രുവെ ആഞ്ഞുകൊത്തുമ്പോള്‍ അതിന്റെ ശക്തിയില്‍ വിഷപ്പല്ലിന്നറ്റത്തുനിന്ന് തെറിച്ചുപോകാറുണ്ട്. അമര്‍ഷത്തിന്നിരയാവുമ്പോള്‍ ഞങ്ങളുടെ വളര്‍ത്തുമൂര്‍ഖന്മാര്‍ കണ്ണാടിച്ചില്ലിന്മേല്‍ വിഷത്തുള്ളികള്‍ നന്നെക്കുറഞ്ഞ അളവില്‍ തുപ്പിയിടുന്നത് കണ്ടിട്ടുണ്ട്. സിലോണില്‍ താമസക്കാരായ മൂര്‍ഖപ്പാമ്പുകള്‍ക്ക് വിഷം തുപ്പുന്നതിനു സാമര്‍ഥ്യം കൂടും.

മൂര്‍ഖന്‍ കടിക്കുന്നതിനുമുമ്പ് ദേഹത്തിന്റെ മുന്‍ഭാഗം പൊന്തിക്കുകയും ഫണം വിടര്‍ത്തുകയും ചെയ്യും. ദേഹത്തിന്റെ മൂന്നിലൊന്നു നീളം ഉയരാനേ മൂര്‍ഖനു കഴിയൂ. വാലിന്മേല്‍ കുത്തിനിന്നു മൂര്‍ഖന്‍ കൊത്തി എന്ന റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ വരാറുണ്ട്. അവ അതിശയോക്തിപരമാകുന്നു. കൊത്തല്‍ ക്ഷണത്തില്‍ കഴിയുമെങ്കിലും അതിന്റെ വേഗത്തെ സംബന്ധിച്ചിടത്തോളം രണ്ടാം സ്ഥാനമേ മൂര്‍ഖനുള്ളൂ. ഒന്നാംസ്ഥാനം മണ്ഡലികള്‍ക്കാണ്. ഒറ്റ കടി (കൊത്ത്) കൊണ്ടു മൂര്‍ഖന്‍ മിക്കവാറും തൃപ്തിപ്പെടുമെങ്കിലും തുടരെത്തുടരെ കടിക്കുന്നത് അത്ര അപൂര്‍വമല്ല.

വിഷലക്ഷണങ്ങള്‍
മൂര്‍ഖന്റെ കടിയേറ്റു രണ്ടുമുതല്‍ ആറു വരെ മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സാധാരണ സംഭവിക്കുന്നത്. ഒരു ദിവസം കഴിഞ്ഞു രോഗി മരിച്ച കേസ്സുകളും ഉണ്ടായിട്ടുണ്ട്. കടിച്ച ഉടനെ മോഹാലസ്യപ്പെടുകയോ മരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ വിഷമല്ല, പേടിയാണ് കാരണം. കടിവായില്‍ക്കൂടി വിഷം അകത്തു കടന്നിട്ടുണ്ടെങ്കില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും. കടിപെട്ട അവയവം വീങ്ങുകയും കടിവായയ്ക്കു ചുറ്റും കരിവാളിക്കുകയും കടിവായില്‍നിന്നു നേര്‍ത്ത രക്തം കിനിഞ്ഞു പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യും. സര്‍പ്പവിഷം മസ്തിഷ്‌കത്തെയും സുഷുമ്‌നയെയും ബാധിക്കുന്നതോടെ ദേഹം വിറങ്ങലിക്കും; കൈകാലുകള്‍ അനക്കാന്‍ വയ്യാതാവും; കഴുത്തിന്റെ ശക്തി മരവിച്ചുപോകുന്നതിനാല്‍ തല താനേ കുനിയും; നാവനക്കാന്‍ വയ്യാതാവുന്നതിനാല്‍ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. തൊണ്ടയിലെ മാംസപേശികള്‍ തളര്‍ന്നുപോകുന്നതുമൂലം ഭക്ഷണം ഇറക്കാന്‍ പ്രയാസം നേരിടും. ചുണ്ടുകളില്‍ വിളര്‍പ്പു ബാധിക്കും. കീഴ്ച്ചുണ്ടു താഴോട്ടു കുഴഞ്ഞുവീഴുന്നതോടെ വായില്‍ നിന്നു നുരയും പതയും ഒഴുകാന്‍ തുടങ്ങും. കണ്‍പോളകള്‍ തനിയെ അടയുന്നതോടെ മുഖം വാടി വിളര്‍ത്തു ഭയാനകമാവും. ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് ഏറിക്കൊണ്ടുവരും. വിഷബാധ കഠിനമാണെങ്കില്‍ ചിലപ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും വയറ്റില്‍ നിന്നും രക്തം വിസര്‍ജിക്കപ്പെട്ടേക്കാം. ശ്വാസം കഴിക്കാനുള്ള വിഷമം മൂലമാണ് ഒടുവില്‍ മരണം സംഭവിക്കുന്നത്. ഹൃദയത്തെ നേരിട്ടു ബാധിക്കുകയില്ലെങ്കിലും മറ്റവയവങ്ങള്‍ക്കും നാഡികള്‍ക്കും കൈവരുന്ന ക്ഷീണം അതിനെയും അശക്തമാക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകിരിച്ച കേരളത്തിലെ വിഷപാമ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ അഞ്ച് കീടനാശിനികള്‍ :ലെസ്‌ലി അഗസ്റ്റ്യന്‍

എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ കാര്‍ബോഫിറാന്‍, ഫോറേറ്റ്, മോണോക്രോട്ടോഫോസ്, മീഥൈല്‍ പാരാതിയോണ്‍, മെറ്റാസിസ്‌റ്റോക്‌സ് എന്നീ കീടനാശിനികള്‍ കേരളത്തില്‍ പല കൃഷികള്‍ക്കും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നു. ഇതില്‍ കാര്‍ബോഫിറാന്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്. ഈ കീടനാശിനികള്‍ ഏറ്റവും മാരകമായ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിനു തൊട്ടുതാഴെയുള്ള വിഭാഗത്തിലുള്ളതാണ് എന്‍ഡോസള്‍ഫാന്‍. കൃഷിയെയും കര്‍ഷകരെയും ബാധിക്കുന്ന പന്ത്രണ്ട് കീടനാശിനികള്‍ എന്‍ഡോസള്‍ഫാന് പുറമെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാനോടൊപ്പം വ്യാപകമായി ഉപയോഗിക്കുന്നത് ലിന്‍ഡെയ്ന്‍, മീഥൈല്‍ പാരാതിയോണ്‍ എന്നിവയാണ്. ഇതേ ഗണത്തില്‍പ്പെട്ട അലുമിനിയം ഫോസ്‌ഫൈഡ്, ഡി.ഡി.റ്റി., മീഥൈല്‍ ബ്രോമൈഡ്, സോഡിയം സയനൈഡ്, മീഥോക്‌സി ഈഥൈല്‍ മെര്‍കുറിക് ക്ലോറൈഡ്, മോണോ ക്രോട്ടോഫോസ്, ഫെനിട്രോതയോണ്‍, ഡയാസിനോണ്‍, ഫെന്‍തിയോണ്‍, ഡാസോമെറ്റ് എന്നിവയും കേരളത്തില്‍ ഉപയോഗിക്കുന്നതായി കാര്‍ഷികശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഇവയൊന്നും രാസനാമങ്ങളിലല്ല വിപണിയിലെത്തുന്നത്. കമ്പനികളുടെ പേരിലാണ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഈ കീടനാശിനികള്‍ വിതയ്ക്കുന്ന നാശത്തെക്കുറിച്ച് അജ്ഞരാണ്.

വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യസംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ഒരു നിശ്ചിതഡോസ് കീടനാശിനി എലികളില്‍ കുത്തിവെയ്ക്കുന്നു. അതില്‍ അമ്പതുശതമാനം ചത്തുപോയാല്‍ ആ കീടനാശിനി എല്‍.ഡി. 50 എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വെറും 0-50 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോള്‍ത്തന്നെ എല്‍.ഡി. 50 ഫലം കാണിച്ചാല്‍ അവയെ ചുവപ്പുഗണത്തില്‍ ഉള്‍പ്പെടുത്തുന്നു.

50-500 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുന്നെങ്കില്‍ അവയെ മഞ്ഞഗണത്തില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ഈ ഗണത്തിലാണ്. പരീക്ഷണങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങള്‍ നിലനില്‍ക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് പടരുന്നതെന്നോ, ഏതൊക്കെ ജീവികള്‍ക്കിതിനെ അതിജീവിക്കാന്‍ കഴിയുമെന്നോ അറിയുന്നുമില്ല.

27 കീടനാശിനികള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ട്രൈക്ലോറോ അസെറ്റിക് ആസിഡ്, കാല്‍സ്യം സയനൈഡ്, ക്ലോര്‍ഡെയിന്‍ എന്നിവ ഇതില്‍പ്പെടും. കൃഷിക്ക് എന്ത് ഉപയോഗിക്കണം, എത്രയളവില്‍ എന്നെല്ലാം തീരുമാനിക്കുന്നത് വളവും കീടനാശിനികളും വില്‍ക്കുന്ന കടക്കാരനോ ഡീലറോ ആണെന്ന് ഒരു ഗവേഷകന്‍ പറയുന്നു. കീടനാശിനിക്കു പകരം കുമിള്‍നാശിനി പ്രയോഗിച്ച് വിപത്തുകള്‍ വരുത്തിവച്ച കര്‍ഷകര്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ മാത്രം കീടനാശിനികള്‍ നിരോധിച്ചതുകൊണ്ട് വലിയ മെച്ചമില്ല. ഇവയുടെ അപകടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ രാജ്യാന്തരതലത്തില്‍ നിരോധനം ഉണ്ടായേ പറ്റൂ.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കണ്ണൂര്‍ ജില്ലയിലും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദയനീയമുഖങ്ങള്‍ കണ്ണൂര്‍ ജില്ലയിലും! വര്‍ഷങ്ങളോളം എന്‍ഡോസള്‍ഫാന്‍ തളിച്ച ചീമേനി പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളിലാണ് ദുരിതബാധിതരുള്ളത്. അധികമാരും ശ്രദ്ധിക്കാതെ ജീവിക്കുന്ന ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ബയോമെട്രിക് കാര്‍ഡുള്‍പ്പെടെയുള്ളവ ലഭിച്ചിട്ടില്ല. കിലോമീറ്ററുകള്‍ താണ്ടിയാണ് കാസര്‍കോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ഫോട്ടോ എടുപ്പിനും മറ്റുമായി ഇവര്‍ എത്തിയത്. എന്‍ഡോസള്‍ഫാന്‍ ക്യാമ്പുകളില്‍ പോലും പങ്കെടുക്കാത്ത ദുരിതബാധിതരും കണ്ണൂര്‍ ജില്ലയിലുണ്ട്.

സൂര്യപ്രകാശത്തിന് നേരെ നോക്കാനാകാതെ കാഴ്ചയും ശരീരമാസകലം വ്രണങ്ങളോടുകൂടിയ കറുത്ത കുരുക്കളുമായി ജീവിക്കുന്ന ഗോകുല്‍രാജെന്ന(13) വിദ്യാര്‍ഥിയാണ് ഒരു ഇര.

കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ കോലാച്ചിക്കുണ്ടിലെ കണ്ണങ്കോട്ട് കമലാക്ഷിയുടെ മകനാണ് ഗോകുല്‍രാജ്. 'സീറോഡര്‍മ'യെന്ന്‌ഡോക്ടര്‍മാര്‍ പേരിട്ട ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ ലക്ഷങ്ങളാണ് ചെലവ്. ഗോകുല്‍രാജിന്റെ അച്ഛന്‍ രാജന്‍ മുമ്പേ മരിച്ചുപോയി. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.

ശരീരമാസകലം കറുത്ത കുത്തും വ്രണവുമായി ദുരിതജീവിതം നയിക്കുന്ന ഗോകുല്‍രാജ് പഠിക്കാന്‍ മിടുക്കനാണ്. അരവന്‍ചാല്‍ സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് പാസായി. സൂര്യപ്രകാശത്തിന് നേരെ നോക്കാനാവില്ല. ജലദോഷം വന്നാല്‍ കണ്ണ് കാണില്ല. അതുകൊണ്ട് അമ്മയ്ക്ക് മകനെ ദൂരെയുള്ള സ്‌കൂളില്‍ വിടാന്‍ മടിയാണ്. ഇവര്‍ക്ക് സ്വന്തമായി വിടില്ല. തറവാട്ടുവീട്ടിലാണ് താമസം. ചീമേനിയില്‍ എന്‍ഡോസള്‍ഫാന്‍ ഫോട്ടോ എടുപ്പിന് പോയിരുന്നെങ്കിലും കാര്‍ഡ് കിട്ടിയില്ലെന്ന് അമ്മ കമലാക്ഷി പറഞ്ഞു.

മകളൊന്ന് എഴുന്നേറ്റ് നടന്നുകാണാന്‍ കൊതിക്കുന്ന കരിയാപ്പിലെ പുഷ്പകുമാറിന്റെയും ജയന്തിയുടെയും മകള്‍ 16 കാരിയായ സ്മിഷ എന്‍ഡോസള്‍ഫാന്റെ മറ്റൊരു ഇരയാണ്. പിറന്ന ശേഷം കാലുകള്‍ രണ്ടും പിണഞ്ഞുപോയ അവസ്ഥയിലായിരുന്നു സ്മിഷ. പിന്നീടത് ഓപ്പറേഷന്‍ ചെയ്തുമാറ്റി. പക്ഷെ നടന്നില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതുകൊണ്ടാണ് ബുദ്ധിമാന്ദ്യമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരും വിധി എഴുതി.

കണ്ണിന് കാഴ്ചയും കുറവാണ്. മൂന്നാം ക്ലാസ് വരെ ഏറ്റുകുടുക്ക സ്‌കൂളില്‍ കൊണ്ടുപോയിരുന്നു. എടുത്താണ് ബെഞ്ചിലിരുത്തുക എന്ന് അമ്മ ജയന്തി പറഞ്ഞു. വര്‍ഷങ്ങളോളം ഫിസിയോതെറാപ്പി ചെയ്തു. ഫലം കണ്ടില്ല. കൂലിപ്പണിയെടുത്താണ് ഇവര്‍ കുടുംബം പോറ്റുന്നത്. ഇവരുടെ ഇളയമകള്‍ ജിഷ്ണു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചീമേനിയില്‍ കാര്‍ഡിന് വേണ്ടി ഫോട്ടോ എടുത്തെങ്കിലും ബയോമെട്രിക് കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടില്ലെന്ന് ജയന്തി പറഞ്ഞു.

കരിയാപ്പിലെ ജെയിംസിന്റെയും ആലീസിന്റെയും മകന്‍ അജിത് തന്റെ വയ്യായ്മകളെ പിന്നിലാക്കി പഠിക്കുന്ന കൊച്ചു മിടുക്കനാണ്. പോത്താംകണ്ടത്തെ സാജിദയെന്ന പെണ്‍കുട്ടിക്ക് ബുദ്ധിമാന്ദ്യമുണ്ട്, വളര്‍ച്ചയുമില്ല. കുബോളിലെ ശോഭനയുടെ മകള്‍ അമൃത, വട്ടക്കൊവ്വലിലെ വിഷ്ണു, ഏറ്റുകുടുക്കയിലെ വൈശാഖ്, ഇപ്പോള്‍ പുളിങ്ങോം കരീക്കരയില്‍ താമസിക്കുന്ന മോഹനന്റെയും വിജയലക്ഷ്മിയുടെയും മകള്‍ 14 കാരിയായ മിനിഷ, കരക്കാട്ടെ അജിത്, സുനീഷ്, തുറവിലെ നാരായണന്റെ ഭാര്യ രാധാമണി, വെളിച്ചംതോട്ടെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ ദുരിതമുഖങ്ങളാണ്. പ്രത്യക്ഷത്തില്‍ വരാത്തവര്‍ ഇതിനേക്കാള്‍ ഏറെയാണ്.

Friday, 6 May 2011

അവസാനിക്കാത്ത യുദ്ധം-4 : ലീനക്‌സിലും വൈറസ്‌

വൈറസുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന പ്രധാന വസ്തുത മിക്ക കമ്പ്യൂട്ടര്‍ വൈറസുകളും മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ടവയാണ്. മറ്റു പ്രധാന ഒപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ലിനക്‌സിനെയും മാക്കിനെയും ഗുരുതരമായി ബാധിക്കപ്പെട്ട ഒരു വൈറസുപോലും കണ്ടെത്തിയിട്ടില്ല.

വൈറസുകള്‍ എന്തുകൊണ്ട് വിന്‍ഡോസിനെ കൂടുതല്‍ ലക്ഷ്യമാക്കുന്നു?

ഏറ്റവുമധികം പ്രചാരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം. വൈറസ് പ്രോഗ്രാമര്‍മാര്‍ വിന്‍ഡോസിനെ ലക്ഷ്യമാക്കുന്നതിനു പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, വിന്‍ഡോസിന് മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേക്കാള്‍ പതിന്മടങ്ങുള്ള പ്രചാരമുണ്ട് എന്നതാണ്.


ഗ്രാഫ് കടപ്പാട്: വിക്കിമീഡിയ

2011 മാര്‍ച്ചിലെ കണക്കനുസരിച്ച് 80 ശതമാനത്തില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പതിപ്പുകളാണ്. അതുകൊണ്ടു തന്നെ വിന്‍ഡോസിനെ ലക്ഷ്യമാക്കി വൈറസുകള്‍ നിര്‍മിക്കുന്നതാണ് കൂടുതല്‍ 'ലാഭകരം'! ഇതു ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഘടനാപരമായ കുഴപ്പങ്ങളാണ് വൈറസ് പ്രോഗ്രാമര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നത് എന്നാണ് വിലയിരുത്തല്‍.

വിന്‍ഡോസ് നിര്‍മിക്കപ്പെട്ടതുതന്നെ വ്യക്ത്യാധിഷ്ഠിത ഉപയോഗത്തിനു ഊന്നല്‍ നല്‍കിയായിരുന്നു. സുരക്ഷയ്ക്കുപരിയായി ഉപയോഗക്രമത്തിനാണ് വിന്‍ഡോസ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഒരു പ്രോഗ്രാം തുറക്കുമ്പൊഴോ പകര്‍ത്തുമ്പൊഴോ യഥാര്‍ത്ഥത്തില്‍ പിന്നാമ്പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒരിക്കലും അറിയാന്‍ കഴിയുന്നില്ല. മാത്രമല്ല മിക്കവാറും എല്ലാ വിന്‍ഡോസ് ഉപയോക്താക്കളും അഡ്മിന്‍സ്‌ട്രേറ്റര്‍ അക്കൗണ്ടോ, അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആനുകൂല്യമുള്ള അക്കൗണ്ടുകളോ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മാത്രമല്ല, പലപ്പോഴും 'അഡ്മിനിസ്‌ട്രേറ്റര്‍' എന്ന സൂപ്പര്‍ യൂസറിന് പാസ്‌വേഡ് നല്‍കാറും ഇല്ല.

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാമെങ്കില്‍ വൈറസും ഇന്‍സ്റ്റാള്‍ ചെയ്യാമല്ലോ. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണെങ്കില്‍ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് അറിയാതെയായിരിക്കും എന്ന ഒരു വ്യത്യാസമേയുള്ളൂ. കഴിഞ്ഞ ഭാഗങ്ങളില്‍ പ്രതിപാദിച്ച ആദ്യകാല വൈറസ്സുകളില്‍ മിക്കവയും പടര്‍ന്നത് ഈമെയില്‍ അറ്റാച്ച്‌മെന്റുകള്‍ വഴിയായിരുന്നു. അതായത് ഉപയോക്താക്കളെ കബളിപ്പിച്ച് അവരുടെ പൂര്‍ണ അനുവാദത്തോടെത്തന്നെ വൈറസുകള്‍ കമ്പ്യൂട്ടറുകളിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. പക്ഷേ, ഇന്ന് അറ്റാച്ച്‌മെന്റുകളായി ഇത്തരം പ്രോഗ്രാമുകള്‍ അയയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇത്തരം ഭീഷണി അധികം വിലപ്പോകാറില്ല.

പല വിന്‍ഡോസ് വൈറസുകളും ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും മുതലെടുത്താണ് കടന്നു കൂടൂന്നതെങ്കിലും, പല വൈറസുകലും വിന്‍ഡോസിലെ സുരക്ഷാ പഴുതുകള്‍ മുതലെടുക്കുന്നു. ഏതു ജോലി ചെയ്യുന്നതിനും അല്‍പ്പസ്വല്‍പ്പം പരിചയവും അനുഭവജ്ഞാനവും ഒക്കെ വേണം. അതില്ലാതെ ചെയ്യുന്ന ജോലികളില്‍ കുഴപ്പങ്ങളും അപകടങ്ങളും സ്വാഭാവികം. വിന്‍ഡോസ് ഒരു 'റെഡി ടൂ യൂസ്' ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. പ്രത്യേകിച്ച് വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമൊന്നും ഇല്ലാതെത്തന്നെ ഏതൊരാള്‍ക്കും വിന്‍ഡോസില്‍ കയ്യാങ്കളികള്‍ നടത്താന്‍ കഴിയും. ഏതു കുട്ടിക്കും ഉപയോഗിക്കാന്‍ കഴിയത്തക്ക വിധം ലളിതമായ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസാണ് വിന്‍ഡോസിനെ ഇത്ര ജനപ്രിയമാക്കിയത്.

വിന്‍ഡോസ് പതിപ്പുകള്‍

വിന്‍ഡോസ് 95 നും വിന്‍ഡോസ് 7 നും ഇടയ്ക്ക് മൈക്രോസോഫ്റ്റ് അനേകം പതിപ്പുകള്‍ ഇറക്കി. ഇവയില്‍ മിക്കതും മുന്‍പതിപ്പുകളുടെ തുടര്‍ച്ചയും മുന്‍പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന പ്രോഗ്രാമുകള്‍ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുന്നവയും ആയിരുന്നു. വിപണി നഷ്ടപ്പെടാതിരിക്കാനും പുതിയ പതിപ്പുകള്‍ക്ക് കൂടൂതല്‍ പ്രചാരം ലഭിക്കാനും വേണ്ടിയാണെന്ന് പറയാമെങ്കിലും ഇതുമൂലമുണ്ടായിട്ടുള്ള സുരക്ഷാ പഴുതുകള്‍ ചില്ലറയല്ല. 'വിന്‍ഡോസ് വിസ്ത'യ്ക്കു ശേഷമാണ് മൈക്രോസോഫ്റ്റ് കളം മാറ്റിച്ചവിട്ടാന്‍ തുടങ്ങിയത്.

വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍ യൂസര്‍
ഒരു വിന്‍ഡോസ് കമ്പ്യൂട്ടറില്‍ എന്ത് കയ്യാങ്കളിയും നടത്താന്‍ അവകാശവും അധികാരവും ഉള്ള യൂസര്‍ ആണ് അഡ്മിനിസ്‌ട്രേറ്റര്‍. എല്ലാ വിന്‍ഡോസ് കമ്പ്യൂട്ടറുകളിലും 'അഡ്മിന്‍സ്‌ട്രേറ്റര്‍' എന്ന പേരിലുള്ള ഒരു യൂസറും, 'അഡ്മിനിസ്‌ട്രേറ്റര്‍' അധികാരങ്ങള്‍ പകര്‍ന്നു കിട്ടിയ ചുരുങ്ങിയ ഒരു യൂസറുമെങ്കിലും ഉണ്ടായിരിക്കും. അതായത് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ ആദ്യം നല്‍കുന്ന പേരില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അധികാരങ്ങളുള്ള ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍ യൂസര്‍ക്കോ പാസ്‌വേഡ് വേണം എന്ന നിര്‍ബന്ധമൊന്നും വിന്‍ഡോസിലില്ല. വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ അധികവും ഇത്തരത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ യൂസര്‍ അക്കൗണ്ട് പാസ്‌വേഡ് ഇല്ലാതെ കിടക്കുകയാണ് പതിവ്. വര്‍ഷങ്ങളേറെയായിട്ടും അനേകം പതിപ്പുകള്‍ ഇറക്കിയിട്ടും മൈക്രോസോഫ്റ്റ് ഇതില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ലോകത്ത് ഏറ്റവുമധികം പ്രചാരം നേടിയ വിന്‍ഡോസ് പതിപ്പായ എക്‌സ്പി തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ആക്രമണങ്ങള്‍ക്ക് വിധേയമായ ഓപ്പറേറ്റിംഗ് സിസ്റ്റവും. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട മൈക്രോസോഫ്റ്റ് തങ്ങളുടെ അടുത്ത പതിപ്പായ വിസ്തയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയുണ്ടായി. പക്ഷേ വിന്‍ഡോസ് എക്‌സ്പി ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് അതത്ര ദഹിക്കുകയുണ്ടായില്ല. 'യൂസര്‍ അക്കൗണ്ട് കണ്‌ട്രോള്‍' എന്ന പേരില്‍ ഒരു പോപ്പപ് സിസ്റ്റം വഴി ഉപയോക്താക്കളെ വെറുപ്പിക്കാന്‍ മാത്രമേ ഇതിനു കഴിഞ്ഞുള്ളു. അതായത് ഏതു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പും കമ്പ്യൂട്ടര്‍ സെറ്റിംഗുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പും അത് ഉറപ്പു വരുത്തുന്നതിനായി ഒരു പോപ്പപ് ബോക്‌സ് പ്രത്യക്ഷപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്ററോ അഥവാ അഡ്മിനിസ്‌ട്രേറ്റര്‍ ആനുകൂല്യമില്ലാത്ത യൂസറോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാസ്‌വേഡ് നല്‍കേണ്ടത് അനിവാര്യമായി വരുന്നു. പക്ഷേ, പലരും ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യുകയാണുണ്ടായത്. വിന്‍ഡോസ് എക്‌സ്പി വര്‍ഷങ്ങളായി ശീലമാക്കിയവര്‍ക്ക് അധികമായി വേണ്ടിവരുന്ന ഒരു 'ക്ലിക്കും' പാസ്‌വേഡ് ഉപയോഗവും ഒന്നും അത്ര എളുപ്പത്തില്‍ ദഹിക്കുന്നതായിരുന്നില്ല.

മാത്രമല്ല സുരക്ഷ അടിസ്ഥാനമാക്കിപ്പറഞ്ഞാലും യു എ സി അത്ര ഫലപ്രദം ആയിരുന്നില്ല. കാരണം ഒരു സാധാരണ വിന്‍ഡോസ് ഉപയോക്താവിന് ഭീഷണികളെ തിരിച്ചറിയാന്‍ ആകുന്നില്ല എന്നതു തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ഒരു സ്‌ക്രീന്‍ സേവറിനായി 'free screen saver' എന്ന് ഗൂഗിളില്‍ പരതുന്നു. അപ്പോള്‍ ലഭിച്ചേക്കാവുന്ന ലിങ്കില്‍ അമര്‍ത്തി ഒരു സൈറ്റിലേക്കെത്തുന്നു തുടര്‍ന്ന് പ്രസ്തുത സൈറ്റില്‍ നിന്നും സ്‌ക്രീന്‍ സേവര്‍ എന്ന പേരില്‍ കിട്ടുന്ന സോഫ്ട്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഈ അവസരത്തിലും വിന്‍ഡോസ് മുന്നറിയിപ്പുകള്‍ ഒക്കെ നല്‍കിയേക്കാം. പക്ഷേ അതൊക്കെ മറികടന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പാസ്‌വേഡും നല്‍കി ഇന്‍സ്റ്റാള്‍ ചെയ്താലോ? മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇതു തന്നെയാണ് സംഭവിക്കാറ്. സ്‌ക്രീന്‍ സേവര്‍ എന്ന പേരില്‍ കിട്ടിയ സോഫ്ട്‌വേര്‍ ഒരുപക്ഷേ വൈറസ് ആയേക്കാം. വിന്‍ഡോസിലെ പ്രോഗ്രാമുകള്‍ .exe. .scr. .com തുടങ്ങിയ എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്നവയാണ് ഇവയുടെ ഇന്‍സ്റ്റലേഷനാണെങ്കിലോ വിരല്‍ ഞൊടിക്കുന്നതിനേക്കാള്‍ എളുപ്പവും. 'Next', 'Next' ബട്ടനുകള്‍ തുടരെത്തുടരെ അമര്‍ത്തി പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മിക്കവാറും വിന്‍ഡോസ് ഉപയോക്താക്കള്‍ മുന്നറിയിപ്പുകള്‍ ഒന്നും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.

വിന്‍ഡോസിന്റെ സോഴ്‌സ് കോഡ് പരസ്യമല്ല. വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകള്‍ ഉണ്ടാക്കാനുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളു. സുരക്ഷാപഴുതുകള്‍ പരിശോധിക്കുന്നതും അവ അടയ്ക്കുന്നതും മൈക്രോസോഫ്റ്റിന്റെ തൊഴിലാളികള്‍ ആണ്. ഇവരുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ ഇതിനായി കൂടൂതല്‍ കാലതാമസം എടുക്കുന്നു.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അനേകം പ്രോഗ്രാമുകള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിലുള്ള സുരക്ഷാ പിഴവുകള്‍ മറ്റുള്ളവയേയും ഗുരുതരമായി ബാധിക്കുന്നു. ആദ്യകാലങ്ങളില്‍ ലോകത്തെമ്പാടുമുള്ള വിന്‍ഡോസ് കമ്പ്യൂട്ടറുകളിലേയ്ക്കുള്ള വൈറസ് സംക്രമണത്തിന്റെ ഒരു മുഖ്യ കാരണമായി പ്രവര്‍ത്തിച്ചത് വിന്‍ഡോസ് ഡെസ്‌ക്ടോപ് ഈമെയില്‍ സോഫ്ട്‌വേറുകളായ ഔട്‌ലുക് എക്‌സ്പ്രസ്, ഔട്‌ലുക് തുടങ്ങിയവയില്‍ സുരക്ഷാപാളിച്ചകള്‍ ആയിരുന്നു. അതായത് ഇവയുടെ മുന്‍ പതിപ്പുകളിലൂടെ എക്‌സിക്യൂട്ടബിള്‍ ഫയലുകള്‍ അറ്റാച്ചുചെയ്ത് ഈമെയിലായി അയയ്ക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ഇത് തടയപ്പെട്ടിരിക്കുന്നു എങ്കിലും ചില വൈറസുകള്‍ ഇതിനെയും ചില പഴുതുകളിലൂടെ മറികടക്കാറുണ്ട്.

വിന്‍ഡോസ് അപ്‌ഡേറ്റുകള്‍

വിന്‍ഡോസിലെ സുരക്ഷാപഴുതുകള്‍ അടയ്ക്കാനായി സമയാസമയങ്ങളില്‍ സുരക്ഷാപതിപ്പുകള്‍ പുറത്തിറക്കാറുണ്ട്. പക്ഷേ ഇവ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ കുറവാണ്. കാരണം-

1. വിന്‍ഡോസിന്റെ വ്യാജകോപ്പികള്‍ - വിന്‍ഡോസ് ഒരു സൗജന്യ സോഫ്ട്‌വേര്‍ അല്ലാത്തതിനാല്‍, വലിയൊരു വിഭാഗം കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ വിന്‍ഡോസിന്റെ വ്യാജ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. വ്യാജ പതിപ്പുകളില്‍ സുരക്ഷാ അപ്‌ഡേറ്റുകല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകില്ല. ഇന്റര്‍നെറ്റിലൂടെ വ്യാജപതിപ്പുകള്‍ എളുപ്പം പിടിക്കപ്പെടും എന്നതിനാല്‍ സാധാരണയായി ഇത്തരത്തിലുള്ള വ്യാജ വിന്‍ഡോസ് ഉപയോഗിയ്ക്കുന്നവര്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ ഓഫ് ആക്കിയിടാറാണ് പതിവ്.

2. ഇന്റര്‍നെറ്റ് കണക്ഷന്റെ അഭാവം- വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റിലൂടെയാണ് തത്സമയം ലഭ്യമാക്കപ്പെടുന്നത്. മൂന്നാം ലോകരാജ്യങ്ങളിലാകട്ടെ ഇന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വേണ്ട രീതിയില്‍ ലഭ്യമല്ല.

ഓട്ടോറണ്‍ എന്ന വില്ലന്‍

ഫ് ളോപ്പി, സിഡി, പെന്‍ഡ്രൈവ് തുടങ്ങിവയിലൂടെയുള്ള വൈറസ് ആക്രമണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ ഒരു വിന്‍ഡോസ് ഫീച്ചറാണ് ഓട്ടോറണ്‍. നീക്കം ചെയ്യാവുന്ന ഡ്രൈവുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ഏതു പ്രോഗ്രാമാണ് ആദ്യം പ്രവര്‍ത്തിക്കേണ്ടത് എന്നുള്ള വിവരം നല്‍കുന്ന ഒരു ചെറിയ ഫയലണ് Autorun.inf. പലരും ഓട്ടോറണ്ണിനെ ഒരു വൈറസ് ആയി തെറ്റിദ്ധരിക്കാറുണ്ട്. Autorun.inf. പ്രോഗ്രാമുകളുടെ ഇന്‍സ്റ്റാലേഷന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയതെങ്കിലും, ഉപയോക്താക്കളറിയാതെ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് നിശബ്ദമായ വൈറസ് സംക്രമണത്തിന് ഏറ്റവും കൂടുതല്‍ വഴിയൊരുക്കിയതും ഇതുതന്നെയാണ്.

സ്വാഭാവികമായും വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ സിഡി, ഫ് ളോപ്പി, യു എസ് ബി ഡ്രൈവ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യം പരിശോധിക്കുക Autorun.inf. എന്ന ഫയല്‍ ഉണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ പ്രസ്തുത ഫയലിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ പ്രോഗ്രാം സ്വയമേവ തുറക്കപ്പെടുന്നു. ഈ ഉദാഹരണം ശ്രദ്ധിയ്ക്കുക.

[autorun]
open=autorun.exe
icon=autorun.ico

ഇത് ലളിതമായ ഒരു ഓട്ടോറണ്‍ ഫയലിന്റെ ഉള്ളടക്കമാണ്. അതായത് ഈ ഫയല്‍ ഉള്ള ഒരു പെന്‍െ്രെഡവ് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍ പ്രസ്തുത ഡ്രൈവിലുള്ള autorun.exe എന്ന പ്രോഗ്രാം സ്വയമേവ തുറക്കപ്പെടുന്നു. സാധാരണഗതിയില്‍ വൈറസ് സംക്രമണത്തിനായി വൈറസുകളും അതിനോടു ബന്ധപ്പെട്ട ഓട്ടോറണ്‍ ഫയലും മറഞ്ഞിരിക്കുകയാണ് പതിവ്. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ ബന്ധിക്കപ്പെട്ട പെന്‍െ്രെഡവുകളിലേക്കും മറ്റും വൈറസ് പ്രോഗ്രാമും ഒട്ടോറണ്ണും ഉപയോക്താക്കള്‍ അറിയാതെ തന്നെ സ്വയമേവ നിശ്ശബ്ദമായി പകര്‍ത്തപ്പെടുന്നു. പിന്നീട് മറ്റൊരു കമ്പ്യൂട്ടറില്‍ പ്രസ്തുത െ്രെഡവ് തുറക്കുമ്പോള്‍ ഓട്ടോറണ്‍ ഫയല്‍ മുഖേന വൈറസ് അതിലേക്കും ബാധിക്കുന്നു.

ഓട്ടോറണ്‍ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാനുള്ള രീതികള്‍ മൈക്രോസോഫ്റ്റിന്റെ ഈ പേജില്‍ ലഭ്യമാണ്. വിന്‍ഡോസ് വിസ്തയ്ക്കു മുന്‍പു വരെയുള്ള പതിപ്പുകളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സിഡികളില്‍ നിന്നും മറ്റും ഓട്ടോറണ്ണിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാളാകുമായിരുന്നു. കോണ്‍ഫിക്കര്‍ തുടങ്ങിയ അപകടകരങ്ങളായ വൈറസുകള്‍ ഇത്തരത്തിലായിരുന്നു യു എസ് ബി ഡ്രൈവിലൂടെ പടര്‍ന്നിരുന്നത്.

മൈക്രോസോഫ്റ്റിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്ന ഒട്ടോറണ്‍ ഭീഷണി ഫലപ്രദമായി ഒഴിവാക്കാന്‍ കഴിഞ്ഞത് അടുത്ത കാലത്താണ്. വിന്‍ഡോസ് 7 പുറത്തിറക്കിയ അവസരത്തിലാണ് മൈക്രോസോഫ്റ്റ് ഓട്ടോറണ്‍ മൂലമുണ്ടായ പൊല്ലാപ്പുകള്‍ തുറന്നു സമ്മതിച്ചത്. വിന്‍ഡോസ് 7 ല്‍ പ്രധാനമായും രണ്ടു മാറ്റങ്ങളാണ് വരുത്തിയത്, ഒന്ന് സിഡി ഡിവിഡി ഡ്രൈവുകളിലൊഴികെ ഓട്ടോപ്ലേ ഫീച്ചര്‍ സാദ്ധ്യമല്ലാതാക്കി. അതായത് പ്രോഗ്രാമുകള്‍ ഓട്ടോറണ്‍ വഴി സ്വയം ഇന്‍സ്റ്റാള്‍ ആകുകയില്ല. രണ്ടാമതായി എക്‌സിക്യൂട്ടബിള്‍ പ്രോഗ്രാമുകളുടെ സാന്നിധ്യം ഒരു പൊപ്പപ് ഡയലോഗ് ബോക്‌സിലൂടെ ദൃശ്യമാക്കുന്നു. ഇതു വഴി അപകട ഭീഷണി മനസ്സിലാക്കാന്‍ കഴിയുന്നു. വിന്‍ഡോസ് 7 ല്‍ ഈ ഫീച്ചര്‍ ഫലപ്രദമായിക്കണ്ടതിനാല്‍ ഒരു അപ്‌ഡേറ്റിലൂടെ മറ്റു വിന്‍ഡോസ് പതിപ്പുകളിലും ഇത് ലഭ്യമാക്കിയിരുന്നു.

ലിനക്‌സില്‍ നിന്ന് വിന്‍ഡോസ് വ്യത്യസ്തമാകുന്നത്

ഡോമിനിക് ഹംഫ്രിസ് എഴുതിയ 'ലിനക്‌സ് എന്തുകൊണ്ട് വിന്‍ഡോസ് അല്ല' എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടൂതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവയില്‍ ഒന്നാണ്. പ്രസ്തുത ലേഖനത്തിലെ ഒരു ഭാഗമായ കാര്‍, ബൈക് താരതമ്യം വളരെ രസകരമാണ്. കാറും ബൈക്കും വാഹനങ്ങളാണ് (ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍) രണ്ടും ഒരേ റോഡിലൂടെത്തന്നെ സഞ്ചരിക്കുന്നു (ഹാര്‍ഡ്‌വേര്‍), ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് എത്തിക്കുക എന്നതുതന്നെയാണ് അടിസ്ഥാന ധര്‍മം (ആപ്ലിക്കേഷന്‍ സോഫ്ട്‌വേര്‍). ഒരു വിന്‍ഡോസ് പതിപ്പില്‍ നിന്നും മറ്റൊരു വിന്‍ഡോസ് പതിപ്പിലേക്ക് മാറുന്നത് ഒരു കാര്‍ മോഡലില്‍ നിന്നും മറ്റൊരു കാര്‍ മോഡലിലേയ്ക്കു മാറുന്നതുപോലെയാണ്. പക്ഷേ വിന്‍ഡോസില്‍ നിന്നും ലിനക്‌സിലേയ്ക്കു മാറുന്നതാകട്ടേ കാറില്‍ നിന്നും ബൈക്കിലേക്കോ അല്ലെങ്കില്‍ ബൈക്കില്‍ നിന്നും കാറിലേയ്ക്കും മാറുന്നതിനു സമവും.

ആദ്യമായി വിന്‍ഡൊസിനെ കാറായും ലിനക്‌സിനെ ബൈക് ആയും കരുതിയാല്‍, കാറില്‍ വാതിലുകളുണ്ട് (വൈറസ്സുകള്‍) അതിനാല്‍ മോഷണവും കടന്നുകയറ്റവും തടയാന്‍ പൂട്ട് (ആന്റി വൈറസ്) അനിവാര്യമാണ്. എന്നാല്‍ ബൈക്കില്‍ വാതിലുകളില്ലാത്തതിനാല്‍ പൂട്ടിന്റെ ആവശ്യമില്ല.

ഇനി വിന്‍ഡോസിനെ ബൈക്ക് ആയും ലിനക്‌സിനെ കാര്‍ ആയും കരുതിയാല്‍

കാര്‍ (ലിനക്‌സ്) ഒന്നിലധികം യാത്രക്കാരെ ഉദ്ദേശിച്ച് നിര്‍മിച്ചിട്ടുള്ളതാണ്. ബൈക്ക് (വിന്‍ഡോസ്) ആകട്ടെ ഒരാളെ മാത്രം ഉദ്ദേശിച്ചും. ബൈക്ക് യാത്രക്കാരനാണ് (വിന്‍ഡോസ് യൂസര്‍) വാഹനത്തിലുള്ള പൂര്‍ണ നിയന്ത്രണം. എന്നാല്‍ കാറിന്റെ കാര്യത്തിലാകട്ടെ യാത്രക്കാരന് (ലിനക്‌സ് യൂസര്‍) വാഹന നിയന്ത്രണം സാദ്ധ്യമാകണമെങ്കില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കണം (റൂട്ട് യൂസര്‍ ആയി ലോഗിന്‍ ചെയ്യണം). മറ്റുള്ളവെരെല്ലാം സഹയാത്രികര്‍ മാത്രം.

ഈ രണ്ടു ഉദാഹരണങ്ങളിലും കാറും ബൈക്കും (ലിനക്‌സും വിന്‍ഡോസും) ചെയ്യുന്നത് ഒരേ ജോലി തന്നെയാണെങ്കിലും വ്യത്യസ്ത രീതിയിലൂടെയാണ് അതെന്നു മാത്രം. അതിനാല്‍ ഇതിനു രണ്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. അതായത് കാറിലായാലും ബൈക്കിലായാലും ഒരേ റോഡിലൂടെത്തന്നെ സഞ്ചരിക്കണം, ട്രാഫിക് നിയമങ്ങളും ഒരുപോല ബാധകം.

വിന്‍ഡോസ് മാത്രം ഉപയോഗിച്ചു ശീലിച്ച ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിന്, ലീനക്‌സിലേയ്ക്കുള്ള മാറ്റം കാറില്‍ നിന്നും ബൈക്കിലേയ്‌ക്കോ അഥവാ തിരിച്ചോ മാറുന്നതുപോലെ ആയിരിക്കും. എങ്കിലും പുതിയ ഉബുണ്ടു, ഫെഡൊര, നോപ്പിക്‌സ് തുടങ്ങിയ ജനപ്രിയ ലിനക്‌സ് പതിപ്പുകള്‍ ഒരു െ്രെഡവിംഗ് സ്‌കൂള്‍ എന്നതുപോലെ ലിനക്‌സ് പഠനം കൂടുതല്‍ എളുപ്പമാക്കുന്നു.

ഓപ്പണ്‍ സോഴ്‌സ്

ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിന് സ്വാഭാവികമായുണ്ടായേക്കാവുന്ന സംശയമാണിത്. ലിനക്‌സിന്റെ കോഡ് പരസ്യമല്ലേ? ഇത് വൈറസ് ഉണ്ടാക്കുവാന്‍ കൂടുതല്‍ സഹായകരം ആകുകയല്ലേ? പക്ഷേ ഓപ്പണ്‍ സോഴ്‌സ് ആയതുകൊണ്ടുതന്നെ ലീനക്‌സിലെ സുരക്ഷാപഴുതുകളൂം മറ്റു ഭീഷണികളും വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കപ്പെടുകയും തടയപ്പെടുകയും ചെയ്യുന്നു. നമ്മള്‍ രാത്രികാലങ്ങളില്‍ വീടിനു ചുറ്റും ലൈറ്റ് ഓണ്‍ ചെയ്തിടുന്നതെന്തിനാണ്. കള്ളന്മാര്‍ക്ക് നല്ല വെളിച്ചത്തില്‍ മോഷണം നടത്തുവാന്‍ സൗകര്യമൊരുക്കാനല്ലല്ലോ? അതേ സൈക്കോളജി തന്നെ ഓപ്പണ്‍ സോഴ്‌സിലും പ്രാവര്‍ത്തികമാകുന്നു. ലിനക്‌സിന്റെ കോഡ് ഓപ്പണ്‍ ആയതിനാല്‍ ലോകത്തെമ്പാടുമുള്ള ലിനക്‌സ് പ്രോഗ്രാമര്‍മാര്‍ക്ക് ഇതിലുണ്ടാകുന്ന കുറ്റവും കുറവുകളും കടന്നു കയറ്റങ്ങളും വളരെ എളുപ്പത്തില്‍ കണ്ടെത്താനും അവയെ പ്രതിരോധിക്കാനും കഴിയുന്നു.

ലിനക്‌സ് വൈറസുകള്‍

യുണിക്‌സ് എന്ന മള്‍ട്ടി യൂസര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചുവടുപിടിച്ച് പുറത്തിറങ്ങിയ ലിനക്‌സ് ഇക്കാലത്ത് വളരെ വേഗത്തില്‍ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഇന്നും കമ്പ്യൂട്ടറീന്റെ ബാലപാഠങ്ങള്‍ തുടങ്ങുന്നത് വിന്‍ഡോസില്‍ നിന്നു തന്നെയാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ലോകത്ത് 80 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിനെ എന്തു കാരണം പറഞ്ഞാണെങ്കിലും അവഗണിക്കുക പ്രയാസമാണ്.

ലീനക്‌സ് ഉപയോക്താക്കളില്‍ അധികവും ചുരുങ്ങിയത് കമ്പ്യൂട്ടര്‍ സോഫ്ട്‌വേറുകളെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ഒക്കെയുള്ള സാമാന്യ ബോധമെങ്കിലും ഉള്ളവര്‍ ആണെന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ ലിനക്‌സ് ഉപയോക്താക്കെളേയും വിന്‍ഡോസ് ഉപയോക്താക്കളേയും ഒരേ ത്രാസില്‍ തുലനം ചെയ്യാനാകില്ല.

ലിനക്‌സ് 100 ശതമാനം വൈറസ് മുക്തമാണെന്ന് പറയാനാകില്ല. എങ്കിലും വിന്‍ഡൊസിനെ അപേക്ഷിച്ച് വളരെ കുറച്ചു വൈറസുകള്‍ മാത്രമാണ് ലിനക്‌സിനെ ആക്രമിച്ചിട്ടുള്ളത്. ലീനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. എങ്കിലും വിനാശകാരിയായ ഒരു ലീനക്‌സ് വൈറസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. വളരെ സജീവമായ ഒരു കൂട്ടായ്മയുടെ ഫലമായി പ്രധാന ലീനക്‌സ് വൈറസുകളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ലിനക്‌സ് വൈറസുകളെ പ്രതിരോധിക്കുന്നത്

വിന്‍ഡോസില്‍ നിന്ന് വ്യത്യസ്തമായി ലീനക്‌സിന്റെ ഉത്ഭവം തന്നെ ഒന്നില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ യുണിക്‌സില്‍ നിന്നായിരുന്നു. അതായത് ഒന്നില്‍ കൂടൂതല്‍ പേര്‍ ഒരേ ഓപ്പറെറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും നിര്‍വ്വചിക്കേണ്ടത് അത്യാവശ്യമാണ്. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 'റൂട്ട്' (വിന്‍ഡോസിലെ അഡ്മിന്‍സിട്രേറ്റര്‍) യൂസര്‍ ആണ് കമ്പ്യൂട്ടറില്‍ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മറ്റു മാറ്റങ്ങള്‍ വരുത്തുവാനും അനുവാദമുള്ളയാള്‍ മാത്രമല്ല, റൂട്ട് യൂസര്‍ക്ക് പാസ്‌വേഡ് നിര്‍ബന്ധവുമാണ്. അതുകൊണ്ടു തന്നെ വൈറസുകളും മറ്റു ദുഷ്ടപ്രോഗ്രാമുകളും അനുവാദമില്ലാതെ കടന്നു കൂടുവാന്‍ കഴിയില്ല. റൂട്ട് യൂസര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത്തരത്തില്‍ ലീനക്‌സ് കമ്പ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തുവാനോ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനോ കഴിയില്ല.

പക്ഷേ ഇതു കൊണ്ടു മാത്രം ലിനക്‌സ് ഉപയോഗിച്ചാ ഒട്ടും തന്നെ വൈറസ് ശല്ല്യം ഉണ്ടാകില്ല എന്നു പറയാനാകുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ലീനക്‌സിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പക്ഷേ വിന്‍ഡോസിനെ അപേക്ഷിച്ച് വിരലിലെണ്ണാവുന്നവയാണ് ലിനക്‌സ് വൈറസുകള്‍. മാത്രമല്ല അവയെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഉബുണ്ടു, ഫെഡോറ, മാന്‍ഡ്രീവ, നോപ്പിക്‌സ് തുടങ്ങിയ ഗ്‌നു ലിനക്‌സ് പതിപ്പുകളുടെ വന്‍ പ്രചാരം വൈറസ് പ്രോഗ്രാമര്‍മാരെ ലീനക്‌സിലേയ്ക്കും ആകര്‍ഷിച്ചിട്ടുണ്ട്.

വിന്‍ഡോസിനെപ്പോലെ കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ലിനക്‌സിന്റെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ലെന്ന് പല ആന്റിവൈറസ് കമ്പനികളുടെ വക്താക്കളും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും വിന്‍ഡോസ് വെബ് സെര്‍വ്വറുകളേക്കാള്‍ പ്രചാരമുള്ള അപ്പാച്ചെ സെര്‍വ്വറുകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ലീനക്‌സ് ആരാധകര്‍ ഈ വാദം ഖണ്ഡിക്കുന്നു. വിന്‍ഡോസ് ഐ ഐ എസ് സെര്‍വ്വറുകളേ അപേക്ഷിച്ച് ലിനക്‌സ്/യുണിക്‌സ് സെര്‍വ്വറുകള്‍ വളരെ സുരക്ഷിതമാണ്.

ചില പ്രമുഖ ലിനക്‌സ് വൈറസുകളെ പരിചയപ്പെടാം

സ്‌റ്റോഗ്
(Staog)
1996 ല്‍ കണ്ടെത്തിയ സ്‌റ്റോഗ് ആണ് ആദ്യത്തെ ലിനക്‌സ് വൈറസ്. ലിനക്‌സിന്റെ സുരക്ഷാ ഭിത്തികളെയൊക്കെ ഭേദിച്ച് കടന്നു കൂടാന്‍ സ്‌റ്റോഗിന് കഴിഞ്ഞു എന്നതാണ് സത്യം. ലീനക്‌സ് കെര്‍ണലില്‍ ഉണ്ടായിരുന്ന ചില സുരക്ഷാപിഴവുകളാണ് ഈ വൈറസ് ഉപയോഗപ്പെടുത്തിയത്. VLAD എന്ന ആസ്‌ട്രേലിയന്‍ ഹാക്കിംഗ് ഗ്രൂപ്പാണ് സ്‌റ്റോഗ് വൈറസ് പ്രോഗ്രാം തയ്യാറാക്കിയത്. കാര്യമായ കുഴപ്പങ്ങളൊന്നും വരുത്തിവക്കാനായില്ലെങ്കിലും, ലീനക്‌സ് വൈറസുകള്‍ക്കതീതമാണെന്ന മിഥ്യാ ധാരണ തിരുത്താന്‍ സ്‌റ്റോഗിനു കഴിഞ്ഞു. വളരെപ്പെട്ടന്നു തന്നെ ജാഗരൂകരായ ലീനക്‌സ് സമൂഹം സ്‌റ്റോഗ് ഭീഷണിയെ പ്രതിരോധിച്ചു.

ബ്ലിസ് വൈറസ്

1997 ല്‍ കണ്ടെത്തിയ ഒരു പ്രമുഖ ലിനക്‌സ് വൈറസ് ആണ് ബ്ലിസ് . ആരാണ് ബ്ലിസ് പ്രോഗ്രാമിനു പിന്നില്‍ എന്ന് വ്യക്തമായി അറിവില്ലെങ്കിലും, വെറും ഒരു കൗതുകത്തിനപ്പുറമുള്ള ലക്ഷ്യങ്ങളൊന്നും ഇതിനുണ്ടായിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. ലീനക്‌സിനകത്ത് കയറിക്കൂടാനായെങ്കിലും ലീനക്‌സിലെ യൂസര്‍ പ്രിവിലേജിലുള്ള പ്രത്യേകതകള്‍ കാരണം പടര്‍ന്നു പിടിക്കാന്‍ ബ്ലിസ്സിനു കഴിഞ്ഞില്ല. പ്രമുഖ ആന്റിവൈറസ് നിര്‍മാതാക്കളായ മക്കഫീ 1997 ഫെബ്രുവരി 5 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ, തങ്ങളാണ് ബ്ലിസ് വൈറസിനെ കണ്ടെത്തിയതെന്ന് അവകാശപ്പെട്ടു. പക്ഷേ 1996 സപ്തംബറില്‍ തന്നെ ബ്ലിസ്സിന്റെ ആല്‍ഫാ പതിപ്പ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി യൂസ്‌നെറ്റ് ഗ്രൂപ്പില്‍ ലഭ്യമാക്കിയിരുന്നു.

ലീനക്‌സ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റിലൂടെ കളികളില്‍ ഏര്‍പ്പെട്ടതാണ് ബ്ലിസ്സിന്റെ കടന്നു കയറ്റത്തിനു കാരണം എന്ന് മക്കഫീ അനുമാനിക്കുന്നു (പ്രധാനമായും ഡൂം എന്ന കളി). ഇത്തരം കളികള്‍ക്കായി റൂട്ട് യൂസര്‍ പ്രിവിലേജ് ആവശ്യമായിരുന്നു. എക്‌സിക്യൂട്ടബിള്‍ ഫയലുകളെ ആക്രമിച്ച് അവയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു ബ്ലിസ് ചെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് മക്കഫീ ആദ്യത്തെ ലിനക്‌സ് വൈറസ് സ്‌കാനര്‍ പ്രോഗ്രാം തയ്യാറാക്കുകയും സൗജന്യമായി വിതരണം ചെയ്യുകയുമുണ്ടായി.

കൈടെനും റെക്‌സോബും
(ലിനക്‌സ് ട്രോജന്‍ വൈറസ്സുകള്‍)
2006 ഫെബ്രുവരി 14 നു കണ്ടെത്തിയ ലിനക്‌സ് ട്രോജന്‍ വൈറസ് ആണ് കൈടെന്‍. ഉപയോക്താക്കളെ കബളിപ്പിച്ച് കടന്നു കൂടി തുടര്‍ ആക്രമണങ്ങള്‍ക്കു പഴുതുകള്‍ തുറക്കുന്ന വൈറസ് ആയിരുന്നു കൈടെന്‍. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ക്കു മേല്‍ വിദൂര നിയന്ത്രണത്തിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വ്വീസിലൂടെ വെബ് സെര്‍വ്വറുകളെ താറുമാറാക്കാനും ഒക്കെ കഴിയുമായിരുന്നു. 2007 ജൂലായില്‍ ആണു റെക്‌സോബ് ട്രോജനെ കണ്ടെത്തിയത്. കൈടെന്നിനു സമാനമായ സ്വഭാവ സവിശേഷതകള്‍ തന്നെയായിരുന്നു റെക്‌സോബിനും

എസ്/ബി ബാഡ് ബണ്ണി

2007ല്‍ ഓപ്പണ്‍ ഓഫീസ് ഓര്‍ഗ് അപ്ലിക്കേഷനിലെ ഒരു സുരക്ഷാപഴുതിലൂടെ പരന്ന മള്‍ട്ടി പ്ലാറ്റ്‌ഫോം വൈറസ് ആണ് ബാഡ് ബണ്ണി. ലിനക്‌സിനെയും മാക്കിനേയും വിന്‍ഡോസിനേയും ഈ വൈറസ് ബാധിക്കുകയുണ്ടായി. ഇന്റര്‍നെറ്റ് റിലേ ചാറ്റ് പ്രോഗ്രാമുകളായ mIRC , X-Chat തുടങ്ങിയവയിലൂടെയായിരുന്നു ഈ വൈറസ് സംക്രമിച്ചിരുന്നത്.

സ്‌ക്രീന്‍ സേവര്‍ വൈറസ്

2009-ല്‍ വാട്ടര്‍ ഫാള്‍ എന്ന സ്‌ക്രീന്‍ സേവറിന്റെ പേരില്‍ ഉബുണ്ടു ലീനക്‌സില്‍ കടന്നു കൂടിയ ട്രോജന്‍ വൈറസാണ് സ്‌ക്രീന്‍ സേവര്‍ വൈറസ്. ഈ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ വെബ്‌സൈറ്റുകളെ തകര്‍ക്കാനുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വ്വീസ് ആക്രമണങ്ങള്‍ക്കായുള്ള കണ്ണികളായി പ്രവര്‍ത്തിക്കുമായിരുന്നു. അനേകായിരം കമ്പ്യൂട്ടറുകള്‍ ഒരേ സമയം ഒരു സെര്‍വ്വറിലേയ്ക്ക് ഡാറ്റാ പായ്ക്കറ്റുകള്‍ അയച്ച് ഓവര്‍ ലോഡാക്കുന്ന തന്ത്രമാണ് ഡിനൈല്‍ ഓഫ് സര്‍വ്വീസ്. ഈ വൈറസ് mmowned.com എന്ന സൈറ്റിനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയായിരുന്നു ഉണ്ടാക്കിയത്. പക്ഷേ തക്ക സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനായതിനാല്‍ വൈറസിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

കൂബ് ഫേസ് വൈറസ്

കൂബ് ഫേസ് എന്ന ക്രോസ് പ്ലാറ്റ്‌ഫോം വൈറസിന്റെ ആദ്യ പതിപ്പുകള്‍ വിന്‍ഡോസിനെയും മാക്കിനേയും ആയിരുന്നു ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു പതിപ്പ് ലിനക്‌സ് ലിനക്‌സിനെയും നോട്ടമിട്ടു. സൗഹൃദക്കൂട്ടായ്മകളിലൂടെ 'Is it you in this video?' എന്ന പേരില്‍ ലഭിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ക്ലിക് ചെയ്യുന്നവര്‍ ഒരു വ്യാജ യൂ ട്യൂബ് പേജില്‍ എത്തപ്പെടുകയും പ്രസ്തുത പേജില്‍ കാണുന്ന വീഡിയോ തംബ്‌നെയിലില്‍ അമര്‍ത്തിയാല്‍ ഒരു ജാവ അപ്‌ലെറ്റ് തുറക്കപ്പെടുകയും ചെയ്യുന്നു. ക്രോസ് പ്ലാറ്റ്‌ഫോം അപ്ലിക്കേഷനായ ജാവയിലെ 'റിമോട്ട് കോഡ് എക്‌സിക്യൂഷന്‍' എന്ന സുരക്ഷാപഴുത് മുതലെടുത്ത് കമ്പ്യൂട്ടറിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടൂകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന വൈറസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പ്രസ്തുത അക്കൗണ്ടുകളിലെ സൗഹൃദക്കണ്ണികളിലൂടെ മറ്റു കമ്പ്യൂട്ടറുകളിലേയ്ക്ക് പകരുന്നു. മാത്രമല്ല വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ വിദൂരനിയന്ത്രിത കമ്പ്യൂട്ടര്‍ ശൃംഖലകളുടെ കണ്ണികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.


ഈ വൈറസ് കൂബ്‌ഫേസിന്റെ ഒരു പതിപ്പാണെന്നും അതല്ല പുതിയ ഒരു വൈറസ് ആണെന്നുമൊക്കെയുള വാദങ്ങള്‍ നിലനില്‍ക്കുന്നു. പ്രമുഖ സെക്യൂരിറ്റി സോഫ്ട്‌വേര്‍ നിര്‍മാതാക്കളായ സിമന്റ്‌ടെക് ഇതിനെ Trojan.Jnanabot എന്ന പേരിലാണ് കണ്ടെത്തിയിരിക്കുന്നത്.

വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളെ വളരെ ഗുരുതരമായി ബാധിച്ച ഈ വൈറസിന് ലിനക്‌സില്‍ കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കാരണം വൈറസ് ലിനക്‌സ് യൂസറുടെ ഹോം ഡയറക്ടറിയിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടാലും കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുന്നതുവരെ മാത്രമേ പ്രവര്‍ത്തനശേഷി ഉണ്ടായിരുന്നുള്ളു. അതായത് കൂബ്‌ഫേസിന്റെ പ്രവര്‍ത്തനം ലീനക്‌സില്‍ താത്കാലികം മാത്രമായിരുന്നു. ഇതുകൊണ്ടു തന്നെ കൂബ് ഫേസ് പ്രോഗ്രാമര്‍ യഥാര്‍ത്ഥത്തില്‍ ലീനക്‌സിനെ ലക്ഷ്യമാക്കിയിരുന്നില്ലെന്നും അങ്ങിനെ ആയിരുന്നെങ്കില്‍ ഒരു സ്റ്റാര്‍ട്ട് അപ് എന്‍ട്രി കൂടി വൈറസ് കോഡിനോടു ചേര്‍ക്കുക വലിയ വിഷമകരമായ ജോലി ആയിരുന്നില്ലെന്നും ജാവ എന്ന ക്രോസ് പ്ലാറ്റ് ഫോം അപ്ലിക്കേഷന്റെ പ്രത്യേകത കൊണ്ടു മാത്രം ലീനക്‌സിനെ ബാധിച്ചതാകാം എന്നും വിലയിരുത്തപ്പെടുന്നു. ജനപ്രിയ ഗ്‌നു ലീനക്‌സ് പതിപ്പുകളാണ് ഈ വൈറസിന് ഇരയായത്.

കണ്ടല്‍ കണ്ടതിനപ്പുറം

മഴ മാറിനിന്ന ഒരു പകല്‍. കണ്ണൂര്‍ പഴയങ്ങാടി മുട്ടുകണ്ടിയിലെ പൊക്കുടന്റെ വീട്ടിലാണിപ്പോള്‍ ഞങ്ങള്‍. ''അവശേഷിക്കുന്ന കാടിന്റെ പച്ചപ്പും ചതുപ്പിന്റെ മണവും ഉപ്പുകാറ്റുമാണ് എനിക്ക് ജീവിതം'' -എന്ന് വിനയത്തോടെ പറയുന്ന പൊക്കുടനുമായി ഒന്നു സംസാരിക്കണം. അദ്ദേഹത്തിന്റെ മനസ്സിലുള്ള സ്വപ്നപദ്ധതിക്കായി കണ്ടുവെച്ച കണ്ടല്‍ക്കാടും കാണണം. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിക്കുന്ന പൊക്കന്‍ എന്ന കല്ലേന്‍ പൊക്കുടന് ഒരാഗ്രഹം ബാക്കിയുണ്ട്. കണ്ടലുകളെ സംരക്ഷിക്കാന്‍ കണ്ണൂരില്‍ ഒരു കമ്യൂണിറ്റി റിസര്‍വുണ്ടാകണം. പരിസ്ഥിതി സ്‌നേഹികളും വിദ്യാര്‍ഥികളും ആ ജനാരണ്യത്തിലെത്തണം. തീരം കാക്കുന്ന കണ്ടലുകളെപ്പറ്റി അവര്‍ മനസ്സിലാക്കണം. പഠിക്കണം. അതിനായി കണ്ടുവെച്ചതാണീ കണ്ടല്‍ക്കാട്.

പുഴയോരത്തെ കൈപ്പാട് നിലങ്ങളിലൂടെ കണ്ടല്‍ക്കാട് തേടിയുള്ള യാത്ര തുടങ്ങുകയാണ്. ഇടക്കീല്‍ത്തറയിലെത്തിയപ്പോള്‍ പൊക്കുടന്‍ ഒന്നു നിന്നു. ഇടതുഭാഗത്തേക്ക് വിരല്‍ ചൂണ്ടി. അവിടത്തെ കുനിയിലാണ് (വയലില്‍ നാലുഭാഗത്തു നിന്നും മണ്ണ് കൂനിക്കുട്ടിയുണ്ടാക്കുന്ന ചെറിയ തറയാണ് കുനി) പൊക്കുടന്‍ ജനിച്ചത്. ആ കുനിയിലെ ഒരു ചാളയില്‍. ഇന്നവിടെ ഒന്നും കാണാനില്ല. ആകെ കാടുപിടിച്ചു കിടക്കുന്നു. ആ പ്രദേശത്ത് മുമ്പ് പൊക്കുടന്റേതടക്കം 60 ദളിത് കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോഴാരുമില്ല. എല്ലാവരും അവിടം വിട്ടു.

മുണ്ട് മടക്കിക്കുത്തി പൊക്കുടന്‍ വെള്ളത്തിലേക്കിറങ്ങി. ചുറ്റിലുമുള്ള ചുള്ളിക്കണ്ടലിനെ പരിചയപ്പെടുത്തിത്തന്ന് യാത്ര തുടര്‍ന്നു. മുട്ടോളം വെള്ളത്തിലൂടെ, ചെളിയിലൂടെ പുല്ലുകള്‍ വകഞ്ഞുമാറ്റി തെളിച്ചെടുക്കുന്ന വയല്‍ വഴികളിലൂടെ ഞങ്ങളുടെ യാത്ര നീണ്ടു. മൂന്നു മണിക്കൂര്‍ യാത്ര. കുപ്പം പുഴയുടെ ഇരുകരകളിലും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കണ്ടല്‍ക്കാടാണ് ലക്ഷ്യം. പ്രായത്തിന്റെ അവശത ഏല്‍ക്കാതെ 74-ാം വയസ്സിലും പൊക്കുടന്‍ ഉഷാറോടെ മുന്നിലുണ്ട്; കണ്ടലുകളെയും നീര്‍ത്തടങ്ങളെയും അവിടത്തെ ജീവജാലങ്ങളെയും കുറിച്ച് നിര്‍ത്താതെ സംസാരിച്ചുകൊണ്ട്. കണ്ടല്‍ക്കാട്ടിലെത്തും മുമ്പ്, കണ്ണെത്താദൂരത്ത് വളര്‍ന്നു നില്‍ക്കുന്ന ചതുരപ്പോട്ട കണ്ടു. കണ്ടല്‍ വര്‍ഗത്തില്‍പ്പെട്ടതാണീച്ചെടി. നല്ല പൊക്കമുണ്ട്. ചതുരാകൃതിയാണ് തണ്ടിന്. ഇതുപയോഗിച്ച് കൂരിയ, പായ എന്നിവയുണ്ടാക്കാം. ഒരുകാലത്ത് ദളിത് സ്ത്രീകളുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു ചതുരപ്പോട്ടകൊണ്ടുള്ള കുരിയമെടയല്‍.

ഏഴോം പഞ്ചായത്തിലെ നെരങ്ങിന്റെ മാട്, പുറത്തേക്കൈ എന്നിവിടങ്ങളിലാണ് സമൃദ്ധമായി കണ്ടല്‍ വളര്‍ന്ന് നില്‍ക്കുന്നത്. ചെറിയ ചെടി മുതല്‍ പടര്‍ന്നു കിടക്കുന്ന വന്‍മരങ്ങള്‍ വരെ ഇവിടെ കാണാം. കുപ്പം പുഴയുടെ ഇരുകരകളിലും പുഴയ്ക്കുനടുവിലെ തുരുത്തിലുമായി അവ വ്യാപിച്ചുകിടക്കുന്നു. സ്വകാര്യ ഭൂമിയും റവന്യൂഭൂമിയുമായി ഏതാണ്ട് 500 ഏക്കര്‍ വരും ഈ കണ്ടല്‍ക്കാടെന്ന് പൊക്കുടന്‍ പറയുന്നു. കണ്ണൂരില്‍ നിന്ന് ഏതാണ്ട് 25 കി.മീ ദൂരമുണ്ട് ഇവിടേക്ക്. ശാന്തമായ സ്ഥലം. പലതരം പക്ഷികളും മീനുകളും ഞണ്ടും പാമ്പുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന ഇടം. കണ്ടലിനെ അടുത്തറിയാന്‍ ഇവിടേക്ക് വരണമെന്നാണ് പൊക്കുടന്‍ പറയുന്നത്.

പൊക്കുടന്റെ നിരീക്ഷണത്തില്‍ കേരളത്തില്‍ 22 ഇനം കണ്ടലുകളുണ്ട്. (ഇന്ത്യയില്‍ ആകെ 59 തരം കണ്ടല്‍ച്ചെടികളാണുള്ളത്) ഈ 22 ഇനങ്ങളും ഉണ്ടെങ്കിലേ ആ സ്ഥലത്തെ കണ്ടല്‍ക്കാട് എന്ന് വിശേഷിപ്പിക്കാനാവൂ. പ്‌രാന്തന്‍ കണ്ടല്‍, ചുള്ളിക്കണ്ടല്‍, വള്ളിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, ചെറുകണ്ടല്‍, നല്ലകണ്ടല്‍, ചക്കരക്കണ്ടല്‍, ഉപ്പട്ടി, ചെറു ഉപ്പട്ടി, കണ്ണാമ്പൊട്ടി, കമ്പെട്ടി, ഓര്‍ക്കറുവ, അപ്പച്ചപ്പ് (രണ്ടുതരമുണ്ട് ഇവ), മച്ചിത്തോല്‍, ഉരുണിപ്പോട്ട, ചതുരപ്പോട്ട, പൂക്കണ്ടല്‍, ചായപ്പുല്ല് തടങ്ങിയവയാണ് കേരളത്തില്‍ കണ്ടുവരുന്ന കണ്ടല്‍ച്ചെടികള്‍. ഇവയെല്ലാം നെരങ്ങിന്റെ മാട്ടിലെ കണ്ടല്‍ക്കാട്ടിലുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഈ കണ്ടലുകളെ ഒരുമിച്ച് കാണാനാവില്ല. ഇത്രയധികം വ്യാപിച്ചുകിടക്കുന്ന കണ്ടല്‍ക്കാടും വേറെയില്ല. ഈ അപൂര്‍വത പ്രയോജനപ്പെടുത്തണമെന്നാണ് പൊക്കുടന്‍ പറയുന്നത്. ഭാവിതലമുറയ്ക്കുവേണ്ടി ഇവ സംരക്ഷിക്കണം.

കണ്ടിയപ്പന്‍ കൊച്ച തുടങ്ങിയ ഒട്ടേറെ പക്ഷികള്‍ ഈ കണ്ടല്‍ക്കാട്ടിലുണ്ട്. കണ്ടിയപ്പന്‍ കൊച്ചയ്ക്ക് ഒരു കുട്ടിയുടെ പൊക്കമുണ്ടാകും. ഏതാണ്ട് അഞ്ചുകിലോ വരും തൂക്കം. ചെമ്മീന്‍ ഉള്‍പ്പെടെ ഒട്ടേറെ മത്സ്യങ്ങളുടെയും മരഞണ്ട്, പച്ചഞണ്ട് പോലുള്ള ഞണ്ടുകളുടെയും ആവാസകേന്ദ്രമാണീ കണ്ടല്‍ക്കാട്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്. കണ്ടലുകളെയും ജീവജാലങ്ങളെയും അടുത്തു കാണാന്‍ കഴിയണം. അവയെപ്പറ്റി എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയണം-പൊക്കുടന്‍ പറയുന്നു.

ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിച്ചുകൊണ്ടുള്ള കണ്ടല്‍ സംരക്ഷണത്തിനോട് പൊക്കുടന്‍ എതിരാണ്. കണ്ടല്‍പ്പാര്‍ക്കല്ല, ഒരു കമ്യൂണിറ്റി റിസര്‍വാണ് പൊക്കുടന്റെ സ്വപ്നപദ്ധതി. ഇവിടെ മനുഷ്യനും പ്രകൃതിയും പ്രകൃതിസംരക്ഷണത്തിനായി കൈകോര്‍ക്കുന്നു. വനത്തിന്റെ സ്വഭാവമുള്ള ജനവാസകേന്ദ്രമാണ് കമ്യൂണിറ്റി റിസര്‍വ് കൊണ്ടുദ്ദേശിക്കുന്നത്. പക്ഷികളെയും ജലജീവികളെയും മറ്റും സംരക്ഷിച്ച് ജൈവ പ്രകൃതിയെ അതേപോലെ നിലനിര്‍ത്തുകയാണ് ഇത്തരം ജനാരണ്യത്തില്‍ ചെയ്യുന്നത്. കടലുണ്ടിപ്പുഴയുടെ തീരങ്ങളില്‍ കമ്യൂണിറ്റി റിസര്‍വ് പദ്ധതി നടപ്പാക്കുന്നുണ്ട്. 150 ഹെക്ടറിലാണീ ജനാരണ്യം.സ്വകാര്യ വ്യക്തികളെയോ സംഘടനകളെയോ കണ്ടല്‍ക്കാട് ഏല്പിക്കരുതെന്നാണ് പൊക്കുടന്റെ അഭിപ്രായം. സര്‍ക്കാറും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഈ ദൗത്യം ഏറ്റെുടുക്കണം. കേന്ദ്രപരിസ്ഥിതി വകുപ്പിനും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാവുന്നതാണെന്ന് പൊക്കുടന്‍ പറയുന്നു.

കര്‍ഷകന് കണ്ണീര്‍പ്പാടം

മായുന്ന മാമ്പഴക്കാലം -6 ബൊളീവിയയില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല തുടര്‍ച്ചയായ വരള്‍ച്ച, കൊടും തണുപ്പും വെള്ളപ്പൊക്കവും - ബൊളീവിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. 16,000 കാലിക്കൂട്ടങ്ങള്‍, 24,000 ഹെക്ടര്‍ ഗോതമ്പ്, ബീന്‍, ചോളം പാടങ്ങള്‍ എല്ലാം വരള്‍ച്ചയില്‍ നശിക്കും. ബൊളീവിയയെ പോലുള്ള ഒരു ചെറുരാജ്യത്തിന് താങ്ങാവുന്നതിനപ്പുറമായിരിക്കും ഇത്. ഈ രാജ്യത്തിന്റെ അഞ്ചിലൊരു ഭാഗം ഇപ്പോള്‍ത്തന്നെ കാലാവസ്ഥാമാറ്റത്തിന്റെ കെടുതിയിലാണെന്നും എഫ്.എ.ഒ. പറയുന്നു. കൊടുങ്കാറ്റ് ഒഴികെയുള്ള എല്ലാ പ്രകൃതിദുരന്തങ്ങളും ബൊളീവിയ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്. ഏത് രാജ്യത്തായാലും കാലാവസ്ഥാമാറ്റം കൂടുതല്‍ ബാധിക്കുന്നത് കര്‍ഷകരെയാണ്. പരമ്പരാഗത കൃഷി ഒരുവര്‍ഷത്തെ അതിമഴയിലോ അല്ലെങ്കില്‍ വരള്‍ച്ചകൊണ്ടോ തകര്‍ന്നുപോകുന്നു....

TN CM warns pvt schools against high fees

Chennai, May 5 ,2011 : Tamil Nadu Chief Minister M Karunanidhi today warned private schools against collecting exhorbitant fees and threatening the students with sacking if they failed to pay the fees.

Answering a set of questions, the Chief Minister said the government would not remain a silent spectator if the private schools collected exhorbitant fees and sack students who failed to pay the fees.

Stating that there were reports that some schools were forcing the students to part with high fees and threaten them with sacking if they failed to pay the fees, he said this was not only illegal but totally unfair on their parts. He said the government had already indicated that it would come out with a new fee structure and advised the private schools to remain patient.

Karunanidhi said there were 12,000 private schools in the state and when the Govindarajan committee announced the fee structure, 4,000 schools accepted them, while the remaining schools went to the court or complained that the fee structure would not be viable.

After the Madras High Court directed the government to revise the fee structure, taking into consideration the infrastructural facilities available in some schools, Justice Govindarajan stepped down.

Following this, the government appointed a new committee, headed by Justice Raviraj Pandian, who had completed the enquiries and all set to come out with the new fee structure, the Chief Minister said.

പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു --- ഡോ.അംബികാസുതന്‍ മാങ്ങാട്‌

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?


കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.
കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.
ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.
ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.
ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.
തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.
ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?

അടുത്ത ഇരുപതു വര്‍ഷംകൊണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ താമസമുറപ്പിക്കും; നാല്പതുവര്‍ഷം കൊണ്ട് ചൊവ്വയിലും കുടിയേറും - സ്റ്റീഫന്‍ ഹോക്കിങ്

കോടാനുകോടി ആകാശഗോളങ്ങളില്‍ നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ; ജീവനു നിലനില്‍ക്കാന്‍വേണ്ട സാഹചര്യങ്ങളുള്ളൂ. ജീവന്റെ അടിസ്ഥാനമായ ജലവും ഭൂമിയില്‍ മാത്രമേയുള്ളൂ എന്നായിരുന്നു ഇത്രയും നാളത്തെ വിവരം. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തുമ്പോള്‍ തിരുത്തപ്പെടുന്നത് ഈ ധാരണയാണ്. ഭൂമിക്കു പുറത്തും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രലോകത്തെ ഈ കണ്ടെത്തല്‍ ആവേശം കൊള്ളിക്കുന്നതും അതുകൊണ്ടുതന്നെ.

ചന്ദ്രനിലും ചൊവ്വയിലും ശുക്രനിലുമെല്ലാം വെള്ളവും സമുദ്രങ്ങളുമെല്ലാമുണ്ടെന്നായിരുന്നു ആദ്യകാല വാനനിരീക്ഷകരുടെ ധാരണ. ശക്തിയേറിയ ദൂരദര്‍ശിനികള്‍ വന്നപ്പോള്‍ ഈ ആകാശഗോളങ്ങളെല്ലാം മരുപ്പറമ്പായാണ് തെളിഞ്ഞത്. ചന്ദ്രോപരിതലം വരണ്ടുകിടക്കുകയാണെന്നാണ് അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന പാറക്കല്ലുകളില്‍നിന്ന് മനസ്സിലാക്കിയത്. പരീക്ഷണശാലകളില്‍ ചില വസ്തുക്കളില്‍ ജലാംശം കണ്ടെത്തിയെങ്കിലും അവ ഭൂമിയില്‍നിന്ന് കലര്‍ന്നതാവാം എന്നായിരുന്നു നിഗമനം. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്നതു സംബന്ധിച്ച് നാല് പതിറ്റാണ്ടായി തുടരുന്ന തര്‍ക്കത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പുതിയ കണ്ടെത്തല്‍.

അഭൗമ ഗോളങ്ങളിലെവിടെയെങ്കിലും ജീവനുണ്ടോ എന്നറിയുകയും പറ്റുമെങ്കില്‍ അവിടെ ഇടത്താവളങ്ങള്‍ പണിയുകയുമാണ് മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെയെല്ലാം ആന്ത്യന്തിക ലക്ഷ്യം.ചന്ദ്രനില്‍ താവളമുറപ്പിക്കാനും മറ്റു ഗോളങ്ങളിലേക്കുള്ള യാത്രകളുടെ ഇടത്താവളമാക്കാനും ചന്ദ്രനെ ഉപയോഗപ്പെടുത്താനാവുമോ എന്ന അന്വേഷണത്തിന് വേഗമേറ്റാന്‍ അവിടത്തെ ജലസാന്നിധ്യം സഹായിക്കും. വെള്ളത്തില്‍ നിന്നുള്ള ഹൈഡ്രജന്‍ ഇന്ധനമായും ഉപയോഗിക്കാം. ആണവോര്‍ജമുത്പാദിപ്പിക്കാന്‍ ഇന്ധനമായുപയോഗിക്കാവുന്ന ഹീലിയം-3 അവിടെ ധാരാളമായുണ്ടുതാനും.

ചന്ദ്രനില്‍ എത്തിപ്പറ്റാനുള്ള ശ്രമം മനുഷ്യന്‍ '50-കളില്‍ തുടങ്ങിയതാണ്. 1959-ല്‍ സോവിയറ്റ് യൂണിയന്റെ ആളില്ലാ ചാന്ദ്രവാഹനം ലൂണാ-3 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. ഇതിനു മറുപടിയായി അമേരിക്ക 1969-ല്‍ ചന്ദ്രനില്‍ ആളെയിറക്കി. അപ്പോളോ-11 എന്ന ഈ ദൗത്യം അപ്പോളോ-17 വരെ തുടര്‍ന്നെങ്കിലും പിന്നീടവര്‍ ചാന്ദ്ര പര്യവേക്ഷണം നിര്‍ത്തിവെച്ചു. 2020-ഓടെ ചന്ദ്രനില്‍ വീണ്ടും ആളെയെത്തിക്കാനുള്ള പദ്ധതികള്‍ അമേരിക്ക തയ്യാറാക്കിക്കഴിഞ്ഞു.

2017-ഓടെ ചന്ദ്രനില്‍ ആളെയെത്തിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചന്ദ്രയാനിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. നാസയുടെ ഡീപ് ഇംപാക്ട് പ്രോബും യു.എസ്.-യൂറോപ്യന്‍ സംയുക്തസംരംഭമായ കാസിനിയും നല്‍കിയ സൂചനകള്‍ക്കൊപ്പം ചന്ദ്രയാനില്‍ നാസ ഘടിപ്പിച്ച മൂണ്‍ മിനറോളജി മാപ്പറില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കൂടി വിശകലനം ചെയ്തപ്പോഴാണ് ജലസാന്നിധ്യം സ്ഥിരീകരിക്കാനായത്.

ചന്ദ്രനില്‍ ആളെയിറക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും കഴിയുമെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തെളിഞ്ഞിരിക്കെ, അവിടെ താവളമൊരുക്കുന്നത് പ്രയാസമുള്ള കാര്യമല്ല. ജലസാന്നിധ്യം ഇതിനുള്ള നീക്കങ്ങള്‍ക്ക് വേഗം പകരും.

ജലമുണ്ടെങ്കിലും ചന്ദ്രനില്‍ ജീവനുണ്ടാവാനുള്ള സാധ്യത കുറവാണ്. കുറേക്കൂടി മെച്ചമാണ് ചൊവ്വയിലെ സ്ഥിതി. അവിടത്തെ ഉപരിതലം ഭൂമിയുടേതിനു സമാനമാണ്. വരണ്ടുണങ്ങിക്കിടക്കുന്ന ചൊവ്വയില്‍ ദ്രവ രൂപത്തിലല്ലെങ്കിലും ജലത്തിന്റെ അംശം കാണാനിടയുണ്ട്. മുമ്പ് അവിടെ ജലമുണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇതുവരെ മനുഷ്യനിറങ്ങിയിട്ടില്ലെങ്കിലും മനുഷ്യനിര്‍മിതപേടകങ്ങള്‍ അവിടെയിറങ്ങി പഠനം നടത്തിയിട്ടുണ്ട്. 2035-ഓടെ ചൊവ്വയില്‍ ആളെയിറക്കുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അമേരിക്കയുടെ നാസയും ഇതിനുള്ള ഗവേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളൊന്നും ജീവിക്കാന്‍ കൊള്ളില്ല. ബുധനിലും ശുക്രനിലും തിളയ്ക്കുന്ന ചൂടാണ്; ചൊവ്വയ്ക്കപ്പുറമുള്ള ഗ്രഹങ്ങളില്‍ കൊടും തണുപ്പും. ഇവിടെയൊന്നും വെള്ളമുണ്ടാകില്ല; ജീവനും.സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലുമൊരു ഗോളത്തില്‍ ഭൂമിക്കു സമാനമായ സാഹചര്യമുണ്ടാകുമെന്നുതന്നെയാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സൗരയൂഥത്തിനുപുറത്ത് മുന്നൂറിലേറെ ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജലത്തിന്റെയോ ജീവന്റെയോ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

ഭൂമിക്കു സമാനമായ സാന്ദ്രതയുള്ള ഒരു ഗ്രഹം മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. എങ്കിലും ഏതെങ്കിലും നക്ഷത്രസമൂഹത്തിലെ ഏതെങ്കിലുമൊരു നക്ഷത്രത്തെ ചുറ്റുന്ന ഏതെങ്കിലുമൊരു ഗ്രഹത്തില്‍ ജീവനുണ്ടായേക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ജീവനു സാധ്യതയുള്ള അത്തരം ഗ്രഹങ്ങള്‍ക്കായുള്ള അന്വേഷണവഴിയിലെ സുപ്രധാന കാല്‍വെപ്പാണ് ചന്ദ്രനിലെ ജലസാന്നിധ്യം.

വെയിലിലും ചൂടിലും കൂടുതല്‍ നേരം കഴിയുന്നത് കണ്ണിനെ എങ്ങിനെയാണ് ബാധിക്കുക?

വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില്‍ ഉണ്ടെങ്കില്‍ സണ്‍ ഗഌസ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി.

കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്‌സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.

കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം?
മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ വേണം?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെയാവണം?
ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.

അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?
അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ണില്‍ കൊണ്ടാല്‍ എന്താണ് ചെയ്യേണ്ടത്?
വീട്ടില്‍ നിന്ന് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ട്‌റെ സമീപിക്കുക.

കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.

കാഴ്ചവൈകല്ല്യത്തിന് എന്തെല്ലാമാണ് പ്രതിവിധികള്‍?
മൂന്ന് വഴികളുണ്ട്. ഒന്ന് കണ്ണട വെയ്ക്കുക. അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുക. ഇപ്പോള്‍ കോണ്‍ടാക്ട് ലെന്‍സിന് പകരം, കണ്ണിലെ കൃഷ്ണമണിയെ ലേസര്‍ ഉപയോഗിച്ച് ശരിയായ രൂപത്തിലാക്കുന്ന ശസ്ത്രക്രിയ പ്രചാരത്തിലുണ്ട്. ഇത് ലാസിക് (ഹമശെസ) എന്നറിയപ്പെടുന്നു.കേരളത്തില്‍ ലഭ്യമാണ്. 25000 രൂപയോളം ചെലവ് വരും.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ദോഷം ചെയ്യുമോ?
കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പായി ലെന്‍സുകള്‍ എടുത്തുമാറ്റി ക്ലീനിങ് സൊലൂഷനില്‍ (ലെന്‍സിനൊപ്പം ലഭിക്കുന്നത്) ഇട്ടുവയ്ക്കണം. പിറ്റേന്ന് ലെന്‍സ് വൃത്തിയാക്കി എടുത്ത് ഉപയോഗിക്കുക.

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന നേത്രരോഗങ്ങള്‍ ഏതെല്ലാമാണ്?
തിമിരമാണ് (കാറ്ററാക്റ്റ്) സ്ത്രീകളില്‍ കൂടുതലായി കാണുന്ന നേത്ര രോഗം.

കോങ്കണ്ണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?
ഏല്ലാ പ്രായക്കാരിലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കോങ്കണ്ണ്.കണ്ണുകള്‍ ഒരേ സമയം ഒരേ ദിശയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് കോങ്കണ്ണ്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞു കാണുന്നു.കണ്ണിലെ പേശികള്‍ ദുര്‍ബ്ബലമാവുന്നതുകൊണ്ടോ പാരമ്പര്യമായോ ഈ രോഗം വരാം. പ്രധാനമായും ശസ്ത്ര ക്രിയയിലൂടെയാണ് കോങ്കണ്ണ് മാറ്റുന്നത്. ചിലരില്‍ കണ്ണട മതിയാവും. ചിലര്‍ക്ക് ശസ്ത്രക്രിയയും കണ്ണടയും വേണം. ശസ്ത്രക്രിയ ലളിതമാണ്.

മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി നേത്രരോഗങ്ങള്‍ വരാറുണ്ടോ?
ചില രോഗങ്ങള്‍ കണ്ണിനേയും ബാധിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഈ നൂറ്റാണ്ടിന്റെ രോഗം എന്നറിയപ്പെടുന്ന പ്രമേഹം ആണ്. മറ്റൊന്ന് രക്തസമ്മര്‍ദ്ദമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയാണ് കണ്ണിനെ രക്ഷിക്കാനുള്ള പോംവഴി. പ്രമേഹരോഗികള്‍ എല്ലാ കൊല്ലവും നേത്രപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും.

തിമിരം പൂര്‍ണമായും ഭേദമാക്കാമോ?
കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥയാണ് തിമിരം. ഇല്ല. തിമിരത്തിന് ഒരേയൊരു പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിരം ബാധിച്ച ലെന്‍സ് എടുത്തുമാറ്റി പകരം പുതിയ ലെന്‍സ് വെക്കുകയാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. വീണ്ടും രോഗം വരില്ല.

സംഗീതത്തിലേക്ക് ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു : എ.ആര്‍ .റഹ്മാന്‍

സംഗീതപ്രതിഭ എ.ആര്‍ .റഹ്മാനെക്കുറിച്ച് ഒരു പാട് പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും റഹ്മാന്റെ ജീവചരിത്രം ഇറങ്ങുന്നത് ഇതാദ്യമായാണ്. മൂവി മഹല്‍ , ഇന്‍ സെര്‍ച്ച് ഓഫ് ഗുരുദത്ത് തുടങ്ങിയ ഡോക്യുമെന്ററികളുടെ സംവിധായകയും ബ്രിട്ടീഷ് ടെലിവിഷന്‍ പ്രൊഡ്യൂസറുമായ നസ്‌റീന്‍ മുന്നി കബീര്‍ റഹ്മാന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്- എ.ആര്‍.റഹ്മാന്‍ : ദി സ്​പിരിറ്റ് ഓഫ് മ്യൂസിക് എന്നാണ് ജീവചരിത്രത്തിന്റെ പേര്. എഴുത്തുകാരിയും റഹ്മാനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ തയ്യാറാക്കപ്പെട്ട ഈ പുസ്തകം റഹ്മാന്‍ റഹ്മാനാവുന്നതിന് മുമ്പും പിന്നീടുമുള്ള കാലഘട്ടത്തെ അവതരിപ്പിക്കുന്നു. ഏപ്രില്‍ ആറിന് പുസ്തകം പ്രകാശനം ചെയ്യപ്പട്ടു. എ.ആര്‍.റഹ്മാന്‍ : ദി സ്​പിരിറ്റ് ഓഫ് മ്യൂസികില്‍ നിന്നുള്ള ചില ഭാഗങ്ങളുടെ മലയാള പരിഭാഷ ചുവടെ വായിക്കാം.



നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങളുടെ പിതാവ് ആര്‍.കെ.ശേഖറാണ് നിങ്ങളെ സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ അഭ്യസിപ്പിച്ചതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മലയാളസംഗീതരംഗത്തെ അതികായനായാണ് അദ്ദേഹം ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. എങ്ങനെയാണ് അദ്ദേഹം സിനിമാരംഗത്ത് എത്തിപ്പെടുന്നത്?
എ.ആര്‍.റഹ്മാന്‍ : നാടകങ്ങള്‍ക്ക് വേണ്ടി സംഗീതം ചെയ്താണ് അദ്ദേഹം തുടങ്ങുന്നത്. അവിടെ നിന്ന് സിനിമാരംഗത്തെത്തുകയായിരുന്നു. എന്റെ അച്ഛന്‍ നൂറിലധികം സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഏറെ തിരക്കുള്ളയാളായിരുന്നൂ അക്കാലത്ത്. ദിവസം ഏഴിലധികം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം റെക്കോര്‍ഡ് ചെയ്യുമായിരുന്നു.

ശരിയാണ്, അദ്ദേഹമാണ് എനിക്ക് സംഗീതത്തിന്റെ പാഠങ്ങള്‍ എന്നിലേക്ക് ആദ്യമുണര്‍ത്തുന്നത്. അതിനെക്കുറിച്ച് അത്ര കൃത്യമായി എനിക്കോര്‍മ്മയില്ല. എനിക്കന്ന് നാല് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

നസ്‌റീന്‍ മുന്നി കബീര്‍ : എവിടെയാണ് നിങ്ങള്‍ ജനിച്ചത്.
എ.ആര്‍.റഹ്മാന്‍ : ചെന്നൈയിലെ പുതുപേട്ടയിലുള്ള മൗണ്ട് റോഡിലെ ഒരു വാടകവീട്ടിലാണ് എന്റെ കുടുംബം താമസിച്ചിരുന്നത്. അവിടെയാണ് ജനനം. 1967 ജനുവരി 6-ന് രാവിലെ 5.50-ന്. അതൊരു വെള്ളിയാഴ്ചയായിരുന്നു. പ്രസവസമയത്ത് ആയയൊന്നും ഉണ്ടായിരുന്നില്ല. എന്റെ അമ്മൂമ്മയും അച്ഛനും മാത്രമായിരുന്നൂ അമ്മയ്‌ക്കൊപ്പം ആ സമയം.

എന്റെ അച്ഛന്‍ ഏറെ സന്തുഷ്ടനായിരുന്നൂ, കുടുംബത്തിലെ ആദ്യത്തെ ആണ്‍തരി ഞാന്‍ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. നിങ്ങള്‍ക്കറിയാം ഇന്ത്യന്‍ കുടുംബങ്ങളില്‍ ഭൂരിപക്ഷവും ആണ്‍കുട്ടി ജനിക്കാണമെന്ന് ആഗ്രഹിക്കുന്നവരാണ്.

നാല് വയസ്സ് വരെ ഉദരസംബന്ധമായ രോഗങ്ങള്‍ കാരണം ഞാന്‍ ഏറെ വിഷമിച്ചിരുന്നു. ഞാന്‍ ഒരു ദുര്‍ബലനായ കുട്ടിയായിരുന്നു.

നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങള്‍ എങ്ങനെയുള്ള കുട്ടിയായിരുന്നുവെന്ന് നിങ്ങളുടെ അമ്മ നിങ്ങളോട് പിന്നീട് പറഞ്ഞിട്ടുണ്ടോ?
എ.ആര്‍.റഹ്മാന്‍ : ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായിരുന്നൂ ഞാനെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കള്‍ കുറവായിരുന്നു. എല്ലാ സമയവും വീട്ടില്‍ ഞാന്‍ തനിച്ചിരിക്കുമായിരുന്നു. എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ ഞാന്‍ വാതിലടച്ചിരുന്ന് മണിക്കൂറുകളോളം ഹാര്‍മോണിയം വായിച്ചിരുന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

ഞാന്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍ ചെന്നൈയ്ക്കടുത്തായുള്ള ത്യഗരാജനഗറില്‍ ഹബീബുള്ള റോഡില്‍ സ്വന്തമായൊരു വീടെടുത്തു. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഞങ്ങള്‍ അങ്ങോട്ടേക്ക് താമസം മാറി. ഏകദേശം 20 വര്‍ഷത്തോളം ഞങ്ങള്‍ അവിടെ താമസിച്ചു. 1967 തൊട്ട് 1987 വരെ. മുത്തശ്ശിയും മുത്തച്ഛനും ഏറെ സ്‌നേഹത്തോട് കൂടിയാണ് ഞങ്ങളെ വളര്‍ത്തിയത്.

എനിക്ക് മൂന്ന് സഹോദരിമാരാണുള്ളത്. മൂത്തവള്‍ റൈഹാന, അവളും കമ്പോസര്‍ ആണ്. അവളുടെ മകന്‍ പ്രകാശ് ദക്ഷിണേന്ത്യന്‍ സിനിമസംഗീതരംഗത്ത് ഏറെ പ്രശസ്തനാണ്. ഫാത്തിമ, ഇഷ്‌റത്ത് എന്നിവരാണ് മറ്റ് രണ്ട് പേര്‍ . ഞാന്‍ ചെന്നൈയില്‍ തുടങ്ങിയ കെഎം മ്യൂസിക് കണ്‍സെര്‍വേറ്ററി എന്ന സംഗീതസ്‌കൂളിന്റെ ഡയറക്ടറാണ് ഫാത്തിമ. ഇഷ്‌റത്ത് ഗായികയാണ്. അവള്‍ക്ക് സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ ഉണ്ട്. ഒരു ദിവസം എല്ലാവരും ചേര്‍ന്ന് ഒരു സംഗീതആല്‍ബം പുറത്തിറക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്.

സഹോദരിമാരാണ് അച്ഛന്റെ മരണം സൃഷ്ടിച്ച വലിയ ശൂന്യതയില്‍ നിന്ന് എന്നെ സാന്ത്വനപൂര്‍വ്വം കൈപിടിച്ചുയര്‍ത്തിയത്. ഇപ്പോഴും അവര്‍ എന്നെ ഏറെ സ്‌നേഹിക്കുന്നു. ഞാന്‍ അവരേയും.