Monday, 16 January 2012

കലോത്സവവിജയികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന രീതി മാറ്റണം- യേശുദാസ്

തൃശ്ശൂര്‍: രക്ഷിതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും മാധ്യമങ്ങള്‍ക്കും യേശുദാസിന്റെ രൂക്ഷവിമര്‍ശം. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യവെ മേളയിലെ ദുഷ്പ്രവണതകള്‍ക്കെതിരെയായിരുന്നു ഗാനഗന്ധര്‍വ്വന്റെ വാക്ശരങ്ങള്‍. കലോത്സവങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് യേശുദാസ് നിര്‍ദ്ദേശിച്ചു. കലോത്സവത്തില്‍ താന്‍ വിജയിയാപ്പോള്‍ സര്‍ട്ടിഫിക്കറ്റുപോലും കിട്ടിയില്ല. ടി.സി.യും കൊണ്ടാണ് താന്‍ മ്യൂസിക്ക് അക്കാദമിയില്‍ പഠിക്കാന്‍ പോയത്.
കലോത്സവത്തിന് തന്നെ കൊണ്ടുപോയത് അച്ഛനമ്മമാരോ അമ്മാവന്‍മാരോ അല്ല. അധ്യാപകരാണ് അന്ന് കൊണ്ടുപോവുക. ബെഞ്ചില്‍ കിടന്നുറങ്ങി, സൗകര്യങ്ങള്‍ ഇല്ലാതെയാണ് അന്നൊക്കെ പങ്കാളിയായത്. സൗകര്യം മാത്രം കിട്ടുന്ന ഇക്കാലത്ത് ഉല്‍സവമാണ് നടക്കുന്നത്. ആ ഉല്‍സവത്തിന് പേരുദോഷം വരുത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരാജയപ്പെട്ടവര്‍ എന്താണ് തന്റെ കുറവെന്ന് മനസ്സിലാക്കണം. അത് നികത്താന്‍ ശ്രമിക്കണം. ഒരു കലോത്സവത്തില്‍ തനിക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. പക്ഷേ കുറവ് പരിഹരിക്കാന്‍ താന്‍ ശ്രമിച്ചു. ഇപ്പോഴും അത് തുടരുന്നു.

പരാജയപ്പെട്ടാലേ കുറവുകള്‍ മനസ്സിലാക്കൂ. വീട്ടില്‍ ഭക്ഷണം ഉള്ളതുകൊണ്ട് കുട്ടിക്ക് വിശപ്പില്ല. വിശപ്പ് കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കണം. അപ്പോള്‍ രുചിയുണ്ടാകും. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് കാണിച്ച് വീര്‍പ്പിച്ച് നിര്‍ത്തിയിട്ട് കാര്യമില്ല. അത് നിലനില്‍ക്കുകയുമില്ല.
കലയെ വളര്‍ത്തുന്നതിനേക്കാള്‍ കുട്ടിയെ വക്രഗതി പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജഡ്ജിമാര്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് എല്ലാവരും അംഗീകരിക്കണം. കാര്യങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ ഇടയാക്കരുത്. സമ്മാനം കിട്ടുന്ന മറ്റൊരാളിന്റെ കുട്ടിയെ അംഗീകരിക്കാന്‍ നാം പഠിക്കണം. നന്നായി പാടാത്തത് തന്റെ മകനാണെങ്കില്‍ കൂടി അവനെ മാറ്റിനിര്‍ത്താന്‍ ജഡ്ജിമാരും ശ്രദ്ധിക്കണം. അവര്‍ ധര്‍മ്മം പുലര്‍ത്തണം.
തോറ്റവരെ പിടിച്ചുനിര്‍ത്തി കുത്തിക്കുത്തിച്ചോദിച്ച് കുഴപ്പമുണ്ടാക്കി ചൂടുവാര്‍ത്തയുണ്ടാക്കാന്‍ മാധ്യമങ്ങളും ശ്രമിക്കരുത്. കലോല്‍സവത്തെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മേളയാക്കാനും ശ്രമിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അധ്യാപകരുടെ ശമ്പളത്തില്‍ കാലോചിതമായ വര്‍ധന വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ ആദ്യമായി സിനിമയില്‍ പാടിയ ജാതിഭേദം മതദ്വേഷം... എന്ന ഗാനവും ദൈവസ്‌നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ... എന്ന ഗാനവും അദ്ദേഹം ആലപിച്ചു.

No comments:

Post a Comment