Wednesday, 12 October 2011

മേഘാട്രോപിക്‌സ് ഭ്രമണപഥത്തില്‍

ചെന്നൈ: നാല് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി. 18 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. കാലാവസ്ഥാ പഠന മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഇന്ത്യ-ഫ്രഞ്ച് സംയുക്തസംരംഭമായ മേഘാട്രോപിക്‌സ് ആണ് പി.എസ്.എല്‍.വി. 18 താത്കാലിക ഭ്രമണപഥത്തിലെത്തിച്ച മുഖ്യ ഉപഗ്രഹം.

ഫ്രഞ്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സി.എന്‍.ഇ.എസും ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ.യും സംയുക്തമായി വികസിപ്പിച്ചെടുത്ത മേഘയില്‍ മുഖ്യമായും നാല് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ മദ്രാസ് മഴയുടെയും മേഘങ്ങളുടെയും ഗതിവിഗതികളും സഫിര്‍ ഈര്‍പ്പത്തിന്റെ ഉള്ളുകള്ളികളും സ്‌ക്രാബ് ഊര്‍ജ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. മഴമേഘങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനത്തിലൂടെ കാലവര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുമൊക്കെ കുറെക്കൂടി കൃത്യതയോടെ പ്രവചിക്കാനാവുമെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

1000 കിലോഗ്രാം ഭാരമുള്ള മേഘാട്രോപിക്‌സും 42 കിലോഗ്രാം മൊത്തം ഭാരം വരുന്ന മൂന്നു ചെറുഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വി സി 18 ലുണ്ടായിരുന്നത്. എസ്.ആര്‍.എം യൂണിയവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച എസ്ആര്‍എംസാറ്റ്(10.9 കിലോഗ്രാം ഭാരം) ഐ.ഐ.ടി.പി കാണ്‍പൂരിന്റെ ജുഗുനു(മൂന്നു കിലോഗ്രാം) ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസ്സല്‍സാറ്റ്(28.7 കിലോഗ്രാം) എന്നിവയാണ് മെഘാട്രോപ്ക്‌സിന് പുറമേ പി.സി.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കൃത്യമായ സമയത്ത് തന്നെ 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മേഘാട്രോപിക്‌സിനെയും ചെറുഉപഗ്രഹങ്ങളേയും പി.എസ്.എല്‍.വി സി 18 എത്തിച്ചു. നിശ്ചയിച്ചതില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് മാറ്റമുണ്ടായതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഈ അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും മറ്റ് പ്രധാന ശാസ്ത്രജ്ഞന്മാരും തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ എന്നിവരും ബഹിരാകാശ കേന്ദ്രത്തില്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment