Tuesday, 14 August 2012

അങ്കക്കലിയുടെ കൊക്കരക്കോ

കൊക്കൊക്കോ കോ...വിരിഞ്ഞ നെഞ്ചും ഉയര്‍ത്തിപ്പിടിച്ച തലയുമായി കാകന്‍ നീട്ടിയൊന്നു കൂകി. അതുകേട്ടതോടെ മൂലാന് കലിയിളകി. ചിറകും തൂവലും വിടര്‍ത്തി ഒറ്റക്കുതിപ്പ്. കാലില്‍ കയര്‍കെട്ടി ആഴത്തില്‍ കുഴിച്ചിട്ട ഇരുമ്പുകുറ്റിയും പറിച്ച് നേരെ കാകന് മുന്നില്‍ . പിന്നെ കണ്ടത് പൊരിഞ്ഞ അങ്കം. പരസ്പരം കൊത്തിക്കീറുന്നതിനിടയില്‍ ഉണ്ണിക്കുട്ടി ചാടിവീണ് രണ്ടിനെയും പിടിച്ചുമാറ്റി. ഇതാണ് നായാടിപ്പാറ കാവില്‍കൊടക്കാട്ട് ഉണ്ണിക്കുട്ടിയുടെ അങ്കച്ചേകവന്‍മാര്‍. അമ്പതോളം അങ്കക്കോഴികള്‍.. വീടിനോട് ചേര്‍ന്ന് വലയിട്ടുതിരിച്ച സ്ഥലത്ത് തലയുയര്‍ത്തിപ്പിടിച്ച് റോന്തുചുറ്റുന്ന പടയാളികള്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരനായ ഉണ്ണിക്കൃഷ്ണന്‍ എന്ന ഉണ്ണിക്കുട്ടിക്ക് ആദ്യം അങ്കക്കോഴികള്‍ ഒരു കൗതുകമായിരുന്നു. പിന്നെ ഒരു ആവേശമായി. ഇപ്പോള്‍ ജീവിതവും. 
എന്തൊക്കെയായാലും കോഴിയല്ലേ എന്നുപറഞ്ഞ് ചെറുതാക്കണ്ട. വെറും കോഴികളല്ല ഇവര്‍. പറയുന്ന വിലകൊടുത്ത് ഇവരില്‍ ഓരോരുത്തരെയും വാങ്ങാന്‍ കേരളത്തിനകത്തും പുറത്തും ആളുകളുണ്ട്. നാല് പോരില്‍ ജയിച്ചവനാണ് ചുവപ്പും കറുപ്പും നിറംകലര്‍ന്ന കാകന്‍. മൂലാനും ഒട്ടും മോശക്കാരനല്ല. മൂന്ന് പോരില്‍ ജയിച്ചിട്ടുണ്ട്. അസീല്‍, പൊന്‍ഡ്രം തുടങ്ങിയവന്‍മാരൊക്കെ ഒന്നിനൊന്ന് കേമന്‍മാര്‍. ഈ പേരുകളൊക്കെ കോഴിയങ്കക്കാരുടെ സാങ്കേതികഭാഷയാണ്. നിറവും രൂപവും നോക്കിയാണ് പേരിടല്‍. നല്ല അങ്കക്കോഴികള്‍ക്ക് ചില ലക്ഷണങ്ങളൊക്കെയുണ്ട്. കൊക്കിന് നീളം വളരെ കുറവായിരിക്കും. അറ്റം കൂര്‍ത്ത് തത്തമ്മയുടേതുപോലെ വളഞ്ഞിരിക്കും. നീണ്ട വാല്. ഇത് പലപ്പോഴും ഒരു മീറ്ററോളം നീളം കാണും. നല്ല വേട്ടനായുടെ ശൗര്യം. ഒന്നോ രണ്ടോ അങ്കത്തില്‍ വിജയിക്കുകകൂടി ചെയ്താല്‍ 35,000, 40,000 രൂപവരെ വിലനല്‍കാന്‍ ആളുകളുണ്ട്. കേരളത്തിന് പുറത്താണ് കോഴിപ്പോര് അധികവും നടക്കുന്നത്. അങ്കത്തിന്റെ സീസണായാല്‍ ഉണ്ണിക്കുട്ടിയുടെ ഫോണിന് വിശ്രമമില്ല.
അങ്കക്കോഴികളുടെ സ്വഭാവവും സാധാരണ കോഴികളുടേതല്ല. വേട്ടനായ്ക്കളുടേതാണ്. പോരുതുടങ്ങിയാല്‍ ഏതെങ്കിലും ഒന്ന് ചത്ത്മലയ്ക്കും വരെ അത് തുടരും. അത്രയ്ക്കും പകയാണ്. ഒരു വയസ്സുള്ള കോഴികളെയാണ് പോരിനിറക്കുക. 
ജോക്കി(പരിശീലകന്‍)യുടെ കീഴില്‍ കുറേക്കാലം പരിശീലനമുണ്ട്. വെള്ളത്തില്‍ നിന്നാണ് പരിശീലനം തുടങ്ങുക. പിന്നെ കരയിലേക്ക്. കുറേക്കാലം ഇരുട്ടറവാസം. അതുംകൂടിക്കഴിഞ്ഞ് പുറത്തിറക്കിയാല്‍ ഒന്നാംതരം അങ്കച്ചേകവനായിട്ടുണ്ടാകും. കണ്ണുകളില്‍ പോലും ക്രൂരത തളംകെട്ടിക്കിടക്കും. ആന്ധ്ര, കര്‍ണാടക, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് നല്ല ഇനങ്ങളുടെ കുഞ്ഞുങ്ങളെ ഉണ്ണിക്കുട്ടി കൊണ്ടുവരിക. പിന്നെ സ്വന്തം ഫാമില്‍ ബ്രീഡ് ചെയ്‌തെടുക്കും. 
കമ്പം, മണിച്ചോളം, പച്ചച്ചോളം, മുത്താറി തുടങ്ങിയവയൊക്കെയാണ് പ്രധാന ഭക്ഷണം. കാല്‍സ്യം പ്രോട്ടീന്‍, സമയാസമയങ്ങളില്‍ കുത്തിവെപ്പ് എന്നിവയുമുണ്ട്. അങ്കത്തിനൊരുങ്ങുമ്പോള്‍ മെനു വേറെയാണ്. പറഞ്ഞു തീരുംമുമ്പേ...കോ...താക്കീതിന്റെ സ്വരത്തില്‍ ഒരു മുരളല്‍.. ഒരു ചേകവന്‍ കൊത്തിത്തിന്നുന്നതിനിടയില്‍ മറ്റേയാളുടെ അധികാരപരിധിക്കുള്ളിലേക്ക് കയറിയതാണ്. അപ്പോഴേക്കും രണ്ടുപേരും തലനീട്ടി ചിറകുവിടര്‍ത്തി യുദ്ധത്തിനൊരുങ്ങി. ഉണ്ണിക്കുട്ടി ഓടിയെത്തി ഒന്നിനെ പിടിച്ചുമാറ്റി. ഇല്ലെങ്കില്‍ ഏതെങ്കിലും ഒന്നേ ബാക്കിയുണ്ടാവൂ.

No comments:

Post a Comment