ഇന്ത്യ എന്നു കേട്ടാല്‍ വിദേശികള്‍ക്ക് ആദ്യം ഓര്‍മവരിക ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെയും, തുമ്പിക്കൈ ചുഴറ്റി ചന്തത്തില്‍ നടക്കുന്ന ആനകളെയും, പ്രതാപികളെങ്കിലും ബുദ്ധി കുറവായ മഹാരാജാക്കന്മാരെയുമാണത്രേ. നമ്മെ ഭരിച്ച വെള്ളക്കാരായ 'സാഹബു'മാരാണ് ഇന്ത്യയുടെ ഈ ചിത്രം മറുനാടുകളില്‍ വരച്ചുവെച്ചത്. പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖപ്പാമ്പിനെ കാണുകയെന്നത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുന്നവരാണ് ഇന്നാട്ടിലേക്ക് വരുന്ന വിദേശസഞ്ചാരികള്‍ ഏറിയകൂറും. അതിന്റെ ഊറയ്ക്കിട്ട തോലോ സ്റ്റഫ്‌ചെയ്ത മൂര്‍ഖപ്പാമ്പിനെത്തന്നെയോ ഇന്ത്യയുടെ ഓര്‍മയ്ക്കായി കൂടെ കൊണ്ടുപോകാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പറഞ്ഞ വില കിട്ടുന്നതിനാല്‍ ഈ കുടില്‍വ്യവസായം ഇന്ത്യയില്‍ ദിനംപ്രതി അഭിവൃദ്ധിപ്പെട്ടുവരുന്നു. ഫലമോ? ആയിരക്കണക്കില്‍ മൂര്‍ഖപ്പാമ്പുകളെ നമ്മുടെ പുത്തന്‍ ജനമേജയന്മാര്‍ ആണ്ടുതോറും കൊന്നൊടുക്കുന്നു.
മതേതിഹാസങ്ങളിലൂടെ മൂര്‍ഖപ്പാമ്പ് അനിതരസാധാരണമായ ഒരു സ്ഥാനം ഹിന്ദുക്കളുടെ ഇടയില്‍ സമ്പാദിച്ചുവെച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് എന്റെ തറവാട്ടിലെ ഒരു കാരണവര്‍ ഫണത്തിന്മേല്‍ കുരു (പരു) വന്ന ഒരു സര്‍പ്പത്തെ വീട്ടില്‍ കൊണ്ടുവന്നു ചികിത്സിച്ചു ഭേദപ്പെടുത്തിയത്രേ. ഇതില്‍ സന്തുഷ്ടനായ ആ പാമ്പുകാരണവര്‍ എന്റെ തറവാട്ടിലുണ്ടാവുന്ന ഒരാള്‍ക്കും വിഷം തീണ്ടില്ലെന്നു വരം കൊടുത്തു. ഈ ഉറപ്പ് ആ നല്ലവനായ പാമ്പുകാരണവരുടെ അനന്തിരവന്മാര്‍ പലതവണ ലംഘിച്ചതായി എനിക്കറിയാം. അല്ലെങ്കില്‍, മരുമക്കളുണ്ടോ ഇക്കാലത്ത് അമ്മാമന്മാരെ അനുസരിക്കുന്നു?
ലോകത്തിലാകെ പന്ത്രണ്ടു ജാതി മൂര്‍ഖപ്പാമ്പുകളുള്ളതില്‍ നാലുപേരേ ഇന്ത്യയിലുള്ളൂ: മൂന്നു ജാതി മൂര്‍ഖപ്പാമ്പുകളും കരിനാടനും. സര്‍പ്പങ്ങളുടെ നാടെന്ന ബഹുമതി ഭാരതം നേടിയിട്ടുണ്ടെങ്കിലും ഏഴു ജാതി സര്‍പ്പങ്ങളുള്ള 'ഇരുണ്ട വന്‍കര'യ്ക്കല്ലേ ആ സ്ഥാനം നല്‍കേണ്ടത് എന്ന് ആരും ചോദിച്ചുപോകും. സെലിബിസ്‌കാരനാണ് ഇനിയൊരു പുള്ളി. മൂര്‍ഖന്‍, മൂര്‍ക്കന്‍, മൂര്‍ഖപ്പാമ്പ് എന്നിവയ്ക്കു പുറമെ സര്‍പ്പം, നാഗം, നാഗപ്പാമ്പ്, നല്ല നാഗം, നല്ല പാമ്പ്, പുല്ലാനി, പുല്ലാഞ്ഞി, വെമ്പാല എന്നീ പേരുകള്‍ കേരളത്തില്‍ മൂര്‍ഖനു നടപ്പിലുണ്ട്. നജാ നജാ എന്ന മൂര്‍ഖന്റെ സാങ്കേതികനാമത്തിന്റെ ഉറവിടം നാഗം എന്ന സംസ്‌കൃതപദമല്ല, 'നയാ' എന്ന സിംഹളനാമമാണത്രേ.
എങ്ങനെ തിരിച്ചറിയാം?
കഴിഞ്ഞ ആറേഴു കൊല്ലങ്ങളിലായി ധാരാളം മൂര്‍ഖപ്പാമ്പുകളെ ശേഖരിക്കാനും നിരീക്ഷിക്കാനും നാലെണ്ണത്തെ വളര്‍ത്താനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. നല്ലപോലെ വളര്‍ന്നാല്‍ ആറരയടി വരെ എത്തുമെങ്കിലും കേരളക്കരയില്‍ നാലര- അഞ്ച് അടിയിലധികം വരുന്ന മൂര്‍ഖന്മാരെ കണ്ടിട്ടില്ല. നീണ്ടു മെലിഞ്ഞ ശരീരപ്രകൃതിയാണ് മൂര്‍ഖന് (ചിത്രം 16). നിറത്തെ സംബന്ധിച്ചിടത്തോളം ഇത്രയധികം തമ്മില്‍ തമ്മില്‍ വ്യത്യാസം കാണിക്കുന്ന വിഷപ്പാമ്പുകള്‍ ചുരുങ്ങും. ഡക്കാന്‍ പീഠഭൂമിയിലെ കറുത്തമണ്ണില്‍ മൂര്‍ഖന്റെ നിറം കറുപ്പാണ്. കേരളത്തില്‍ മഞ്ഞയിനവും കറുത്തതരവുമാണ് പ്രധാനം. മഞ്ഞ ഇനത്തെ പുല്ലാനി (ഞ്ഞി) എന്നും കറുത്ത വകയെ കരിമൂര്‍ഖനെന്നും കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വിളിക്കുന്നു. ഖാസിക്കുന്നുകള്‍, ബര്‍മ്മ, സയാം എന്നിവിടങ്ങളിലെ മൂര്‍ഖന്മാര്‍ക്കു പച്ചയോ നീലയോ ആണ് നിറം. സിലോണിലെ നാഷനല്‍ മ്യൂസിയങ്ങളുടെ ഡയറക്ടറും പ്രസിദ്ധ സര്‍പ്പശാസ്ത്രജ്ഞനുമായ ഡോ.ഡെറാണിയാഗാലയുടെ ആവശ്യപ്രകാരം, കേരളക്കരയിലെ മൂര്‍ഖന്മാരെക്കുറിച്ചു ഞാന്‍ നടത്തിയ പഠനത്തില്‍നിന്ന്, നൂറിന്ന് പത്ത് എന്ന തോതില്‍ മാത്രമേ കരിമൂര്‍ഖന്മാര്‍ കേരളത്തിലുള്ളു എന്നു വ്യക്തമാവുകയുണ്ടായി. കരിമൂര്‍ഖന്മാരെയും പുല്ലാനിമൂര്‍ഖന്മാരെയും അനുസ്മരിപ്പിക്കുന്ന ചേരകള്‍ അതാതു പ്രദേശങ്ങളിലുണ്ടെന്നും, ആളെ കളിപ്പിക്കുന്നതില്‍ വിദഗ്ധമാം വിധം അവ വിജയിക്കാറുണ്ടെന്നും അനുഭവത്തില്‍ നിന്നു പറയാന്‍ കഴിയും. മൂര്‍ഖനെപ്പോലെ ചേരയും നിലത്തുനിന്ന് ഒന്നൊന്നരയടി ഉയരം പൊന്തി കഴുത്ത് അല്‍പം വികസിപ്പിച്ച് നാവു നീട്ടിക്കൊണ്ട് ചീറ്റിനില്‍ക്കും. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മൂര്‍ഖനാണെന്നേ തോന്നൂ. സൂക്ഷിച്ചുനോക്കിയാല്‍ മാത്രമല്ലേ ഫണം ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയൂ? മൂര്‍ഖന്റെ നിറത്തിനു പ്രായത്തിനനുസരിച്ച് മാറ്റംവരിക അസാധാരണമല്ല. ഉറയൂരേണ്ട കാലമായാല്‍ ദേഹത്തിന് ആകപ്പാടെ കറുപ്പുനിറം ബാധിച്ചപോലെ തോന്നും. മഞ്ഞനിറമുള്ള പുല്ലാനികളെ അപ്പോള്‍ കണ്ട് കരിമൂര്‍ഖന്‍ എന്നു തെറ്റിദ്ധരിച്ചാല്‍ അത്ഭുതമില്ല. മാസത്തില്‍ ഒന്നെന്ന തോതിലാണ് മൂര്‍ഖന്‍ തന്റെ കുപ്പായം അഴിച്ചുമാറ്റുന്നത്. കൂട്ടിലിട്ടടച്ച ഉടനെയാണെങ്കില്‍ ഉറയൂരാന്‍ രണ്ടുമൂന്നു മാസം പിടിച്ചെന്നുവരാം.
നല്ല പത്തിയുള്ള മറ്റൊരു പാമ്പും നാട്ടുമ്പുറങ്ങളില്‍ ഇല്ലാത്തതിനാല്‍ ഫണമുണ്ടോ ഇല്ലയോ എന്നു നോക്കി മൂര്‍ഖനെ തിരിച്ചറിയാന്‍ കഴിയും. പേടിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്താല്‍ മൂര്‍ഖന്‍ ഫണം വിരുത്തും. കഴുത്തിലെ നീളമേറിയ വാരിയെല്ലുകള്‍ വിലങ്ങനെ വിടര്‍ത്തി വെയ്ക്കുമ്പോള്‍ ഉളവാകുന്നതാണ് ഫണം. ഫണം വിടര്‍ന്നാല്‍ അതിന്മേല്‍ കറുത്ത ഒരു ഇരട്ടക്കണ്ണട അടയാളം കാണാം. ചാവുമ്പോള്‍ പൂട്ടുന്നതിനാല്‍ ചത്ത പാമ്പില്‍ പത്തി വ്യക്തമല്ല. എങ്കിലും ഫണത്തിന്റെ സ്ഥാനത്ത് തൊലി അയഞ്ഞിരിക്കുന്നതായും, കണ്ണട അടയാളത്തിന്റെ സ്ഥാനത്ത് കറുത്തപാടുകളുള്ളതായും, സൂക്ഷിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. ഇരട്ടക്കണ്ണട അടയാളമുള്ള തരമേ എന്റെ അറിവില്‍ പെട്ടിടത്തോളം കേരളത്തിലുള്ളൂ. എന്നെഴുതിയതുപോലെ ഒറ്റക്കണ്ണട അടയാളം മാത്രമുള്ള ഇനത്തെ ഇന്ത്യയില്‍ ബംഗാള്‍, ആസ്സാം, നാഗഭൂമി എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. തൃശ്ശൂരിനടുത്ത് ചില ഭാഗങ്ങളില്‍ ഒറ്റക്കണ്ണടക്കാരന്‍ മൂര്‍ഖനുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ കിട്ടാതെ ഒന്നും പറയാന്‍ വയ്യ. പത്തിയുടെ വലിപ്പത്തെ ആസ്പദിച്ച് മൂര്‍ഖപ്പാമ്പുകളെ ഒറ്റപ്പത്തിയായും ഇരട്ടപ്പത്തിയായും വ്യവഹരിക്കുക പതിവുണ്ട്. സാധാരണഗതിയില്‍ ഫണം കഴുത്തിന്റെ രണ്ടുഭാഗത്തും ഒരേപോലെ വികസിച്ചുനില്‍ക്കും. പാമ്പിനെ പത്തി വിടര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ശത്രു ഏതെങ്കിലും ഒരു വശത്താണെങ്കില്‍ ആ വശത്തെ പത്തി കൂടുതല്‍ വികസിച്ചുവെന്നും മറുവശത്തേത് ഏറെക്കുറെ വിടരാതിരുന്നുവെന്നും വരും. ഇതു രണ്ടും ഒരേ പാമ്പില്‍ സംഭവിക്കാമെന്നിരിക്കെ ഒറ്റപ്പത്തി, ഇരട്ടപ്പത്തി എന്നിങ്ങനെ മൂര്‍ഖന്മാരെ രണ്ടായി തിരിക്കുന്നതിന് അര്‍ത്ഥമില്ലല്ലോ. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മൂര്‍ഖന്മാര്‍ക്കു ഫണത്തിന്മേല്‍ കണ്ണട അടയാളമേ ഇല്ല! കണ്ണട അടയാളത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ മൂന്നു ജാതികളായി ഡെറാണിയാഗാലയെപ്പോലുള്ള സര്‍പ്പശാസ്ത്രജ്ഞന്മാര്‍ കണക്കാക്കുന്നു. ഇരട്ടക്കണ്ണടക്കാരനു നജാ നജാ എന്നും ഒറ്റക്കണ്ണടക്കാരനു നജാ കാവുതിയ എന്നും നജാ ഓക്‌സിയാന എന്നും പേരിട്ടിരിക്കുന്നു. മിക്ക സര്‍പ്പശാസ്ത്രജ്ഞന്മാരും ഈ മൂന്നു തരങ്ങളെയും നജാ നജാ ജാതിയുടെ ഉപജാതികളായാണ് കണക്കാക്കുന്നത്. പുതിയ നാമകരണ സമ്പ്രദായപ്രകാരം നമ്മുടെ നാട്ടിലെ മൂര്‍ഖന്റെ മുഴുവന്‍ പേര്‍ നജാ നജാ മദ്രാസിയന്‍സിസ് എന്നാണ്. കേരളം വന്നിട്ടും 'മദ്രാസി' എന്ന പേര്‍ നമുക്കാവാമെങ്കില്‍ നമ്മുടെ പ്രധാനപ്പെട്ട പാമ്പിനെ എന്തുകൊണ്ട് 'മദ്രാസിയന്‍സിസ്' എന്നു വിളിച്ചുകൂടാ?
ഫണത്തിന്റെ കാര്യം പാമ്പിനെ പരിശോധിച്ചാല്‍ വ്യക്തമല്ലെന്നു വരികില്‍ മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് നോക്കുക (ചിത്രം 17). മൂര്‍ഖനാണെങ്കില്‍ ആ ഷീല്‍ഡിനു സാമാന്യം വലിപ്പമുണ്ടാകും; കൂടാതെ കണ്ണിനെയും മൂക്കിനെയും അത് ഒരേപോലെ സ്പര്‍ശിക്കുകയും ചെയ്യും. എങ്കിലും കീഴ്ച്ചുണ്ടില്‍ നാലാമത്തെയും അഞ്ചാമത്തെയും ഷീല്‍ഡുകള്‍ക്കിടയില്‍, ത്രികോണാകൃതിയില്‍ മടങ്ങിയ ഒരു ചെറുഷീല്‍ഡുണ്ടോ എന്നു നോക്കിയിട്ടു മതി മൂര്‍ഖന്‍ എന്നു വിധിയെഴുതാന്‍. പവിഴപ്പാമ്പുകളിലും മേല്‍ച്ചുണ്ടില്‍ മൂന്നാമത്തെ ഷീല്‍ഡ് കണ്ണിനേയും മൂക്കിനേയും തൊടുന്നു എന്നതു തന്നെ കാരണം. വാല്‍ ഷീല്‍ഡുകള്‍ മൂര്‍ഖനു രണ്ടുവരിയിലാണെന്ന കാര്യവും ഓര്‍മിക്കുക. അടിഭാഗം വൃത്തികെട്ട വെളുപ്പോ മഞ്ഞയോ ആകുന്നു. തവിട്ടുനിറം കലര്‍ന്നതോ കറുപ്പുഛായ ഉള്ളതോ ആയ ധാരാളം കൊച്ചു പാടുകള്‍ അടിഭാഗത്തു കാണാം. കഴുത്തിനു താഴെ കറുത്തുതടിച്ച രണ്ടോമൂന്നോ വരകള്‍ നമ്മുടെ നാടന്‍ മൂര്‍ഖന്മാര്‍ക്കുണ്ട്. ഫണത്തിന്മേല്‍ പുറത്ത് ഉള്ളതുപോലെ അകത്ത് അവയുടെ സ്ഥാനത്തുതന്നെ രണ്ടു കറുത്ത പുള്ളികള്‍ ഇരട്ടക്കണ്ണട അടയാളമുള്ള സര്‍പ്പങ്ങള്‍ക്കെല്ലാം കാണാം. ഇരട്ടക്കണ്ണട അടയാളത്തെ സംബന്ധിച്ചിടത്തോളം ഒരേ പ്രദേശത്തുള്ള മൂര്‍ഖന്മാര്‍ തമ്മില്‍തന്നെ എത്ര വ്യത്യാസമുണ്ടെന്നോ! ചില മൂര്‍ഖന്മാര്‍ക്കു കണ്ണിനു പിറകിലായി കണ്ണട അടയാളത്തിനു മീതെ രണ്ടോ അതില്‍ കൂടുതലോ പുള്ളികള്‍ കണ്ടെന്നു വരും.
എവിടെയെല്ലാം കാണാം?
നമ്മുടെ നാടന്‍മൂര്‍ഖന്റെ അടുത്തതും അകന്നതുമായ ബന്ധുക്കളെ സിലോണ്‍, പാകിസ്താന്‍, നേപ്പാള്‍, ബര്‍മ്മ, മലേഷ്യ, ചൈന, സയാം, അന്തമാന്‍ എന്നിവിടങ്ങളില്‍ കാണാം. എവിടെയും കേറി പാര്‍പ്പുറപ്പിക്കാന്‍ മൂര്‍ഖനു സങ്കോചമില്ല. മലങ്കാടുകള്‍ തൊട്ടു തിക്കുംതിരക്കും നിറഞ്ഞ നഗരമധ്യങ്ങള്‍ വരെ മൂര്‍ഖന്റെ സങ്കേതങ്ങളാകുന്നു. വേനല്‍ക്കാലത്തു കലശലായ ദാഹം അനുഭവപ്പെടുന്നതു നിമിത്തം വെള്ളം ധാരാളം ലഭിക്കുന്ന പ്രദേശങ്ങളോട് ഇവയ്ക്കു ഇഷ്ടം കൂടും. കുളത്തിനടുത്തുവെച്ച് പാമ്പുകടിച്ചാല്‍ സാരമായി ഗണിക്കണമെന്ന പഴയ വിശ്വാസം ഈ ശാസ്ത്രസത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കുളിമുറിയിലേക്ക് ഉഷ്ണകാലത്ത് അവന്‍ കേറിവരുന്നതിന്റെയും കാരണം മറ്റൊന്നല്ല. വെള്ളം കുടിക്കാന്‍ കുളക്കടവിലെ പൊത്തുകളില്‍ നിന്ന് ഇവ ഇറങ്ങിവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വേണമെങ്കില്‍ അപ്പോള്‍ ഒരു കുളികൂടി പാസ്സാക്കുകയും ചെയ്യും. ചെറുവത്തൂരിനടുത്ത് ഒരു ഗ്രാമത്തില്‍ ഒരു വീട്ടിന്റെ മൂന്നാം നിലയില്‍ അടയ്ക്ക വെള്ളത്തിലിട്ടു വെച്ചിരുന്ന ഒരു കുട്ടുവത്തില്‍ ഒരു വിരുതന്‍ കേറി പാര്‍പ്പുറപ്പിച്ച സംഭവം വെളിക്കു വരികയുണ്ടായി. വേണ്ടിവന്നാല്‍ പുഴ നീന്തിക്കടക്കാന്‍കൂടി മൂര്‍ഖന്‍ മുതിരും. ഏകദേശം എഴുപതുകൊല്ലങ്ങള്‍ക്കു മുമ്പ്, വളപട്ടണം പുഴ നീന്തിക്കടക്കുന്ന സംരംഭത്തില്‍ ഒരു മൂര്‍ഖപ്പാമ്പിനെ കണ്ട കഥ ഒരു ദൃക്‌സാക്ഷി, പറയുകയുണ്ടായി. മൂന്നു കൊല്ലം മുമ്പു കേരളത്തില്‍ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അവ നീന്തി രക്ഷപ്പെടുന്നത് ആളുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിലും അപൂര്‍വമായി ഇവയെ കണ്ടിട്ടുള്ളതായി ചില പ്രകൃതിനിരീക്ഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വയലില്‍ എലി, പെരുച്ചാഴി, തവള എന്നിവയെ പിടിക്കാന്‍ ചേരയെപ്പോലെ മൂര്‍ഖനും വന്നുചേരും. ഇരയെ അന്വേഷിച്ചുതന്നെയാണ് വീട്ടിലേക്കും അവന്റെ വരവ്. ഇടിഞ്ഞുപൊളിഞ്ഞ കോട്ട, അമ്പലം, പള്ളി എന്നിവിടങ്ങളിലും ശ്മശാനങ്ങളിലും അവയുടെ തകൃതി തന്നെയാണെന്നു പറയാം. അഴിയെറിഞ്ഞതും വീതി കുറഞ്ഞതുമായ ശ്രീകോവിലിന്റെ ഇരുളടഞ്ഞ മൂലകളില്‍ അവ നിര്‍ബാധം ഇഴഞ്ഞു നടക്കുന്നത് ഒരു സാധാരണ സംഭവമാകുന്നു. നാരകപ്പുല്‍ത്തോട്ടത്തോട് ഇവയ്ക്കു വല്ല മമതയുമുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. ചിതല്‍പ്പുറ്റുകളില്‍ കേറിപ്പാര്‍ക്കാന്‍ ഇവ ഔത്സുക്യം കാണിക്കുന്നതിനാല്‍, കാട്ടിലായാലും നാട്ടിലായാലും ചിതല്‍പുറ്റുകളില്‍ അബദ്ധത്തില്‍ ചെന്നു ചവിട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.
മരത്തിന്മേല്‍ ഒരു വിഷമവും കൂടാതെ ഇവയ്ക്കു കേറാന്‍ കഴിയും. അതുകൊണ്ട് മരപ്പൊത്തില്‍ താമസമാക്കുന്നവയും കുറവല്ല. അഞ്ചുകൊല്ലം മുമ്പ് ദേവഗിരി കോളേജിനടുത്ത ഒരു പറമ്പിലെ പുളിമരപ്പൊത്തില്‍ സ്ഥിരം പാര്‍പ്പുകാരനായ ഒരു കൂറ്റന്‍ മൂര്‍ഖന്‍ ആ പറമ്പില്‍ പാര്‍ക്കുന്ന വിധവയ്ക്കു ഒടുങ്ങാത്ത മനഃക്ലേശത്തിന് കാരണമായി. സര്‍പ്പമല്ലേ, കൊന്നാല്‍ പാപമാണ്! പക്ഷേ എങ്ങനെ കൊല്ലാതിരിക്കും? രാത്രികാലത്തോ മറ്റോ അബദ്ധത്തില്‍ ചവിട്ടിയാല്‍ മരണമാണ് ഗതി. ആര്‍ നോക്കി നില്‍ക്കുന്നുണ്ടായാലും ശരി, ഒരു കൂസലുമില്ലാതെ പാമ്പ് മരത്തില്‍ കേറുകയും ഇറങ്ങുകയും ചെയ്യും. ഒടുവില്‍ ഒരു ദിവസം അവര്‍ മനംനൊന്ത് അതിനെ കശാപ്പുചെയ്യിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവത്രേ. അവര്‍ പറഞ്ഞതാണ്: മൂര്‍ഖന്‍ അതു കേള്‍ക്കേണ്ട താമസം, ഇറങ്ങി വന്ന് പത്തി വിരുത്തി ആടി. വായില്‍ നിന്നു വീണുപോയ തെറ്റിന് ആ വിധവ മാപ്പപേക്ഷിച്ചു. കാവുകളില്‍ നേര്‍ച്ചകള്‍ നേര്‍ന്നു. ഇനിയൊരിക്കലും തന്റെ കണ്‍മുമ്പില്‍ കണ്ടുപോകരുതെന്ന് താക്കീതും ചെയ്തു. മൂര്‍ഖന്‍ ഇഴഞ്ഞുപോയി. പ്രാര്‍ഥന ഫലിച്ചു! പിന്നീടൊരിക്കലും അവന്‍ അങ്ങോട്ടു കടക്കുകയുണ്ടായില്ല. എന്റെ പക്കലുള്ള ആ മൂര്‍ഖന്റെ വലിയ ശവശരീരം കണ്ടാല്‍ അവര്‍ തിരിച്ചറിയുമോ, ആവോ!!
മൂര്‍ഖന്റെ പക
മൂര്‍ഖപ്പാമ്പിനു പകയുണ്ടെന്ന രൂഢമൂലമായ വിശ്വാസം ഭാരതീയര്‍ നൂറ്റാണ്ടുകളായി വെച്ചു പുലര്‍ത്തുന്നുണ്ട്. സര്‍പ്പം പൂജിക്കപ്പെടുന്ന ഒരു നാട്ടില്‍ എന്തെല്ലാം ഗുണങ്ങള്‍ അതിന്മേല്‍ വെച്ചു കെട്ടിയാലും അത്ഭുതപ്പെടാനില്ലല്ലോ. 'ജന്മാന്തരത്തിങ്കല്‍ വൈരമുള്ള പാമ്പു കടിക്കുകില്‍' മരണം നിശ്ചയമാണെന്നു നമ്മുടെ വിഷചികിത്സാഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ജന്മാന്തരങ്ങളിലേയ്ക്കു പോലും നീണ്ടുനില്‍ക്കുന്ന പക മൂര്‍ഖനുണ്ടെന്ന് സ്ഥാപിക്കാന്‍ വിഷചികിത്സാഗ്രന്ഥങ്ങള്‍ മാത്രമല്ല, പുരാണങ്ങള്‍ കൂടി പാടുപെട്ടിട്ടുണ്ട്. അര്‍ജ്ജുനന്‍ ഖാണ്ഡവദാഹകാലത്ത് കുറെ പാമ്പുകളെ ഒടുക്കി എന്ന കുറ്റത്തിനു, അദ്ദേഹത്തിന്റെ പൗത്രനായ പരീക്ഷിത്തിന് കാശ്യപന്റെ വിദഗ്ധ ചികിത്സ ലഭിക്കാതെ തക്ഷകന്റെ കടിയേറ്റു മരിക്കേണ്ടി വന്നു! പക വീട്ടിയ മൂര്‍ഖന്‍ ശത്രുവിന്റെ ജഡം കത്തി ചാമ്പലാവുന്നതു കണ്ടേ അടങ്ങുകയുള്ളുവത്രെ! മൂര്‍ഖനു പകയേ ഇല്ലെന്ന് ജന്തുശാസ്ത്രജ്ഞന്മാരും ഉണ്ടെന്ന് സാധാരണക്കാരും പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാമ്പിന്റെ പകയെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ കഥകള്‍ ശേഖരിക്കാനും വസ്തുദൃഷ്ട്യാ അവയെ പഠിക്കാനും ഇതെന്നെ പ്രേരിപ്പിച്ചു.
ഇണചേരുകയായിരുന്ന രണ്ടു മൂര്‍ഖപ്പാമ്പുകളെ കണ്ടു കൗതുകം തോന്നിയ ബാലചന്ദ്രന്‍ എന്ന കുട്ടി കല്ലെടുത്തെറിഞ്ഞ് അവയെ വേദനിപ്പിച്ചു. ബാലചന്ദ്രന്, ഉന്നം കുറിക്കു കൊണ്ടതില്‍ വളരെ സന്തോഷം തോന്നി. അവന്‍ സ്വന്തം വഴിക്കുപോയി. കുറെ നേരം കഴിഞ്ഞ് ബാലചന്ദ്രന്‍ ഈ സംഭവം നടന്ന വഴിയിലൂടെ തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു. ഒരു മൂര്‍ഖപ്പാമ്പ് ഓടിവരലും ആഞ്ഞു രണ്ടു മൂന്നു തവണ, പരിഭ്രാന്തനായ ആ കുട്ടിയെ കൊത്തലും ഒന്നിച്ചു കഴിഞ്ഞു. വീട്ടില്‍ തിരിച്ചെത്തും മുമ്പെ ബാലചന്ദ്രന്റെ ജീവന്‍ പോയി. വടക്കെ മലബാറിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് ആ കുട്ടിയുടെ ബന്ധുക്കള്‍ വേദനയോടെ ഈ കഥ എനിക്കു പറഞ്ഞു തന്നത്.
അമ്പലത്തോടനുബന്ധിച്ച നാഗത്തില്‍ ഒരു ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിക്കേണ്ടിയിരുന്നു. അതിനു വേണ്ടി കാടു നീക്കിക്കളയാന്‍ നിയുക്തനായ രാഘവന്‍ എന്ന യുവാവാണ് മറ്റൊരു കഥയിലെ നായകന്‍. വളരെ വിമ്മിഷ്ടത്തോടുകൂടിയാണ് രാഘവന്‍ ആ ജോലി ഏറ്റെടുത്തത്. എങ്കിലും എജമാനന്റെ ഇംഗിതം മാനിച്ച് അയാള്‍ അന്തിയാവോളം പണിയെടുത്തു. സപ്താഹം വായന കുറച്ചകലെ മഠത്തില്‍ പൊടിപൊടിപ്പനായി നടക്കുന്നുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞപ്പോള്‍ സപ്താഹക്കാര്‍ക്കു വേണ്ടി കുറച്ചു ഇളനീരും തൂക്കിയെടുത്തു രാഘവന്‍ പുറപ്പെട്ടു. മഠത്തിന്റെ വളപ്പിലെത്തുമ്പോഴേയ്ക്കു രണ്ടു പരിചയക്കാരെ കണ്ടുമുട്ടി. ഒരാള്‍ അയാള്‍ക്കു മുമ്പിലും മറ്റേയാള്‍ പിറകിലുമായി നടന്നു. ഒരു മൂര്‍ഖപ്പാമ്പ് പകവെച്ചെന്നോണം വഴിയിലേക്കോടി വന്ന് രാഘവനെ കൊത്തി. നേരത്തോടു നേരം കിടന്ന് ആ സാധുമനുഷ്യന്‍ ഈ ലോകത്തോടു യാത്രപറഞ്ഞു.
പറമ്പില്‍ കിടന്നു ശല്യമുണ്ടാക്കിയ ഒരു മൂര്‍ഖപ്പാമ്പിനെ പരിക്കേല്‍പ്പിക്കാനല്ലാതെ കൊല്ലാന്‍ തോമസ്സിനു കഴിഞ്ഞില്ല. മൂര്‍ഖനു പകയുണ്ടല്ലോ എന്ന കാര്യം മനസ്സിനെ ഇടയ്ക്കിടെ അലട്ടിയിരുന്നെങ്കിലും മറ്റു കൃത്യങ്ങളില്‍ തോമസ്സ് വ്യാപൃതനായി. രാത്രിയില്‍ പതിവുപോലെ നായയെ മുറിയില്‍ നിലത്തു കിടത്തി തോമസ്സ് കട്ടിലില്‍ കിടന്നുറങ്ങി. നായയും പാമ്പും തമ്മിലുള്ള സമരം കേട്ടാണ് ഉണര്‍ന്നത്. മൂര്‍ഖനെ കൊല്ലുന്നതില്‍ നായ വിജയിച്ചു. പരിക്കേല്‍പ്പിച്ച മൂര്‍ഖന്‍ തന്നെയാണ് മുറിയില്‍ കടന്നുവന്നതെന്ന് തോമസ്സ് വിശ്വസിക്കുന്നു.
പ്രഥമദൃഷ്ടത്തില്‍ ഈ കഥകളെല്ലാം തന്നെ മൂര്‍ഖനു പകയുണ്ടെന്നു സ്ഥാപിക്കുന്നവയാണെന്നു തോന്നുമെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല പാകപ്പിഴകളും അവയില്‍ ഉണ്ടെന്നു കാണാം. വേദന പറ്റിയ മൂര്‍ഖന്‍ തന്നെയാണോ ബാലചന്ദ്രനെയും രാഘവനെയും കടിച്ചത്? കുട്ടിയെ കടിച്ചത് കല്ലേറുകൊണ്ട പുള്ളി തന്നെ ആവാനാണ് സാധ്യത. പാമ്പിനെ എറിഞ്ഞ സ്ഥലത്തുവെച്ചു തന്നെയാണല്ലോ കടിയും നടന്നത്. രാഘവനെ കടിച്ചത് മൂര്‍ഖനാണോ എന്നുറപ്പില്ല. വെളിച്ചമില്ലാത്തതിനാല്‍ എന്തു പാമ്പാണ് കടിച്ചതെന്ന് രാഘവനോ, കൂട്ടുകാരോ കണ്ടിരുന്നില്ല. നാടന്‍ വിഷവൈദ്യന്മാര്‍ ലക്ഷണങ്ങള്‍ നോക്കി (ദൂതലക്ഷണവും ഉള്‍പ്പെടും) മൂര്‍ഖനാണെന്നു വിധി കല്‍പിച്ചതൊഴിച്ചാല്‍, പാമ്പു മൂര്‍ഖനാണെന്നതിനു തെളിവില്ല. ഇനി മൂര്‍ഖനാണ് കടിച്ചതെന്നു വാദത്തിനു വേണ്ടി സമ്മതിച്ചുകൊടുത്താല്‍ പോലും അതു നാഗത്തില്‍ വെച്ചു പരിക്കു പറ്റിയ മൂര്‍ഖന്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. തന്റെ അറിവില്‍ പെട്ടിടത്തോളം ഒരു പാമ്പിനും പരിക്കുപറ്റിയതായി രാഘവന്‍ പ്രസ്താവിച്ചിട്ടേ ഇല്ല. മഠത്തിലേക്കു അമ്പലത്തില്‍ നിന്ന് കഷ്ടിച്ചു അരനാഴിക ദൂരമുണ്ട്. രാഘവന്‍ രാത്രി 'സപ്താഹം' വായന കേള്‍ക്കാന്‍ വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് അവിടെ ചെന്നു കിടക്കാനുള്ള ബുദ്ധി മൂര്‍ഖനുണ്ടായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? തോമസ്സിന്റെ കാര്യത്തിലും മൂര്‍ഖനു 'കുറ്റകരമായ നരഹത്യ'ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നു വിധി കല്‍പിക്കുക സാഹസമാണ്. പരിക്കേറ്റ മൂര്‍ഖന്‍ തന്നെയാണോ തോമസ്സിന്റെ കിടപ്പുമുറിയിലേക്കു കടന്നുചെന്നത് എന്നതില്‍ സംശയത്തിനു വകയുണ്ട്. എലിയെയുമന്വേഷിച്ച് തോമസ്സിന്റെ വീട്ടില്‍ എപ്പോഴെങ്കിലും ആ രസികന്‍ കടന്നു ചെന്നിട്ടുണ്ടാവില്ലെന്നു തോമസ്സിന് ഉറപ്പിച്ചു പറയാന്‍ വയ്യ. ഇനി പരിക്കേറ്റ മൂര്‍ഖന്‍ തന്നെയാണെന്നു വെച്ചാലും ഇര പിടിക്കാന്‍ വന്ന അവന്‍ നീങ്ങാനുള്ള വിഷമം മൂലം നായക്കിരയായി എന്നു വന്നു കൂടെ?
അനേക കൊല്ലക്കാലം നീണ്ടുനില്‍ക്കുന്ന പകയ്ക്കു ഉദാഹരണങ്ങളായി കിട്ടിയ കഥകള്‍ അവിശ്വസനീയങ്ങളാകയാല്‍ അവ ഇവിടെ ഉദ്ധരിക്കുന്നില്ല. പകയുണ്ടെന്നു പറയുന്ന പാമ്പു തന്നെയാണ് കടിച്ചതെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു പാമ്പിനെ നിങ്ങള്‍ എപ്പോഴെങ്കിലും ഉപദ്രവിച്ചുവെന്നിരിക്കട്ടെ. കുറേ കൊല്ലം കഴിഞ്ഞശേഷം അബദ്ധത്തില്‍ എവിടെ നിന്നെങ്കിലും ഒരു മൂര്‍ഖന്‍ നിങ്ങളെ കടിക്കാനിട വന്നാല്‍ (ആ ദൗര്‍ഭാഗ്യം നിങ്ങള്‍ക്കു വരാതിരിക്കട്ടെ!) അതു നെടുനാള്‍ പുലര്‍ത്തിയ പക കൊണ്ടാണെന്നു പറയുന്നതെങ്ങനെ?
ഇനി വേറൊരു കാര്യം: പകവെച്ചുപുലര്‍ത്താന്‍, ബുദ്ധിശക്തിയുള്ള ഒരു ജന്തുവിനേ കഴിയൂ. മറ്റു പാമ്പുകളെ അപേക്ഷിച്ചു മൂര്‍ഖനു ബുദ്ധിശക്തി കൂടുമെന്നതില്‍, അവന്റെ സ്വഭാവം അറിവുള്ള ആര്‍ക്കും, പക്ഷാന്തരമുണ്ടാവില്ല. ചുറ്റുപാടിലുണ്ടാവുന്ന നേരിയ ചലനം പോലും അവനു ഗ്രഹിക്കാന്‍ കഴിയും. ഈ ജാഗരൂകത നിമിത്തമാണ് ആപത്തിന്റെ ചെറിയൊരു സൂചന ലഭിച്ചാല്‍ കടന്നുകളയാന്‍ അവനു കഴിയുന്നത്. ഏറെക്കാലം നീണ്ടു നില്‍ക്കുന്ന പക വെച്ചു പുലര്‍ത്താനുള്ള കെല്‍പ്പ് ബുദ്ധിക്കില്ലെങ്കിലും ഏതാനും മണിക്കൂറുകളോ, ഒരുപക്ഷേ ദിവസങ്ങളോ അതു 'മനസ്സില്‍' നിര്‍ത്താന്‍ മൂര്‍ഖനു സാധിച്ചുകൂടെന്നില്ല.
ബുദ്ധി ഉണ്ടായതുകൊണ്ടു മാത്രമായില്ലല്ലോ. മൂര്‍ഖനു ആളുകളെ തിരിച്ചറിയാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. നാം ആളെ തിരിച്ചറിയുന്നത് സാധാരണഗതിയില്‍ രണ്ടുതരത്തിലാണ്: ഒന്നുകില്‍ കണ്ടിട്ട്, അല്ലെങ്കില്‍ ശബ്ദം കേട്ടിട്ട്. ഒരു പ്രത്യേക വാസനദ്രവ്യം പതിവായി ഉപയോഗിക്കുന്ന നിങ്ങളുടെ ഒരു സ്‌നേഹിതനെ, അയാള്‍ മിണ്ടുന്നില്ലെങ്കിലും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടത്തു വെച്ചുപോലും തിരിച്ചറിയാന്‍ നിങ്ങള്‍ക്കു വിഷമമുണ്ടാവില്ല. മണത്തറിയാനുള്ള കെല്‍പ്പാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. സ്പര്ശിച്ചുനോക്കി ആളെ തിരിച്ചറിയുന്നവര്‍ അന്ധര്‍ക്കും ബധിരര്‍ക്കുമിടയില്‍ എത്രയോ പേരുണ്ട്. സ്പര്‍ശിച്ചു നോക്കി ആളെ കണ്ടുപിടിക്കാന്‍ മൂര്‍ഖന്നു സ്വാതന്ത്ര്യമോ സൗകര്യമോ കിട്ടാത്തതിനാല്‍ അത് കണ്ടിട്ടോ, കേട്ടിട്ടോ, മണത്തിട്ടോ തിരിച്ചറിയുന്നത് എന്നതു മാത്രമാണ് നാം ചിന്തിക്കേണ്ടത്. മൂര്‍ഖന്റെ കാഴ്ച കേമമാണ്. പകലെപ്പോലെ രാത്രിയിലും അതിന്നു കാണാന്‍ കഴിയും. നിറങ്ങള്‍ തിരിച്ചറിയാന്‍ പോലും മൂര്‍ഖനു സാധിക്കുമെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. ചുകപ്പുനിറമുള്ള ടൈ കെട്ടിയോ, ചുകപ്പു ബോര്‍ഡറുള്ള സാരിയുടുത്തോ കൂട്ടിനടുത്തു സന്ദര്‍ശകര്‍ വന്നാല്‍ അവ പത്തി വിടര്‍ത്തി കൊത്തുന്നതു സാധാരണയാണ്. ഏതു ജീവിയായാലും നീങ്ങാതെ മുമ്പില്‍ നിന്നാല്‍ അവന്‍ ശ്രദ്ധിച്ചെന്നു വരില്ല. നേരിയൊരു ചലനം മതി: അവന്‍ ആകപ്പാടെയുള്ള പുറപ്പാട് സൂക്ഷിച്ചുനോക്കി, എന്താണ് മുമ്പിലുള്ള വസ്തു എന്ന കാര്യം ഗ്രഹിച്ചു യുക്തം പോലെ പെരുമാറും.
ശബ്ദംകേട്ടു തിരിച്ചറിഞ്ഞ് മൂര്‍ഖന്‍ പകരം വീട്ടിയതിന് ഉദാഹരണമായി ചില കഥകള്‍ പ്രചാരത്തിലുണ്ട്. മറ്റു പാമ്പുകളെപ്പോലെ മൂര്‍ഖന്റെയും ചെവിയുടെ കാര്യം പരുങ്ങലിലാകുന്നു. വായുവിലൂടെ വരുന്ന ഒരു ശബ്ദവും അവനു കേള്‍ക്കാന്‍ സാധ്യമല്ല. ഭൂമിയിലൂടെ കടന്നു വരുന്ന ശബ്ദവീചികളെ മാത്രമേ പാമ്പുകള്‍ക്കു സ്വീകരിക്കാനൊക്കൂ എന്നു സൂചിപ്പിച്ചുവല്ലോ. കുറവന്‍ കുഴലൂതി മൂര്‍ഖനെ കളിപ്പിക്കുമ്പോള്‍, മൂര്‍ഖന്‍ തലയാട്ടുന്നത് പാട്ടു കേട്ടിട്ടല്ല എന്നും കുറവന്റെ കാല്‍മുട്ടിന്റെ താളാത്മകമായ അനക്കമോ കുഴലിന്റെ ആട്ടമോ കണ്ടിട്ടാണെന്നും, കേണല്‍ വാള്‍ പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കുകയുണ്ടായി. കണ്ണു മൂടിക്കെട്ടിയ മൂര്‍ഖന്റെ മുമ്പില്‍വെച്ച് കുറവനെക്കൊണ്ട് കുഴലൂതിച്ചപ്പോള്‍ പാമ്പ് ഫണം താഴ്ത്തി അനങ്ങാതെ കിടക്കുകയാണ് ചെയ്തത്. പാട്ടയ്ക്കു കൊട്ടി ഒച്ചയുണ്ടാക്കിയപ്പോഴും ബ്യൂഗിള്‍ വിളിച്ചപ്പോഴും അവന്‍ ഫണം വിടര്‍ത്തിയില്ല. നിലത്തുനിന്നും കസേര വലിച്ചെടുത്തപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവനു നിശ്ചയമായി; പത്തി വിടര്‍ത്തുകയും ചെയ്തു. കേണല്‍ വാളിന്റെ നിഗമനങ്ങള്‍ ഞങ്ങളുടെ പരീക്ഷണാലയത്തില്‍ വെച്ചു ചെറിയ തോതില്‍ പരീക്ഷണത്തിനു വീണ്ടും വിധേയമാക്കുകയുണ്ടായി. കാണാന്‍ പറ്റാത്ത സ്ഥലത്തു നിന്ന് പലതരം ശബ്ദം ഉണ്ടാക്കിയപ്പോള്‍ കൂട്ടില്‍ കിടക്കുകയായിരുന്ന മൂര്‍ഖന്‍ അതു ഗൗനിച്ചതേ ഇല്ല. കൂട്ടിനു മുമ്പിലെ കണ്ണാടിച്ചില്ലിനു തൊട്ടടുത്തു ചെന്നുനിന്ന് കൈകൊട്ടിയും വിസിലടിച്ചും ശബ്ദമുണ്ടാക്കിയപ്പോള്‍ അവന്റെ സ്വഭാവം പകര്‍ന്നു. ഫണം വികസിപ്പിച്ച് അവന്‍ ആടിത്തുടങ്ങി. ശബ്ദം പുറപ്പെടുവിക്കാതെ മുമ്പില്‍ നിന്നു കൊണ്ട് കൈ അടിക്കുകയോ, വിസിലടിക്കുന്നപോലെ അഭിനയിക്കുകയോ ചെയ്തപ്പോഴും ഫണം വിടര്‍ത്തിയാടുന്നതില്‍ ഒരുകുറവും അവന്‍ വരുത്തിയില്ല. കൂട്ടിനു മുമ്പില്‍ നിശ്ചലനായി നിന്ന് ഒരു കൈ മാത്രം പൊക്കുകയും താഴ്ത്തുകയും അങ്ങോട്ടുമിങ്ങോട്ടും നീക്കുകയും ചെയ്ത് അവനെക്കൊണ്ട് എത്രനേരം വേണമെങ്കിലും 'കഥകളി' നടത്തിക്കാന്‍ നിങ്ങള്‍ക്കു വിഷമമുണ്ടാവില്ല. അപ്പോള്‍ ശബ്ദമല്ല, മുദ്രയാണ് പ്രധാനം. പാമ്പിനെ ചക്ഷുഃശ്രവസ്സ് എന്നു വിളിച്ച അമരകോശക്കാരന്‍ തരക്കേടില്ല, അല്ലേ? ശബ്ദം കൊണ്ട് മൂര്‍ഖനു നാളേറെ കഴിഞ്ഞാലും ആളെ തിരിച്ചറിയാന്‍ സാധിക്കുമെന്നു പറയുന്നതിന് എന്താണ് അടിസ്ഥാനം? നടന്നുവരുന്ന ഒരാളുടെ കാലൊച്ച നിലത്തു കിടക്കുന്ന മൂര്‍ഖനു 'കേള്‍ക്കാന്‍' കഴിയും. ആളുകള്‍ക്കു കാലൊച്ചയെ സംബന്ധിച്ച് പരസ്പരം വ്യത്യാസമുണ്ടായിക്കൂടെന്നില്ല. സ്വരതന്തുക്കളുടെ ഘടന ഏതാണ്ട് ഒരേ തരത്തിലായിട്ടു കൂടി സ്വരത്തെ സംബന്ധിച്ചു മനുഷ്യര്‍ തമ്മില്‍ എത്ര വൈവിധ്യമുണ്ട്! കാലൊച്ച കേട്ട് ആളെ തിരിച്ചറിയാന്‍ നമുക്കു കഴിയുന്നതുപോലെ മൂര്‍ഖനും സാധിക്കുമോ? ആര്‍ക്കും അറിഞ്ഞുകൂടാ.
മൂര്‍ഖന്റെ ഘ്രാണശക്തി നായയുടേതുപോലെ കേമമാകുന്നു. കുറെക്കാലം നിങ്ങളെ സ്‌നേഹിച്ച ഒരു നായ ഏതു കൂരിരുട്ടില്‍ വെച്ചും നിങ്ങളെ തിരിച്ചറിയും. കാഴ്ച രാത്രികാലത്തു മോശമാകയാല്‍ കാഴ്ചയെയല്ല, ഘ്രാണ ശക്തിയെയാണ് നായ മുഖ്യമായും ആസ്പദിക്കുന്നത്. ഘ്രാണശക്തിക്കു രാപകല്‍ വ്യത്യാസമില്ലല്ലോ. ശബ്ദവും നായയ്ക്കു സഹായകമായിത്തീരുന്നു എന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. പാമ്പ്, നാവിടയ്ക്കിടെ പുറത്തേയ്ക്കിടുന്നത് മറ്റു ജീവികളെ പേടിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, വായുവില്‍ അലിഞ്ഞു ചേര്‍ന്ന മണങ്ങള്‍ 'നന്നിച്ചെടുക്കാന്‍' കൂടിയാകുന്നു. ഇരയേയും ഇണയേയും ശത്രുവിനേയും കണ്ടുപിടിക്കാന്‍ ഇതുകൊണ്ട് പാമ്പിനു സാധിക്കും. പക്ഷേ, തന്നെ ഉപദ്രവിച്ച ഒരു മനുഷ്യന്റെ മണം, വേണ്ടപ്പോള്‍ ഉപയോഗപ്പെടുത്താനായി, മനസ്സില്‍ തന്നെ വെയ്ക്കാന്‍ മൂര്‍ഖന്നു കഴിവുണ്ടോ എന്ന്, കൂടുതല്‍ വിവരങ്ങള്‍ ഗവേഷണം ചെയ്തു ലഭിച്ചാലേ തീര്‍ത്തു പറയാന്‍ കഴിയൂ. മൂര്‍ഖന്മാര്‍ അവയുടെ സൂക്ഷിപ്പുകാരെ തിരിച്ചറിയുമെന്നു ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഞങ്ങള്‍ വളര്‍ത്തിയ ഒരു മൂര്‍ഖപ്പാമ്പും അവന്റെ സൂക്ഷിപ്പുകാരനോട് ഒരു പ്രത്യേകതയും കാണിച്ചതായി അറിവില്‍ പെട്ടിട്ടില്ല.
പകയുണ്ടെന്നു ഖണ്ഡിതമായി സ്ഥാപിക്കണമെങ്കില്‍ ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ പോര. മൂര്‍ഖന്‍ സ്വന്തമായൊരു ഇടമൊക്കെ വേണമെന്ന പക്ഷക്കാരനാണ്. തന്റെ സാമ്രാജ്യത്തിലേക്കു നുഴഞ്ഞുവരുന്ന മറ്റു പാമ്പുകളെ- പ്രത്യേകിച്ചു തന്റെ ജാതിക്കാരെ- അവന്‍ തുരത്തിക്കളയും. പാമ്പുകളുമായി ഇടപഴകി ശീലിച്ചവര്‍ക്ക് ഈ കാര്യം പുത്തരിയായി തോന്നാനിടയില്ല. ഒരേ മൂര്‍ഖപ്പാമ്പിനെത്തന്നെ ഒരു പ്രദേശത്ത് കൊല്ലങ്ങളോളം സ്ഥിരതാമസക്കാരനായി കണ്ടതായി പലര്‍ക്കും അനുഭവമുണ്ടാകും. തന്റെ സാമ്രാജ്യത്തിലേയ്ക്കു ഇഴഞ്ഞുവരാന്‍ സാധാരണഗതിയില്‍ പെണ്‍പാമ്പിനെ മാത്രമേ ആണ്‍മൂര്‍ഖന്‍ അനുവദിക്കൂ. ഒരു ആണ്‍മൂര്‍ഖന്‍ നുഴഞ്ഞുകയറി വന്നാല്‍ ഫണം വിടര്‍ത്തി അവനെ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ മൂര്‍ഖന്‍ മുതിരും. അല്‍പം മര്യാദക്കാരനാണ് കൈയേറ്റക്കാരനെങ്കില്‍, കാര്യം പന്തിയല്ലെന്നോര്‍ത്ത് പിന്‍വാങ്ങും. മറിച്ച് അധികപ്രസംഗിയാണ് കേറിവരുന്ന പുള്ളിയെങ്കില്‍ ബലംപ്രയോഗിച്ചു അവനെ ഇറക്കിവിടേണ്ടതായിവരും. ഇണചേരലാണെന്നു നാം വിധിയെഴുതുന്ന ചില 'കൊണിക്കലുകളെ'ങ്കിലും ഇത്തരം ദ്വന്ദ്വയുദ്ധമാവാന്‍ വഴിയുണ്ട്. ഇണചേരുന്ന അവസരത്തില്‍ ഉപദ്രവിച്ചാല്‍ പിന്തുടര്‍ന്നു കടിക്കാന്‍ മൂര്‍ഖന്‍ ഒരുമ്പെടും. ബാലചന്ദ്രനു സംഭവിച്ചതിതായിരുന്നു. അല്‍പം താമസിച്ചു എന്നു മാത്രം.
ദുഷ്‌പേരിന്റെ രഹസ്യം
തരംകിട്ടിയാല്‍ കടിക്കണം എന്ന വ്രതക്കാരനാണ് മൂര്‍ഖന്‍ എന്നൊരു ധാരണ എങ്ങനെയോ നമ്മുടെ ഇടയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഉപദ്രവിച്ചാല്‍ മാത്രമേ മൂര്‍ഖനും കടിയ്ക്കൂ. മൂര്‍ഖനു ഈ ദുഷ്‌പേരു നേടിക്കൊടുത്തത് അവന്റെ പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. ശത്രുവിനെ അടുത്തു കണ്ടാല്‍ ദേഹത്തിന്റെ മുന്‍ഭാഗം മേല്‍പോട്ടുയരും; ഫണം വിടരും; ഫുട്‌ബോള്‍ ബ്ലാഡറില്‍ നിന്നു കാറ്റഴിച്ചിട്ട മാതിരി അവന്‍ ശക്തിയില്‍ ഊതും. ഇതിനെല്ലാം പുറമെ മൂപ്പര്‍ക്കു സ്വന്തമായൊരു അടവുണ്ട്. ദൃഷ്ടികളുറപ്പിച്ച് അവന്‍ ശത്രുവെ തുറിച്ചു നോക്കും; നാവിടയ്ക്കിടെ പുറത്തേക്കിടും; ദേഹം മുഴുവന്‍ അരിശം കൊണ്ട് വീര്‍ക്കും; തക്കം കിട്ടിയാല്‍ അവന്‍ ആഞ്ഞു കൊത്തും. ഉയര്‍ത്തിപ്പിടിച്ച ഫണവുമായി എത്രനേരം വേണമെങ്കിലും അവന്‍ നിന്നുകൊള്ളും: ശത്രു മുമ്പില്‍, ഒരു ഭീഷണിപോലെ, ഉണ്ടായിരിക്കണമെന്നു മാത്രം. ഇതെല്ലാമായാലും മൂര്‍ഖന്‍ ഒരു സാധുവാണെന്ന കാര്യം ആരും മനസ്സിലാക്കാറില്ല. സൗമ്യമായി അവനെ സമീപിച്ചു നോക്കൂ. ഒരെടുത്തു ചാട്ടവും അവന്നില്ല. ഭീരുവായ അവന്‍ തടി തപ്പാനാണ് ആദ്യം ശ്രമിക്കുക. ചവിട്ടിയെന്നിരിക്കിലും വേദന പറ്റിയില്ലെങ്കില്‍ അവന്‍ നിങ്ങളെ ഉപദ്രവിക്കില്ല.
മൂര്‍ഖനെ ഒരളവുവരെ ഇണക്കിയെടുക്കാം. മയപ്പെടുത്തിയെടുക്കാമെന്നു പറയുന്നതാവും കൂടുതല്‍ ശരി. പക്ഷേ, മെരുങ്ങിയ ഒരു കീരിയേയോ അണ്ണാനേയോ പോലെ അടുപ്പിക്കാന്‍ അവനെ പറ്റില്ലെന്നു പറയേണ്ടതില്ലല്ലോ. മനുഷ്യനോട് അടുക്കാന്‍ അവനു സാധ്യവുമല്ല. പിടിച്ചുകൊണ്ടുവന്ന ഉടനെയാണെങ്കില്‍ ചെറിയൊരനക്കം മതി, അവന്റെ കോപം കാണേണ്ടതാണ്! കൂട്ടിന്റെ കണ്ണാടിച്ചില്ലിലോ കമ്പിവലയിലോ കൊത്തിക്കൊത്തി അവന്റെ മോന്ത മുഴുവന്‍ പൊട്ടി ചോര ഒലിക്കും. എന്നാലും അടങ്ങില്ല അമര്‍ഷം. ക്രമേണ അവനു സംഗതികളൊക്കെ മനസ്സിലാവും. മാറിയ പരിതഃസ്ഥിതികളോടു ഇണങ്ങിച്ചേരുകയേ നിര്‍വ്വാഹമുള്ളു എന്നു ബോധ്യപ്പെടുന്നതോടെ കൂടിന്റെ ഒരു മൂലയില്‍ പകല്‍ മുഴുവന്‍ ആരും ഉപദ്രവിച്ചില്ലെങ്കില്‍ അവന്‍ ചുരുണ്ടുകൂടി ഉറങ്ങും. അത്തരം മൂര്‍ഖന്റെ ഫണം ഒന്നുയര്‍ത്തിക്കാണണമെങ്കില്‍ എന്തു പാടുപെടണമെന്നോ! കമ്പിയിട്ടു കുത്തി ഭേദ്യംചെയ്താലേ പള്ളിക്കുറുപ്പില്‍ നിന്നുണര്‍ന്ന് അവന്‍ തന്റെ വിശ്വരൂപം കാണിക്കൂ.
ഭക്ഷണം
മൂര്‍ഖന്നു ചുണ്ടെലി, എലി, പക്ഷി, ഓന്ത്, പല്ലി, തവള എന്നിവയുടെ ഇറച്ചിയാണ് പഥ്യം. പേക്കന്‍ തവള, മാരണ (ചൊറി)ത്തവള എന്നിവയാണ് സാധാരണ ഗതിയില്‍ ഭക്ഷണം. ഞാന്‍ വളര്‍ത്തിയിരുന്ന ഒരു കരിമൂര്‍ഖന്‍ ഒരേ 'ഇരിപ്പില്‍' അഞ്ചു മുഴുത്ത തവളകളെ ശാപ്പിടുന്നതു കണ്ടിട്ടുണ്ട്. തവളയ്ക്കു പാമ്പിനെ കണ്ടാല്‍ പരിഭ്രമമായി. കൂട്ടിന്റെ ഒരു മൂലയില്‍ അതു പതുങ്ങിക്കൂടും, അനങ്ങിയാലാണ് ഉപദ്രവം. ഇല്ലെങ്കില്‍ അത്രപെട്ടെന്നു കണ്ടുപിടിക്കാന്‍ മൂര്‍ഖനെക്കൊണ്ടാവില്ല. ചിലജാതി തവളകള്‍ വയര്‍ വീര്‍പ്പിച്ച് നാലുകാലില്‍ എഴുന്നേറ്റു നിന്നു പൊന്തുകയും താഴുകയും ചെയ്യും. പാമ്പിനെ പേടിപ്പിക്കാനാണ് ഈ പ്രഹസനം. അതു കുറച്ചൊക്കെ വിജയിക്കാറുമുണ്ട്.
മുമ്പോട്ടാഞ്ഞു ചാടി വായില്‍ ഇരയെ അമര്‍ത്തിപ്പിടിക്കുകയാണ് അടുത്ത പടി. കാലിലാണ് പിടിച്ചതെങ്കില്‍ ശബ്ദമുണ്ടാക്കി തവള കുതറി രക്ഷപ്പെടാന്‍ ശ്രമിക്കും. വിഷം കൊത്തിവെച്ചാലേ ഈ 'കൊക്കില്‍ ഒതുങ്ങാത്ത' ഇര അടങ്ങൂ എന്നു കണ്ടാല്‍ ഒടുക്കം അവന്‍ അതും പ്രയോഗിക്കും. വായില്‍നിന്നു നുരയും പതയും വന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തവളയുടെ പണി ഒടുങ്ങുകയായി. തവളയുടെ കാല്‍ വിട്ട് അതിന്റെ തലയ്ക്കു പിടികൂടി അകത്താക്കാന്‍ പിന്നെ താമസമില്ല. കീഴ്ത്താടിയിലെ ഓരോ ഭാഗത്തെയും പല്ലുകള്‍ യഥാക്രമം തറപ്പിച്ചാണ് ഇരയെ അകത്തേക്കുന്തിവിടുന്നത്. ദേഹത്തിലെ മുന്‍ഭാഗത്തെ മാംസപേശികള്‍ തരംഗരൂപേണ താഴോട്ടു ചുരുങ്ങുന്നതോടെ ഇര വയറ്റിലേക്കു വളരെ വേഗത്തില്‍ തള്ളപ്പെടുന്നു. ദേഹത്തിന്റെ മുന്‍ഭാഗത്തെ മാംസപേശികളെ പ്രവര്‍ത്തിപ്പിച്ച് ഇരയെ കീഴ്‌പോട്ടു തള്ളുന്നതിന് തല ഇടയ്ക്കിടെ നിലത്തമര്‍ത്തേണ്ടിവരുന്നു. ഒരു തവള അകത്തായി കഴിഞ്ഞാല്‍ വായ ഒന്നു രണ്ടു പ്രാവശ്യം പിളര്‍ന്നു സുഖം വരുത്തി 'കരിനാക്ക്' ഇടയ്ക്കിടെ പുറത്തേക്കു നീട്ടി വേറൊന്നിനു വേണ്ടി നോക്കുകയായി. മൃഷ്ടാന്നഭോജനം കഴിഞ്ഞാല്‍ കുറച്ചുനേരം കൂട്ടിലെല്ലാം ഒന്നു വലിഞ്ഞു നടക്കും. ഒരു മൂലയില്‍ ചുരുണ്ടുകൂടി ഭക്ഷണം ദഹിപ്പിക്കലാണ് പിന്നത്തെ ജോലി. വിഷമേല്‍പിച്ചു കൊന്ന ഇരയെ ചിലപ്പോള്‍ മൂര്‍ഖന്‍ വിഴുങ്ങാതെ കൂട്ടില്‍ തന്നെ ഇട്ടേക്കും. കൂട്ടിലിട്ട മൂര്‍ഖന്‍ വെള്ളം വര്‍ജിക്കുമെന്ന ഒരു തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. പക്ഷേ കൂട്ടിലെ മണ്‍ചട്ടിയില്‍ വെള്ളമൊഴിച്ചു കൊടുക്കുകയോ, അതില്‍ വിരിച്ച മണ്ണില്‍ വെള്ളം തളിക്കുകയോ ചെയ്താല്‍ അവന്റെ സന്തോഷമൊന്നു വേറെത്തന്നെ. ഉഷ്ണകാലമാണെങ്കില്‍ ചേരയെപ്പോലെ കൂട്ടിലെ വെള്ളത്തില്‍ അവന്‍ കേറിക്കിടക്കും.
എന്റെ കരിമൂര്‍ഖന്റെ ഭക്ഷണപ്രിയത്തില്‍ അത്ഭുതകരമായൊന്നുമില്ല. രണ്ടു ചെറുതവള, മൂന്നു നടുപ്രായത്തിലുള്ള തവള, രണ്ട് അണ്ണാന്മാര്‍- ഇവയെല്ലാം കൂടി ഒറ്റയടിക്കു ശാപ്പിട്ട ഒരു മൂര്‍ഖപ്പാമ്പിനെപ്പറ്റി പാമ്പുകളെ വളര്‍ത്തി പരിചയമുള്ള ഫാദര്‍ ലീ പറയുന്നു. 14മ്മ അംഗുലം നീളമുള്ള ഒരു വിരുതന്‍ 13മ്മ അംഗുലം നീളമുള്ള ഒരു വെള്ളിവരയനെ ശാപ്പിട്ടതായറിയാം. 5 അടി 7 അംഗുലം നീളമുള്ള വേറൊരുത്തന്‍ 6 അടി നീളമുള്ള ചേരയെയാണ് തിന്നാന്‍ കണ്ടത്! മൂര്‍ഖന്‍ വേറൊരു മൂര്‍ഖനെ വിഴുങ്ങുന്നത് അപൂര്‍വമാണെങ്കിലും അസംഭാവ്യമല്ല.
മൂര്‍ഖനു പാല്‍ പഥ്യമാണെന്നു സാധാരണ പറയാറുണ്ട്. വെള്ളത്തിനോടുള്ളതിലധികം പ്രിയം മൂര്‍ഖനു പാലിനോടില്ല എന്നതാണ് വാസ്തവം. പാല്‍ മൂര്‍ഖന്റെ ആരോഗ്യത്തിന് അത്ര പറ്റുകയുമില്ല. രസമറിഞ്ഞു ഭക്ഷിക്കാനുള്ള കഴിവു പാമ്പുകള്‍ക്ക് പൊതുവെ തുലോം പരിമിതമാകുന്നു. കോഴിക്കൂട്ടില്‍ കടന്നു മുട്ട കക്കാന്‍ അവന്‍ സമര്‍ത്ഥനാണ്. ഒരു മൂര്‍ഖപ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടുകിട്ടിയ കോഴിമുട്ടകള്‍ പൊരുത്തിനു വെച്ചപ്പോള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായതായി ചിലര്‍ രേഖപ്പെടുത്തിയിരിക്കുന്നു!
അഷ്ടിപ്രിയനാണ് മൂര്‍ഖനെങ്കിലും രണ്ടോ, മൂന്നോ മാസം നിരാഹാരവ്രതം അനുഷ്ഠിക്കുന്നതിന് അവനു പ്രയാസമില്ല. പരീക്ഷണാര്‍ഥം ഞങ്ങള്‍ കുറച്ചുകാലം പട്ടിണിയിട്ടിരുന്ന ഒരു മൂര്‍ഖനെ കീറി നോക്കിയപ്പോള്‍ ആമാശയത്തിന്റെ ചില ഭാഗങ്ങള്‍ ദ്രവിച്ചുപോവുന്നതായി കാണുകയുണ്ടായി. പുള്ളിയുടെ ശൗര്യത്തിനോ വീര്യത്തിനോ, വയര്‍ ദ്രവിക്കാന്‍ തുടങ്ങിയിട്ടും ഒരു കുറവുമുണ്ടായിരുന്നില്ല!
ദാമ്പത്യ ജീവിതം
മൂര്‍ഖന്‍ ആണും ചേര പെണ്ണുമാണെന്നാണ് നമ്മുടെ നാട്ടില്‍ ധാരണ. മൂര്‍ഖനും ചേരയും ഇണകൂടുന്നതു കണ്ടാല്‍ കാഴ്ച നഷ്ടപ്പെട്ടുപോകുമെന്ന വിശ്വാസവും ഇന്ത്യയിലുണ്ട്. മൂര്‍ഖപ്പാമ്പുകളില്‍ തന്നെ ആണും പെണ്ണും ഉണ്ടായിരിക്കെ മൂര്‍ഖന്‍ എന്തിന് ചേരത്തരുണിയെ വേള്‍ക്കണം? മൂര്‍ഖനും മണ്ഡലിയും ഇണചേര്‍ന്നുണ്ടാവുന്നതാണ് വേന്തിരന്‍ (വേന്ദ്രന്‍) എന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇതും ശരിയല്ല. ആണ്‍ മൂര്‍ഖന്‍ പെണ്‍മൂര്‍ഖനുമായി മാത്രമേ ഇണചേരൂ. ആണിനെയും പെണ്ണിനെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക നമുക്കു സാധ്യമല്ല. എങ്കിലും മൂര്‍ഖന് അതു വിഷമമുള്ള കാര്യമല്ല. കേരളത്തില്‍ ആണ്‍മൂര്‍ഖന്മാരാണ് കൂടുതല്‍ എന്നു തോന്നുന്നു. ആണും പെണ്ണും ഇണകൂടുന്ന കാലത്ത് ഒന്നിച്ചു താമസിക്കുന്നു.
ഇണചേരല്‍ നടക്കുന്നത് കേരളത്തില്‍ ജനവരി, ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ്. നവംബര്‍ ഒടുക്കം ഒരു രാത്രിയില്‍ ഇവ ഇണചേര്‍ന്നതായി ഒരു സംഭവം എനിക്കറിയാം. ഇണചേരല്‍ ജൂണ്‍മാസം വരെ ചിലപ്പോള്‍ വൈകിയേക്കും. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവില്‍ ജനവരി 17ാംനു രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4.20വരെ ആലിംഗനബദ്ധരായി ഇവയെ കണ്ടതായി കേണല്‍ ഡോസണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിയില്‍ നിന്നു കുറെ പൊങ്ങി പിണഞ്ഞുകൊണ്ടാണവ ഇണചേരുക. ഈ സന്ദര്‍ഭത്തില്‍ ഫണം വിടര്‍ത്തുക പതിവില്ല. മൂര്‍ഖന്‍ ഇണചേരുന്നത് കണ്ടാല്‍ കണ്ണുപൊട്ടുമെന്ന അന്ധവിശ്വാസം നിങ്ങള്‍ക്കില്ലെങ്കില്‍ സാമാന്യം ദൂരെനിന്ന് അതു നോക്കിനില്‍ക്കുന്നതില്‍ മൂര്‍ഖദമ്പതികള്‍ക്കു വിരോധമില്ല. ഒന്നുണ്ട്: അവരുടെ രാസക്രീഡക്കു വിഘ്‌നം വരുത്തരുത്. വരുത്തിയാല്‍ ഭാവം മാറും. ഒരിക്കല്‍ ഇണചേര്‍ന്നാല്‍ അവ തൃപ്തിപ്പെടില്ലെന്നു തോന്നുന്നു. മൂന്നു ദിവസം തുടരെത്തുടരെ ഈ കര്‍മം നിര്‍വഹിച്ച ഒരു കൂട്ടം ദമ്പതികളെക്കുറിച്ച് ഹാംടണ്‍ വിവരിച്ചിട്ടുണ്ട്.
ഇണചേരുന്നതോടെ കര്‍ത്തവ്യബോധമുള്ള ഒരു ഗൃഹനായകനെപ്പോലെ പ്രാണപ്രേയസിയെ ചുറ്റിപ്പറ്റി മൂര്‍ഖന്‍ കഴിഞ്ഞുകൂടും. മുട്ടകളെ രക്ഷിച്ച് 'ആളാക്കാന്‍' അവളെ സഹായിച്ചില്ലെങ്കില്‍ മോശമല്ലേ? ഒരു ഈറ്റില്‍ ചുരുങ്ങിയത് എട്ടു മുട്ടയെങ്കിലും കാണും. ദീര്‍ഘവൃത്താകൃതിയില്‍, വെളുപ്പുനിറം കലര്‍ന്നു പതമുള്ള ഈ മുട്ടകള്‍ നിക്ഷേപിക്കാന്‍ കൂടു മിനഞ്ഞെടുക്കുന്ന പതിവ് ഇല്ലെന്നുതന്നെ പറയാം. നിലത്തുള്ള മാളങ്ങളാണ് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. രണ്ടംഗുലം നീളവും ഒരംഗുലം വീതിയുമുണ്ടാവും മുട്ടയ്ക്ക്. 45 മുട്ടവരെ ഒരു ഈറ്റില്‍ ഇട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 12 മുതല്‍ 25 വരെയാണ് 'ക്വോട്ട'. ഏപ്രില്‍-മെയ് മാസങ്ങളിലാണ് മുട്ടയിടാറെങ്കിലും അതല്‍പം നേരത്തെയോ, വൈകിയോ ആയെന്നു വരാം. സമാഗമം നടന്നതിനുശേഷം രണ്ടു മാസം കഴിഞ്ഞാല്‍ മുട്ടയിടാന്‍ തുടങ്ങും. ചിലപ്പോള്‍ അഞ്ചോ ആറോ മാസം കഴിഞ്ഞുവെന്നും വന്നേക്കും. മുട്ട വിരിയാന്‍ രണ്ടുമാസം വേണ്ടിവരുന്നു. വിരിയുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് 7 മുതല്‍ 10 അംഗുലം വരെ നീളം കാണും. 'പാകത' വന്ന മൂര്‍ഖക്കാരണവരെ ഒരതിര്‍ത്തിവരെ വിശ്വസിക്കാം; പക്ഷേ, എടുത്തുചാട്ടക്കാരായ കുട്ടിമൂര്‍ഖന്മാരോടു പെരുമാറുമ്പോള്‍ സൂക്ഷിക്കുകതന്നെ വേണം. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും നായയെപ്പോലെ തുരുതുരെ കടിക്കാന്‍ മടിക്കാത്ത കൂട്ടരാണവര്‍. 'സര്‍പ്പം ചെറുതായാലും വിഷം കഠിനമാണ്' എന്ന പഴമൊഴി അക്ഷരം പ്രതി ശരിയാകുന്നു. ഇതെല്ലാം കൊണ്ടാണ് കുറവന്മാര്‍ കുട്ടിമൂര്‍ഖന്മാരുടെ ലോഗ്യം പിടിക്കാത്തത്. ഒന്നാം കൊല്ലത്തിലാണ് മൂര്‍ഖന്മാര്‍ നന്നായി വളരുന്നതെന്നു തോന്നുന്നു. കഷ്ടിച്ചു ഒരടി നീളമുള്ളപ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയ ഒരു കരിമൂര്‍ഖന്‍ മൂന്നാം കൊല്ലാവസാനമാകുമ്പോഴേക്കും നാലരയടിയോളം വളരുകയുണ്ടായി.
കുറവനും മൂര്‍ഖനും
കടി ഭയന്ന് കുറവന്മാര്‍ മൂര്‍ഖന്റെ വിഷപ്പല്ലുകള്‍ താല്‍ക്കാലികാശ്വാസ നടപടിയെന്ന നിലയില്‍ നീക്കം ചെയ്യാറുണ്ട്. വിഷപ്പല്ലുകള്‍ പറിച്ചുകളഞ്ഞാലും മൂര്‍ഖന്‍ തികച്ചും നിരുപദ്രവിയാണെന്നു കരുതരുത്. കാരണം വിഷസഞ്ചിയില്‍ നിന്നു വേണമെന്നു തോന്നുമ്പോള്‍ പാമ്പിനു വിഷം വായിലേയ്ക്കു വരുത്താവുന്നതേയുള്ളു. മറ്റു പല്ലുകള്‍ കൊണ്ടുണ്ടാവുന്ന മുറിവില്‍ കൂടി ചെറിയൊരംശം വിഷം അകത്തു കയറിക്കൂടെന്നില്ല. വിഷപ്പല്ലുകളും വിഷസഞ്ചിയും നശിപ്പിക്കാന്‍ മുന്‍കാലങ്ങളില്‍ ചില പാമ്പാട്ടികള്‍ ചുട്ടു പഴുത്ത ഇരുമ്പുകോല്‍ മൂര്‍ഖന്റെ വായില്‍ തിരുകാറുണ്ടായിരുന്നുവത്രെ. മറ്റു ചിലരാകട്ടെ വായ തുന്നിക്കെട്ടുകയാണ് ചെയ്തിരുന്നത്. വിഷപ്പല്ലുകള്‍ നീക്കം ചെയ്യാതെ തന്നെ സര്‍പ്പങ്ങളെ കളിപ്പിക്കുന്ന പാമ്പാട്ടികള്‍ മറുനാട്ടിലെന്നപോല ഇന്ത്യയിലും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പാമ്പിനെ കൈകൊണ്ട് പിടിച്ചെടുക്കുന്നവര്‍ അപൂര്‍വ്വമായെങ്കിലും നമ്മുടെ ഇടയിലുണ്ടല്ലോ. മൂര്‍ഖന്റെ സ്വഭാവത്തെക്കുറിച്ചുള്ള പ്രായോഗികപരിജ്ഞാനവും അസാമാന്യധൈര്യവും പ്രവര്‍ത്തനവേഗവുമാണ് പാമ്പിനെ പിടിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെ കൈമുതല്‍. ബോംബെയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സര്‍പ്പങ്ങളെ കൈകൊണ്ട് പിടിച്ചു വിഷം കറന്നെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ കേട്ടിരിക്കും.
വിഷപ്പല്ലുകള്‍ പറിച്ചുകളഞ്ഞ മൂര്‍ഖപ്പാമ്പുകളെ സൂത്രത്തില്‍ പറമ്പില്‍ ഇറക്കിവിട്ട് പിന്നീട് അവയെ വീട്ടുടമയുടെ മുമ്പില്‍ വെച്ച് പിടിച്ചെടുത്ത് പണം പിടുങ്ങുന്ന ഒരു തട്ടിപ്പു വ്യവസായം കേരളത്തില്‍ വേരൂന്നിയത് ഇന്നോ, ഇന്നലെയോ അല്ല. 1895നടുത്ത് തിരുവനന്തപുരത്തുവെച്ച് ഇത്തരം ഒരു കേസ്സു വെളിച്ചത്തുവന്നത് ഫര്‍ഗൂസണ്‍ സരസമായി പ്രതിപാദിച്ചിട്ടുണ്ട്.
ഒരു വേര്‍പാടിന്റെ കഥ
ഒരു മൂര്‍ഖപ്പാമ്പ് വേറൊരു മൂര്‍ഖപ്പാമ്പിനെ കടിച്ചാല്‍ കടിയേറ്റ പാമ്പ് ചാവുമോ? ചാവുമെന്നാണ് എന്റെ അനുഭവം. നടുവില്‍ വലിച്ചു തുറക്കാവുന്ന വാതിലോടു കൂടിയ രണ്ടു മുറികളുള്ള ഒരു കൂട്ടിലായിരുന്നു, ഓരോ മുറിയില്‍ ഓരോന്നു വീതം രണ്ടെണ്ണത്തെ ഞങ്ങള്‍ താമസിപ്പിച്ചിരുന്നത്. അഞ്ചു കൊല്ലത്തോളം ഞങ്ങളോട് ഇടപഴകി കുടുംബാംഗത്തെപ്പോലെ അടുത്തുപോയ അഷ്ടിപ്രിയനായ ആ കരിമൂര്‍ഖനായിരുന്നു ഒരു വശത്ത്. മറ്റേ വശത്ത് രണ്ടു മാസം മുമ്പ് കിട്ടിയ ഒരു പുല്ലാനി മൂര്‍ഖനും. കൂട്ടിലായിട്ട് അധികകാലം കഴിയാത്തതുകൊണ്ട് പുല്ലാനി മൂര്‍ഖന്‍ എടുത്തുചാട്ടക്കാരനായിരുന്നു. എങ്കിലും ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ 'പകുതിക്കച്ചേരി'കളില്‍ അന്യോന്യം കാണാതെ അവര്‍ ജീവിക്കുകയായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്കടുത്ത് ഏതോ വികൃതിക്കുട്ടി നടുവിലെ വലിച്ചു തുറക്കാവുന്ന വാതില്‍ തുറന്നുവെച്ചത് സൂക്ഷിപ്പുകാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. പിറ്റേന്നു കാലത്തു നോക്കിയപ്പോള്‍ രണ്ടും ചത്തുകിടക്കുന്ന കാഴ്ചയാണ് ഞങ്ങളെ എതിരേറ്റത്. പുത്രതുല്യം ആ കരിമൂര്‍ഖനെ സ്‌നേഹിച്ചിരുന്ന സൂക്ഷിപ്പുകാരന്റെ കണ്ണില്‍ വെള്ളം കിനിഞ്ഞതും തൊണ്ട ഇടറിയതും വേദനയോടുകൂടി മാത്രമേ ഇന്നും സ്മരിക്കാനാവൂ.
വിഷവും വിഷപ്പല്ലും
വിഷപ്പല്ലിന് ഒരംഗുലത്തിന്റെ പത്തില്‍ മൂന്നോഹരിയോളമേ വലുപ്പമുള്ളൂ. ഓരോ അണയിലും വിഷപ്പല്ലിനു പിറകില്‍ ഉള്ളില്‍ ദ്വാരമില്ലാത്ത ഒരു ചെറുപല്ലുകൂടി കാണാവുന്നതാണ്. 20 മുതല്‍ 30 വരെ തുള്ളി വിഷമാണ് മൂര്‍ഖനില്‍ നിന്ന് ഒരിക്കല്‍ കറന്നെടുക്കാവുന്നത്. ഇത് പതിന്നാലോ പതിനഞ്ചോ ആളുകളെ കൊല്ലാന്‍ പര്യാപ്തമാകും. ചില മുഴുത്ത മൂര്‍ഖന്മാര്‍ക്കു നാല്‍പതോ നാല്‍പത്തഞ്ചോ ആളുകളെ കൊല്ലാന്‍ വേണ്ടത്ര വിഷം ഒരേ സമയത്തുണ്ടാകുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വിഷം പറങ്കിമാവിന്‍ പശപോലുള്ള ഒരു ദ്രവപദാര്‍ഥമാണ്. കയ്പ് (ചവര്‍പ്പ്?) ആണ് രസം. അതിന്റെ തൂക്കത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമാകുന്നു. ഉറച്ചു കട്ടിയായ വിഷം പതിനഞ്ചു കൊല്ലത്തോളം അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ നില്‍ക്കുമത്രെ. ഉണങ്ങിയ വിഷം വായില്‍ പുണ്ണൊന്നുമില്ലെങ്കില്‍ ചവച്ചിറക്കുന്നതു കൊണ്ട് കുഴപ്പമില്ല. ഉണങ്ങിയാല്‍ 15 മില്ലിഗ്രാം തൂക്കം വരുന്നത്ര വിഷം മതി മനുഷ്യനു മരിക്കാന്‍. സാധാരണഗതിയില്‍ ഒരു മൂര്‍ഖന്‍, ഉണങ്ങിയാല്‍ ശരാശരി 211 മില്ലിഗ്രാം വരുന്നത്ര വിഷം കുത്തിവെക്കാറുണ്ട്.
16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ രാജ്യം സന്ദര്‍ശിച്ച ബാര്‍ബോസ കേരളത്തിലെ ചില പാമ്പുകളുടെ ശ്വാസംതട്ടിയാല്‍ മനുഷ്യന്‍ മരിച്ചുപോകുമെന്ന് രേഖപ്പെടുത്തിയത് മൂര്‍ഖനെയും കരിനാടനെയും ഉദ്ദേശിച്ചാണെന്ന് തോന്നുന്നു. 'ആ പാമ്പു കടിക്കുകയൊന്നും വേണ്ട, ഊതിയാല്‍ മാത്രം മതി' എന്നു മുഴുത്ത മൂര്‍ഖന്മാരെ ഉദ്ദേശിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. ആഫ്രിക്കയിലെ 'തുപ്പുന്ന മൂര്‍ഖനെ'പ്പോലെ വിഷം ഒരരുവിയെപ്പോലെ തുപ്പി തെറിപ്പിക്കാനുള്ള കഴിവ് നമ്മുടെ മൂര്‍ഖന്മാര്‍ക്കില്ല. എങ്കിലും ഒന്നോ, രണ്ടോ തുള്ളി വിഷം ദൂരെയുള്ള ശത്രുവെ ആഞ്ഞുകൊത്തുമ്പോള്‍ അതിന്റെ ശക്തിയില്‍ വിഷപ്പല്ലിന്നറ്റത്തുനിന്ന് തെറിച്ചുപോകാറുണ്ട്. അമര്‍ഷത്തിന്നിരയാവുമ്പോള്‍ ഞങ്ങളുടെ വളര്‍ത്തുമൂര്‍ഖന്മാര്‍ കണ്ണാടിച്ചില്ലിന്മേല്‍ വിഷത്തുള്ളികള്‍ നന്നെക്കുറഞ്ഞ അളവില്‍ തുപ്പിയിടുന്നത് കണ്ടിട്ടുണ്ട്. സിലോണില്‍ താമസക്കാരായ മൂര്‍ഖപ്പാമ്പുകള്‍ക്ക് വിഷം തുപ്പുന്നതിനു സാമര്‍ഥ്യം കൂടും.
മൂര്‍ഖന്‍ കടിക്കുന്നതിനുമുമ്പ് ദേഹത്തിന്റെ മുന്‍ഭാഗം പൊന്തിക്കുകയും ഫണം വിടര്‍ത്തുകയും ചെയ്യും. ദേഹത്തിന്റെ മൂന്നിലൊന്നു നീളം ഉയരാനേ മൂര്‍ഖനു കഴിയൂ. വാലിന്മേല്‍ കുത്തിനിന്നു മൂര്‍ഖന്‍ കൊത്തി എന്ന റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ വരാറുണ്ട്. അവ അതിശയോക്തിപരമാകുന്നു. കൊത്തല്‍ ക്ഷണത്തില്‍ കഴിയുമെങ്കിലും അതിന്റെ വേഗത്തെ സംബന്ധിച്ചിടത്തോളം രണ്ടാം സ്ഥാനമേ മൂര്‍ഖനുള്ളൂ. ഒന്നാംസ്ഥാനം മണ്ഡലികള്‍ക്കാണ്. ഒറ്റ കടി (കൊത്ത്) കൊണ്ടു മൂര്‍ഖന്‍ മിക്കവാറും തൃപ്തിപ്പെടുമെങ്കിലും തുടരെത്തുടരെ കടിക്കുന്നത് അത്ര അപൂര്‍വമല്ല.
വിഷലക്ഷണങ്ങള്‍
മൂര്‍ഖന്റെ കടിയേറ്റു രണ്ടുമുതല്‍ ആറു വരെ മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സാധാരണ സംഭവിക്കുന്നത്. ഒരു ദിവസം കഴിഞ്ഞു രോഗി മരിച്ച കേസ്സുകളും ഉണ്ടായിട്ടുണ്ട്. കടിച്ച ഉടനെ മോഹാലസ്യപ്പെടുകയോ മരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ വിഷമല്ല, പേടിയാണ് കാരണം. കടിവായില്‍ക്കൂടി വിഷം അകത്തു കടന്നിട്ടുണ്ടെങ്കില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും. കടിപെട്ട അവയവം വീങ്ങുകയും കടിവായയ്ക്കു ചുറ്റും കരിവാളിക്കുകയും കടിവായില്‍നിന്നു നേര്‍ത്ത രക്തം കിനിഞ്ഞു പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യും. സര്‍പ്പവിഷം മസ്തിഷ്‌കത്തെയും സുഷുമ്‌നയെയും ബാധിക്കുന്നതോടെ ദേഹം വിറങ്ങലിക്കും; കൈകാലുകള്‍ അനക്കാന്‍ വയ്യാതാവും; കഴുത്തിന്റെ ശക്തി മരവിച്ചുപോകുന്നതിനാല്‍ തല താനേ കുനിയും; നാവനക്കാന്‍ വയ്യാതാവുന്നതിനാല്‍ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. തൊണ്ടയിലെ മാംസപേശികള്‍ തളര്‍ന്നുപോകുന്നതുമൂലം ഭക്ഷണം ഇറക്കാന്‍ പ്രയാസം നേരിടും. ചുണ്ടുകളില്‍ വിളര്‍പ്പു ബാധിക്കും. കീഴ്ച്ചുണ്ടു താഴോട്ടു കുഴഞ്ഞുവീഴുന്നതോടെ വായില്‍ നിന്നു നുരയും പതയും ഒഴുകാന്‍ തുടങ്ങും. കണ്‍പോളകള്‍ തനിയെ അടയുന്നതോടെ മുഖം വാടി വിളര്‍ത്തു ഭയാനകമാവും. ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് ഏറിക്കൊണ്ടുവരും. വിഷബാധ കഠിനമാണെങ്കില്‍ ചിലപ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും വയറ്റില്‍ നിന്നും രക്തം വിസര്‍ജിക്കപ്പെട്ടേക്കാം. ശ്വാസം കഴിക്കാനുള്ള വിഷമം മൂലമാണ് ഒടുവില്‍ മരണം സംഭവിക്കുന്നത്. ഹൃദയത്തെ നേരിട്ടു ബാധിക്കുകയില്ലെങ്കിലും മറ്റവയവങ്ങള്‍ക്കും നാഡികള്‍ക്കും കൈവരുന്ന ക്ഷീണം അതിനെയും അശക്തമാക്കും.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകിരിച്ച കേരളത്തിലെ വിഷപാമ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:
Post a Comment